ഭാര്യയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ 1200 കിലോമീറ്റര്‍ സ്‌കൂട്ടറില്‍ ഒരു യാത്ര ! ലോക്ഡൗണ്‍ കാലത്തെ അവിസ്മരണീയ യാത്രയിങ്ങനെ…

1200 കിലോമീറ്റര്‍ ബൈക്കില്‍ യാത്ര, അതും ഭാര്യയുടെ സ്വപ്‌ന സാക്ഷാത്കാരത്തിനായി. ആ യാത്രയുടെയും ജനത കര്‍ഫ്യൂവിന്റെയും ഒന്നാം വാര്‍ഷികം ഒരു ദീര്‍ഘ നിശ്വാസത്തോടെ ഓര്‍ത്തെടുക്കുകയാണ് ധനഞ്ജയ് കുമാര്‍ ഹെംബ്രോം.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുന്ന ഘട്ടത്തില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 22നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാ കര്‍ഫ്യൂവിന് ആഹ്വാനം ചെയ്തത്. തൊട്ടു പിന്നാലെ തന്നെ ലോക്ഡൗണും വന്നു.

ഗോഡ്ഡയില്‍ റെസ്റ്റോറന്റിലെ വെയ്റ്റര്‍ ആയി ജോലി ചെയ്യുകയാണ് ധനഞ്ജയ് എന്ന ഇരുപത്തിയേഴുകാരന്‍. ഭാര്യ ഇരുപത്തിരണ്ടുകാരിയായ സോണി മധ്യപ്രദേശില്‍ പഠിക്കുകയാണ്.

സ്‌കൂള്‍ അധ്യാപികയാവുക എന്നതാണ് സോണിയുടെ ജീവിതാഭിലാഷം. ഝാര്‍ഖണ്ഡിനെ അപേക്ഷിച്ചു ഫീസ് കുറവാണ് എന്നതിനാലാണ് മധ്യപ്രദേശില്‍ പഠിക്കാന്‍ ചേര്‍ന്നത്.

കഴിഞ്ഞ വര്‍ഷം പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചപ്പോള്‍ കയ്യിലുള്ളതെല്ലാം വിറ്റും പണയം വച്ചുമാണ് സോണി ചെലവിനു പണം സംഘടിപ്പിച്ചത്. എന്നാല്‍ ഒടുവില്‍ നോക്കിയപ്പോള്‍ ടിക്കറ്റിനുള്ള പണം പോലും ആയിട്ടില്ല.

തുടര്‍ന്ന് സ്‌കൂട്ടറില്‍ പോവാന്‍ തീരുമാനിക്കുകയായിരുന്നു. അമ്മയാവാനുള്ള ഒരുക്കത്തിലായിരുന്നു അന്ന് സോണി. ആയിരത്തി ഇരുന്നൂറു കിലോമീറ്ററാണ് ഝാര്‍ഖണ്ഡില്‍ നിന്ന് ഗ്വാളിയര്‍ വരെ ഇവര്‍ സ്‌കൂട്ടറില്‍ സഞ്ചരിച്ചത്. അത് അന്നു തന്നെ വലിയ വാര്‍ത്തയായിരുന്നു.

കഠിനമായി യാത്രി ചെയ്തു വന്ന് എഴുതിയ പരീക്ഷ പാസാവാന്‍ സോണിക്കായില്ല. ഇംഗ്ലിഷ് പേപ്പറിലാണ് മാര്‍ക്കു കുറഞ്ഞത്. ഇക്കുറി വീണ്ടും പരീക്ഷ എഴുതുകയാണ് സോണി.

ഇത്തവണ ഗ്വാളിയറില്‍ പോയി പരീക്ഷ എഴുതാന്‍ സ്ഥലം എംഎല്‍എ ദീപികാ പാണ്ഡെ പണം നല്‍കി സഹായിച്ചു. ഇക്കുറി എന്തായാലും പാസായി സ്വപ്നം സാക്ഷാത്കരിക്കുമെന്ന പ്രതീക്ഷയിലാണ് സോണി.

കോവിഡ് വ്യാപനകാലം അക്ഷരാര്‍ഥത്തില്‍ ദുരിതകാലമായിരുന്നെന്ന് ധനഞ്ജയ് പറയുന്നു. വരുമാനം കുത്തനെ ഇടിഞ്ഞു. ഒന്നിനും തികയാതായി.

ഇനിയിപ്പോള്‍ ഗുജറാത്തിലെ ഒരു ഫാക്ടറിയില്‍ പാചകക്കാരന്‍ ആയി പോവാന്‍ ഒരുങ്ങുകയാണ് ധനഞ്ജയ്. അതിനിടെ രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്നതിനാല്‍ വീണ്ടും ലോക്ക്ഡൗണ്‍ വരുമോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ട്.

Related posts

Leave a Comment