അമേരിക്കയിൽ കോവിഡ് മരണ നിരക്ക് ഏറിയും കുറഞ്ഞും, ഇതുവരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ ആരവമോ?

ന്യൂജേഴ്‌സി: വരാനിരിക്കുന്ന കൊടുങ്കാറ്റിന്‍റെ ആരവമാണെന്ന് സൂചിപ്പിക്കും വിധമാണ് അമേരിക്കയിൽ കോവിഡ് മരണനിരക്കിന്‍റെ ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തുന്നത്. നാളുകളേറെയായിട്ടും കൊറോണ വൈറസിന്‍റെ സ്വഭാവത്തെക്കുറിച്ചു കൃത്യമായ ഒരു വിവരവും ശാസ്ത്രലോകത്തിന് ലഭിച്ചിട്ടില്ലെന്നുവേണം കരുതാൻ.

കോവിഡു മൂലം ലോകത്ത് ഏറ്റവും കൂടുതൽ പേർ മരിച്ച അമേരിക്കയിലെ വൈദ്യശാസ്ത്ര രംഗത്തെ മുഴുവനും ആശങ്കയിലും ആശയക്കുഴപ്പത്തിലും ആക്കിക്കൊണ്ടിരിക്കുന്ന ഈ മഹാമാരി എപ്പോൾ അവസാനിക്കുമെന്ന് ഇതുവരെ വ്യക്തമായ സൂചന പോലും നൽകാൻ അവർക്കു കഴിയുന്നില്ല. ഓരോ ദിവസവും പരസ്‌പരവിരുദ്ധമായി വിവരങ്ങളാണ് അമേരിക്കയിലെ ശാത്രലോകം നൽകികൊണ്ടിരിക്കുന്നത്. അവരെ പറഞ്ഞിട്ട് കാര്യമില്ല. കാരണം ആർക്കും പിടികൊടുക്കാത്ത ഒരു അദ്ഭുത പ്രതിഭാസമായി തുടരുന്ന കോവിഡ് -19 എന്ന മനുഷ്യരാശിയുടെ അന്തകനെ പൂർണമായും ഉൻമൂലനം ചെയ്യാൻ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു.

ബുധനാഴ്ച അമേരിക്കയിൽ 2,528 പേർ മരിക്കുകയും 25,459 പുതിയ രോഗികളുമുണ്ടായി. ചൊവ്വാഴ് 2,350 പേർ മരിക്കുകയും 24,798 പുതിയ രോഗികൾ ഉണ്ടാകുകയും ചെയ്തു. അതെ സമയം ഒന്നുമുതൽ നാലുവരെ മരണ സംഖ്യ നേർ പകുതിയോ അതിലും കുറവോ ആയിരുന്നു. മേയ് ഒന്ന് മുതൽ നാലുവരെ അമേരിക്കയിലെ മരനിരക്ക് ബ്രാക്കറ്റിൽ പുതിയ കേസുകൾ മേയ് ഒന്ന് 1,897 (36,007), മേയ് രണ്ട് 1,691(29,744) മേയ് മൂന്ന് 1,53(27,384), മേയ് നാല് 1,324(24,713).ഏപ്രിൽ മാസത്തിലാണ് അമേരിക്കയിൽ ഇതുവരെ ഏറ്റവും കൂടിയ മരണനിരക്ക് രേഖപ്പെടുത്തിയത്. ഏപ്രിൽ 15 നു ശേഷം ശരാശി മരണനിരക്ക് ദിവസേന 2000 നു മുകളിലായിരുന്നു.

എന്നാൽ മേയ് ഒന്ന് മുതൽ മരണസംഖ്യ കുത്തനെ ഇടിഞ്ഞു.മേൽ സൂചിപ്പിച്ച കണക്കുകൾ പ്രകാരം കൊറോണ വൈറസിനെക്കുറിച്ച് പഠനം നടത്തുന്ന ദേശീയ തലത്തിലുള്ള വൈറ്റ് ഹൗസ് കൊറോണ വൈറസ് ടാസ്ക്ക് ഫോഴ്‌സ് ഉൾപ്പെടെയുള്ളവർ തുടർച്ചയായ കുറവുകൾ മരണനിരക്കിൽ വന്നതിനാൽ രാജ്യത്തെ കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഗ്രാഫ് താഴോട്ടാണെന്നു അപഗ്രഥിച്ചു. ഇതു തീർത്തും തെറ്റായ അപഗ്രഥനമായിരുന്നുവെന്നു വേണം കരുതാൻ . കാരണം കൊറോണവൈറസിന്‍റെ കാര്യത്തിൽ വെറും നാലു ദിവസത്തെ മരണ നിരക്കുകൊണ്ടു വിധിയെഴുതാൻ മാത്രം വളർന്നിട്ടില്ല നമ്മുടെ ശാസ്ത്രലോകം.

