അനുപമയുടെ കുഞ്ഞ് ഇപ്പോള്‍ ജീവനോടെയുണ്ടോ ? ഏതു നിമിഷവും ദുരഭിമാനക്കൊലയുണ്ടാവുമെന്ന ഭീതിയില്‍ അനുപമയും; കുഞ്ഞിന്റെ തിരോധാനത്തില്‍ സര്‍വ്വത്ര ദുരൂഹത…

തിരുവനന്തപുരത്ത് നവജാത ശിശുവിനെ അമ്മയുടെ സമീപത്തു നിന്നും മാറ്റിയ സംഭവത്തില്‍ ദുരൂഹതയേറു്‌നനു. അനുപമ പ്രസവിച്ച ശിശു ഇന്ന് എവിടെയെന്ന് ആര്‍ക്കും ഒരു നിശ്ചയവുമില്ല. കുഞ്ഞ് ജീവനോടെയുണ്ടോയെന്ന സംശയവും പലരും പങ്കുവെയ്ക്കുന്നു.

കുഞ്ഞിനെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയെന്നു പറയുന്ന ദിവസം ശിശുക്ഷേമ സമിതിയില്‍ സംഭവിച്ച കാര്യങ്ങളാണ് പുതിയ സംശയത്തിന് ഇടനല്‍കുന്നത്.

2020 ഒക്ടോബര്‍ 22-നു വൈകീട്ടാണ് തന്റെ ആണ്‍കുഞ്ഞിനെ രക്ഷിതാക്കള്‍ എടുത്തുമാറ്റിയതെന്നാണ് അനുപമ പറയുന്നത്. 22-ന് രാത്രി 12.30ഓടെ അമ്മത്തൊട്ടിലില്‍ ഒരു പെണ്‍കുഞ്ഞിനെ ലഭിച്ചെന്ന് ശിശുക്ഷേമസമിതി അടുത്ത ദിവസം പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

കുട്ടിക്ക് മലാല എന്ന പേരുമിട്ടു. ഈ സംഭവത്തില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും ശിശുക്ഷേമസമിതിയോടു വിശദീകരണം തേടിയിരുന്നു. പിന്നീട് ഈ കുട്ടി ആണ്‍കുട്ടിയായി എന്നതാണ് വസ്തുത.

അമ്മത്തൊട്ടിലില്‍ ലഭിക്കുന്ന കുഞ്ഞിനെ ശിശുക്ഷേമസമിതിയിലെ നഴ്‌സ് പരിശോധിച്ച ശേഷം തൈക്കാട് ആശുപത്രിയില്‍ കൊണ്ടുപോയി മെഡിക്കല്‍ പരിശോധനയും നടത്തിയിരുന്നു.

ഇവിടെയും പെണ്‍കുഞ്ഞെന്നാണ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് കോവിഡ് നിരീക്ഷണകേന്ദ്രത്തിലേക്കും മാറ്റി. ഇവിടെ വച്ചാണ് ആണ്‍കുഞ്ഞെന്നു മനസ്സിലാക്കിയത്.

രജിസ്റ്ററില്‍ രേഖപ്പെടുത്തിയപ്പോള്‍ വന്ന സാങ്കേതികപ്പിഴവാണെന്നായിരുന്നു ശിശുക്ഷേമസമിതിയുടെ വാദം. രണ്ട് നഴ്‌സുമാര്‍ക്കെതിരേ നടപടിയെടുക്കുകയും ചെയ്തു.

ഈ ദിവസം രാത്രിയും ഒരു ആണ്‍കുഞ്ഞിനെയും അമ്മത്തൊട്ടിലില്‍ ലഭിച്ചിരുന്നു. ഫുട്‌ബോള്‍ താരം പെലെയുടെ ജന്മദിനത്തില്‍ ലഭിച്ചതിനാല്‍ ഈ കുഞ്ഞിന് എഡ്‌സണ്‍ പെലെ എന്നാണ് പേരിട്ടിരുന്നത്.

ഇതിലൊന്ന് അനുപമയുടെ കുട്ടിയാണോ എന്ന് ഇനിയും ഉറപ്പിക്കാന്‍ കഴിയുന്നില്ല. അമ്മതൊട്ടിലിലേക്ക് കുട്ടിയെ ദത്തുകൊടുക്കാന്‍ കഴിയുമോ എന്ന സംശയവും ചര്‍ച്ചയും സജീവമാണ്. അങ്ങനെ പേരൂര്‍കടയിലെ നവജാത ശിശുവിന്റെ തിരോധാനം കൂടുതല്‍ ദുരൂഹമാവുകയാണ്.