കൊറോണ രോഗത്തിന്‍റെ വ്യക്തമായ സ്വഭാവം (CHARACTERISTICS)എന്തെന്ന് വൈദ്യശാത്രത്തിന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു.അതൊന്നും മുഖവിലക്കെടുക്കാതെ ന്യൂയോർക്ക്, ന്യൂജേഴ്‌സി, പെൻസിൽവാനിയ, കണക്ടിക്കട്ട്, മസാച്യുസെസ് തുടങ്ങിയ സ്റ്റേറ്റുകളിൽ ലോക്ക് ഡൗൺ നിയന്ത്രണം ഇളവ് വരുത്തുന്നതിനുള്ള മാനദന്ധമായി ഈ മരണനിരക്കിനെയല്ല കാണേണ്ടത്. കേസുകളുടെ എണ്ണത്തെ മാനദന്ധമാക്കിവേണം ഇത്തരം നടപടികൾ എടുക്കേണ്ടത്. ഈ കണക്കുകൾ സൂക്ഷ്‌മമായി പരിശോധിച്ചാൽ എങ്ങനെ മരണസംഖ്യ കൂടി എന്നറിയാം.

ഏപ്രിൽ 30 വരെ ശരാശരി പുതിയ രോഗികളുടെ എണ്ണം പ്രതിദിനം 25,000 വീതമായിരുന്നു. ജനുവരി ഒന്നിന് രോഗികളുടെ എണ്ണം പെട്ടെന്ന് 36,000 മായി തുടർന്നുള്ള ദിവസങ്ങളിൽ കുറഞ്ഞുവെങ്കിലും ശരാശരി രോഗികളുടെ എണ്ണം 27,000 നു മുകളിലായിരുന്നു. ഇതിനു മുൻപും മരണസംഖ്യ കുറഞ്ഞിരുന്നപ്പോൾ പുതിയ രോഗികളുടെ എന്നതിൽ കാര്യമായ വർധനവ് ഉണ്ടായിരുന്നു. മരണസംഖ്യയിലെ ഏറ്റക്കുറച്ചിലുകൾ കഴിഞ്ഞമാസവും നാം കണ്ടതാണ്.

ഇതിനിടെ ഈ മാസം അവസാനത്തോടെ രാജ്യത്തെ മരണ നിരക്ക് പ്രതിദിനം 3000 കടക്കുമെന്ന് പ്രസിഡന്‍റ് ട്രംപ് പ്രഖ്യപിച്ചിരുന്നു. അതിനു ആക്കം കൂട്ടുന്നതാണ് പെട്ടെന്നുണ്ടായ മരനിരക്കിലെ ഉയർച്ച. രാജ്യത്തെ പുതിയ ഹോട്ട് സ്പോട്ടുകളിലാണ് മരണനിരക്ക് കൂടിവരുന്നത്.

കഴിഞ്ഞ മാസം ന്യൂയോർക്ക്, ന്യൂജേഴ്‌സി, മിഷിഗൺ, മസാച്യുസെസ്, ലൂസിയാന, കണക്ടിക്കട്ട്, ഇല്ലിനോയിസ് എന്നിവിടങ്ങളിലായിരുന്നു കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ഇപ്പോൾ പുതിയ ഹോട്ട് സ്പോട്ടുകളായ പെൻസിൽവാനിയ, ടെക്സസ്, മേരിലാൻഡ്, ഒഹായോ, ഫ്ലോറിഡ, അരിസോണ, മിനിസോട്ട, കൊളറാഡോ,വിർജീനിയ, ഇൻഡ്യാന തുടങ്ങിയ ഇതര സ്റ്റേറ്റുകളിലേക്കും രോഗവ്യാപനവും മരണസംഖ്യയും ഉയർന്ന നിരക്കിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

മരണസംഖ്യ മുക്കാൽ ലക്ഷത്തിനോടടുക്കുന്ന അമേരിക്ക കഴിഞ്ഞ ആഴ്ച്ച കടന്നുപോയത് ഓരോ ദിവസവും മരണസംഖ്യയുടെ ഏറ്റക്കുറച്ചിലുകളിലൂടെതന്നെയാണ്.അമേരിക്കയിൽ പ്രധാന പ്രഭവ കേന്ദ്രമായിരുന്ന ന്യൂയോർക്കിൽ മരണംസംഖ്യ കുറഞ്ഞു വരികയും ന്യൂജേഴ്‌സി ഒന്നാം സ്ഥാനത്ത് എത്തുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസങ്ങളിൽ കണ്ടത്. ഇന്നലെ ഒഴികെ കഴിഞ്ഞ നാലു ദിവസങ്ങളിലായി ന്യൂജേഴ്‌സിയാണ് മരണനിരക്കിൽ ന്യൂയോർക്കിനെക്കാൾ മുന്നിൽ.

ന്യൂയോർക്കിനെ പിന്നിലായി ന്യൂജേഴ്‌സി മൂന്നു നാൾ നിലകൊണ്ടപ്പോൾ ചൊവാഴ്ച്ച അപ്രതീക്ഷിതമായി പെൻസിൽവാനിയയിൽ മരണ നിരക്ക് കുത്തനെ ഉയർന്ന് രാജ്യത്ത് ഒന്നാം സഥാനത്തെത്തി. ബുധനാഴ് വീണ്ടും ന്യൂജേഴ്‌സി മരണനിരക്കിൽ ഒന്നാം സ്ഥാനത്തു തിരിച്ചെത്തി.

ആകെ മരണസംഖ്യ 26,000 അടുക്കുന്ന ന്യൂയോർക്കിൽ കഴിഞ്ഞ കുറേദിവസങ്ങളായി മരണനിരക്ക് കുത്തനെ കുറയുന്നുണ്ടെങ്കിലും ഇന്നലെ അപ്രതീക്ഷിതമായി 752 പേർ മരിച്ചു. ബുധനാഴ്‌ച ഇവിടെ 260 പേർ മാത്രമായിരുന്നു മരിച്ചത്. ഇപ്പോഴും രണ്ടര ലക്ഷം രോഗികൾ നിലവിൽ ചികിത്സയിലുണ്ട്. അതേസമയം 8500 ൽപരംപേർ മരിച്ച ന്യൂജേഴ്‌സിയിൽ ഒന്നേകാൽ ലക്ഷം പേർ ചികിത്സയിൽ കഴിയുന്നുണ്ട്.

ഇവിടെ ആകെ 333,491 കൊറോണ രോഗബാധിരാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.10.50 ലക്ഷത്തിൽ പരം ആളുകളിൽ ടെസ്റ്റിംഗ് നടത്തിയിട്ടുള്ള ന്യൂയോർക്കിൽ ഒരു മില്യൺ ആളുകളിൽ പ്രതിശീർഷ രോഗവ്യാപനം 16,669 പേരിലാണ് ഉള്ളത്. ഒരു മില്യൺ ആളുകളിൽ പ്രതിശീര്ഷമരണം 1233 വീതമാണ്. 3,332 പുതിയ രോഗികളാണ് ഇന്നലെ ഇവിടെ ഉണ്ടായത്.

8,587 പേര് മരിച്ച ന്യൂജേഴ്‌സിയിൽ ഇന്നലെ 280 പേർ മരിച്ചു. ആകെ രോഗ ബാധിതരായ 133,059 ആളുകളിൽ 123,043 ആളുകൾ ഇപ്പോഴും ചികിത്സയിൽ ആണ്. ഇന്നലെ 1354 പുതിയ രോഗികൾ ഉണ്ടായി. ബുധനാഴ്‌ച്ച ഇവിടെ 341 പേർ മരിച്ചിരുന്നു.അന്ന് 2360 പുതിയ രോഗികളുമുണ്ടായി. ആകെ 286,207 പേരിൽ ടെസ്റ്റിംഗ് നടത്തിയ ന്യൂജേഴ്‌സിയിൽ ഓരോ ദശലക്ഷം ആളുകളിൽ പ്രതിശീർഷ രോഗബാധിതരുടെ എണ്ണം 14,981 ആണ്.ഓരോ പത്തുലക്ഷം പേരിൽ പേരിൽ പ്രതിശീർഷ മരണം 965 ആണ്.

ന്യൂയോർക്ക്-ന്യൂജേഴ്‌സി സ്റ്റേറ്റുകളിൽ കൊറോണവൈറസ് വ്യാപകമാകും മുന്പ് ഏറ്റവും കൂടുതൽ പേർ മരിച്ചുകൊണ്ടിരുന്ന കലിഫോർണിയയിൽ ഇപ്പോൾ മരണസംഖ്യയും രോഗവ്യാപനവും കൂടിക്കൊണ്ടിരിക്കുകയാണ്.