പ്രസവിച്ച് മൂന്നാം ദിവസം എടുത്തുമാറ്റിയ കുഞ്ഞിനെ തേടി അലയുമ്പോഴും ദുരഭിമാനക്കൊല ഭയന്ന് കഴിയുകയാണ് പേരൂര്‍ക്കട സ്വദേശി അനുപമ.

ഭര്‍ത്താവ് അജിത്തിനെ തന്റെ പിതാവും സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവുമായ ജയചന്ദ്രന്‍ കൊല്ലുമെന്ന് ഭയക്കുന്നതായാണ് അനുപമ പറയുന്നത്.

”നീ ഞങ്ങളുടെ കണ്ണുവെട്ടിച്ച് അവനോടൊപ്പം ഇറങ്ങിപ്പോയാലും ജീവിക്കാമെന്ന് കരുതേണ്ട. ഞാന്‍ മരിച്ചാലും അവന്റെ കൂടെ ജീവിക്കാന്‍ നിന്നെ സമ്മതിക്കില്ല. അതിനുള്ള എല്ലാ ഏര്‍പ്പാടുകളും ഇപ്പോഴേ ചെയ്തുവെച്ചിട്ടുണ്ട്. അജിത്തിന്റെ രണ്ട് കയ്യും കാലും ഞങ്ങള്‍ വെട്ടിക്കളയും, പിന്നെ നീ അവനോടൊപ്പം എങ്ങനെ സുഖമായി ജീവിക്കും. ദുരഭിമാനക്കൊല നടന്നാല്‍ ഞങ്ങള്‍ എങ്ങനെ ഉത്തരവാദികളാവും. നിങ്ങളല്ലേ തെറ്റ് ചെയ്തത്. അവനെ കൊന്നാല്‍ ഞങ്ങളെ കുറ്റപ്പെടുത്താന്‍ പറ്റില്ല”.-ഇങ്ങനെ അച്ഛന്‍ ഭീഷണിപ്പെടുത്തിയതായി അനുപമ പറയുന്നു.

ചില പോലീസുകാരും സൂചന നല്‍കിയിരിക്കുന്നത് ഇതാണെന്നും ഏതു നിമിഷവും ഒരു ഗുണ്ടാ ആക്രമണം പ്രതീക്ഷിക്കുന്നതായും അനുപമ പറയുന്നു.

അജിത്തിന്റെ ജാതിയാണു പ്രധാന പ്രശ്‌നമായി കമ്യൂണിസ്റ്റ് കുടുംബമായ മാതാപിതാക്കള്‍ ചൂണ്ടികാട്ടുന്നതെന്നും, ഇടപെടലിനായി ഉന്നത സിപിഎം നേതാക്കളെയടക്കം സമീപിപ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും അനുപമ കൂട്ടിച്ചേര്‍ത്തു.

മറ്റൊരു ഭാര്യയും കുട്ടിയുമായി കഴിഞ്ഞിരുന്ന അജിത്ത് അനുപമയ്ക്കു കുട്ടിയുണ്ടായ ശേഷമാണ് ആദ്യഭാര്യയില്‍ നിന്നു വിവാഹമോചനം നേടുകയും അനുപമയോടൊപ്പം ജീവിക്കാനും തുടങ്ങിയത്.

അനുപമയും അജിത്തും നല്‍കിയ പരാതിയില്‍ കഴിഞ്ഞ ദിവസം അനുപമയുടെ മാതാപിതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

വിവാഹിതരാവാതെ ഗര്‍ഭം ധരിച്ചതിന്റെ പേരില്‍ പ്രസവിച്ചു മൂന്നു ദിവസം കഴിഞ്ഞയുടനെ കുഞ്ഞിനെ അച്ഛനും അമ്മയും സഹോദരിയും ചേര്‍ന്നു നിര്‍ബന്ധപൂര്‍വം മാറ്റിയെന്ന പരാതിയിലാണ് പൊലീസ് ഒരു വര്‍ഷത്തിന് ശേഷം കേസെടുത്തത്.

തട്ടിക്കൊണ്ടുപോകല്‍, വീട്ടുതടങ്കലില്‍ വയ്ക്കല്‍ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. എത്രയും പെട്ടെന്ന് കുഞ്ഞിനെ തിരികെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനുപമയും അജിത്തും ജീവിക്കുന്നത്.

Related posts

Leave a Comment