അവിടെ ഇന്നലെ 74 പേർ മരിക്കുകയും 1876 പുതിയ രോഗികൾ ഉണ്ടാകുകയും ചെയ്‌തു. കഴിഞ്ഞമാസം ഇവിടെ മരണ സംഖ്യയും രോഗവ്യാപനവും വളരെ കുറഞ്ഞ നിരക്കിലായിരുന്നു.

കലിഫോർണിയയിൽ കോവിഡിന്‍റെ രണ്ടാമത്തെ പ്രഹരം ആരംഭിച്ചുവെന്നാണ് ഇതു നൽകുന്ന സൂചന. കലിഫോർണിയയിൽ 8 ലക്ഷം ടെസ്റ്റുകൾ നടത്തിയതിൽ 60,500 രോഗ ബാധിതരാണ് ആകെയുള്ളത്. അവരിൽ48,488 പേര് ചികിത്സയിലാണ്. ആകെ 2452 പേര് മരിച്ചു.

മസാച്യുസാസിലും സ്ഥിതി മോശമായി തുടരുന്നു. 4250 പേര് മരിച്ച മിഷിഗണിനു തൊട്ടു പിന്നിലായി 4,220 മരണവുമായി തുടരുന്ന മസാച്യുസെസിൽ ഇന്നലെ 208 പേര് മരിച്ചു. അവിടെ 1274 പുതിയ രോഗികളുമുണ്ടായി. ഇവിടെ മരണനിരക്കിൽ കാര്യമായ ഏറ്റക്കുറച്ചിലുകൾ ഇല്ല.

ആകെയുള്ള 72,000 വരുന്ന കൊറോണ രോഗികളിൽ 59,487 പേരും നിലയിൽ ചികിത്സയിൽ കഴിയുന്നവരാണ്.3.40 ലക്ഷം രോഗികളിൽ ടെസ്റ്റിംഗ് നടത്തിയതിൽ ഓരോ 10 ലക്ഷം ആളുകളിൽ 10,545 പേർ രോഗബാധിതരാകുകയും 965 പേര് മരിക്കുകയും ചെയ്യുന്നുണ്ട്. അതേസമയം മിഷിഗണിലെ രോഗികളുടെ എണ്ണം കുറയുകയും മരണസംഖ്യയിലും കുറവും കണ്ടു വരുന്നുണ്ട്. ഇന്നലെ അവിടെ 71 പേര് മരിക്കുകയും 751 പുതിയ രോഗികൾ ഉണ്ടാകുകയും ചെയ്തു.

136 പേർ മരിച്ച ഇല്ലിനോയിസിൽ ആണ് രോഗ ബാധിതരുടെ എണ്ണം ഇന്നല രണ്ടാം സ്ഥാനത്തു വന്നത്. ഇവിടെ2,277 പുതിയ രോഗികൾ ഉണ്ടയി. അവിടെ ആകെ മരണസംഖ്യ 3000 ത്തോടടുക്കുകയാണ്.ആകെയുള്ള 68,000 രോഗബാധിതരിൽ 64,500 പേര് നിലവിൽ ചികിത്സയിൽ കഴിയുന്നവരാണ്. ടെക്സസ്, മേരിലാൻഡ്, പെൻസിൽവാനിയ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പുതിയ രോഗികൾ ഉണ്ടായത്. പെൻസിൽവാനിയ 1000 ത്തിനടുത്തും മറ്റു രണ്ടു സ്റ്റേറ്റുകളിൽ 1000 പുതിയ രോഗികളുമുണ്ടായി.

പെൻസിൽവാനിയയിൽ ബുധനാഴ്ച്ച 346 പേരും ഇന്നലെ 151 പേരും മരിച്ചു.പെൻസിൽവാനിയയിൽ അകെ രോഗ ബാധിതരായ 54,898 പേരിൽ 50,507 പേരും നിലവിൽ ചികിത്സയിൽ കഴിയുന്നവരാണ്. കണക്ടിക്കട്ടിൽ ഇന്നലെ 74 പേര് മരിച്ചു. ഇവിടെ പുതിയ രോഗികളുടെ 374 മാത്രമായിരുന്നു. ഇന്നലെ 47 പേര് മരിച്ച മേരിലാൻഡിൽ ഇന്നലെ 1046 പുതിയ രോഗികളുണ്ടായതിൽ ആശങ്കപ്പെടേണ്ടതുണ്ട്.

രാജ്യത്തെ 50 സ്റ്റേറ്റുകളിൽ 15 സ്റ്റേറ്റുകളിലും അകെ മരണസംഖ്യ നാലക്കം കടന്നു. ന്യൂയോർക്ക് മാത്രമാണ് അഞ്ചക്കം കടന്ന് ഏക സ്റ്റേറ്റ് . ന്യൂജേഴ്സിയും മരണസംഖ്യയിൽ 10,000 ത്തോടടുക്കുകയാണ്. മസാചൂസസും മിഷിഗണും 4,000 കടന്നപ്പോൾ പെൻസിൽവാനിയ അതിവേഗം 3000 കടന്നു. ഇല്ലിനോയിസും കണക്റ്റിക്കട്ടും 3,000 ത്തോടടുക്കുകയാണ്. കലിഫോർ‌ണിയായും ലൂസിയാനയുമാണ് 2000 കടന്ന് മറ്റു രണ്ടു സ്റ്റേറ്റുകൾ. ഫ്ലോറിഡ, മേരിലാൻഡ്, ഇൻഡിയാന,ജോർജിയ, ഒഹായോ, ടെക്സസ് എന്നീ സ്റ്റേറ്റുകളാണ് 1,000 കടന്ന മറ്റു സ്റ്റേറ്റുകൾ. കൊളറാഡോയിൽ മരണസംഖ്യ 1000 ത്തോടടുക്കുകയാണ്.യുഎസ് സേനയിൽ 23 ഉം വെറ്ററൻ ഹോസ്പിറ്റലുകളിൽ 793 പേർ വേറെയും മരിച്ചു. ഗ്രാൻഡ് പ്രിൻസസ് കപ്പലിൽ മൂന്നും 42 പേരും മരിച്ചു.

രാജ്യവ്യാപകമായി നിരവധി സ്റ്റേറ്റുകളിൽ ലോക്ക് ഡൗണിൽ ഇളവുകൾ ഏർപ്പെടുത്തിയതിനെ തുടന്ന് നിരവധി ബിസിനസ് കേന്ദ്രങ്ങൾ തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. എന്നാൽ ഹോട്ടൽ, റസ്റ്ററന്‍റുകൾ മേഖലകൾ ഇപ്പോഴും പ്രതിസന്ധിയികൾ തുടരുകയാണ്. ഇതിനിടെ അമേരിക്കയിലെ തൊഴിലിൽ നഷ്ടപ്പെട്ടവരുടെ എണ്ണം ചരിത്രത്തിലെ ഏറ്റവും ഉയരത്തിൽ എത്തിനിക്കുകയാണ്. ഏതാണ്ട് 33.5 മില്യൺ ആളുകളാണ് ജനങ്ങളാണ് എപ്പോൾ തൊഴിൽ രഹിതരായി തൊഴിലില്ലായ്‌മ വേതനത്തിന് അപേക്ഷ നൽകിയിട്ടുള്ളത്. 334 മില്ല്യൻ വരുന്ന ആകെ ജനസംഖ്യയുടെ 10 ശതമാനം പേരാണ് അപേക്ഷ നൽകിയിട്ടുള്ളത്. എന്നാൽ യഥാർത്ഥ തൊഴിൽ രഹിതർ 15 ശതമാനത്തോളം വരുമെന്നാണറിയുന്നത്.

അമേരിക്കയിൽ ആകെ കോവിഡ് മരണം 75,000 ത്തോടടുക്കുകയാണ്. പകുതിയോളം മരണം നടന്നത് ന്യൂയോർക്കിലും ന്യൂജേഴ്‌സിയിലുമാണ്. രാജ്യത്തിന്‍റെ 50 സ്റ്റേറ്റുകളിലേക്കും പടർന്ന ഈ മഹാമാരിയിൽ പുതിയ ഹോട്ട് സ്പോട്ടുകൾ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നു. അമേരിക്കയിൽ മൊത്തം 1.35 ലക്ഷം ആളുകൾ വരെ മരിക്കുമെന്നാണ് വൈറ്റ് ഹൌസ് കൊറോണ വൈറസ് ഉപദേശകരുടെ നിഗമനം. രാജ്യത്തെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിക്കൊണ്ടിരിക്കുന്ന ഈ മഹാമാരി എന്നവസാനിക്കും? ഇതിന്‍റെ ബാക്കിപത്രമെന്തായിരിക്കുമെന്നു കാത്തിരുന്നു കാണുകമാത്രമേ ഇപ്പോൾ കഴിയുകയുള്ളു.

ആർക്കും പിടികൊടുക്കാത്ത ഈ അദ്ഭുതപ്രതിഭാസം ലോകം മുഴുവനുമുള്ള ശാസ്ത്ര ലോകത്തിനു തലവേദന സൃഷിച്ചുകൊണ്ടിരിക്കുന്നു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ

Related posts

Leave a Comment