മുണ്ടക്കയം: വളളിയാങ്കാവ് ക്ഷേത്രത്തിന് തീപിടിച്ചെന്ന് ഫയർഫോഴ്സിന് വ്യാജ സന്ദേശം, ഇരു വാഹനങ്ങളുമായി സംഭവസ്ഥലത്തെത്തിയപ്പോൾ സന്ദേശം വ്യാജമെന്ന് അറിഞ്ഞതോടെ പോലീസും സ്ഥലത്തെത്തി. ഏപ്രില്‍ ഫൂള്‍ പരിപാടി മുന്‍കൂര്‍ ഒരുക്കിയതെന്ന വിവരം ലഭിച്ചതോടെ ഫയര്‍ഫോഴ്സും പോലീസും വട്ടംകറക്കിയ ആളിനായി തെരച്ചില്‍ തുടങ്ങി.
ഇന്നലെയാണ് സംഭവം. വള്ളിയാങ്കാവു ക്ഷേത്രത്തിനു തീപിടിച്ചെന്നും ഫയർഫോഴ്സ് ഉടന്‍ എത്തണമെന്നും രാവിലെ 9.15ന് ഫോൺ സന്ദേശം എത്തി. പുറപ്പെടുവാൻ തുടങ്ങിയപ്പോൾ തീകെടുത്തിയെന്നുള്ള സന്ദേശം വീണ്ടും എത്തി. 11.59 ന് തീകെട്ടില്ലായെന്നും ഉടൻ എത്തണമെന്നും ക്ഷേത്രത്തിലെ കീഴ്ശാന്തി രമേശന് എന്നാണ് പേരെന്നും പരിചയപ്പെടുത്തി.
ക്ഷേത്രത്തിനു തീപിടിച്ചത് കെടുത്താന്‍ ഉടൻതന്നെ രണ്ടു വാഹനങ്ങളുമായി ലീഡിംഗ് ഫയർമാൻ വി.കെ. പ്രസാദിന്റെ നേത്യത്വത്തിൽ പത്തോളം ജീവനക്കാര്‍ വള്ളിയങ്കാവ് ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. തകർന്ന റോഡിലൂടെ ക്ഷേത്രത്തിലെത്തിയെങ്കിലും തീപിടിത്തത്തിന്റെ യാതൊരു ലക്ഷണവും കണ്ടില്ല.
ഇതോടെ ഫോണ്‍ സന്ദേശം നല്കിയ ആളുമായി വീണ്ടും ബന്ധപ്പെട്ടെങ്കിലും തീപിടിത്തം സമീപ പ്രദേശമായ തെക്കേമലയിലാണെന്നായിരുന്നു മറുപടി. തെക്കേമലയിലേക്ക് എത്താമെന്നറിയിച്ചപ്പോള് തീ കെടുത്തിയെന്നും വാഹനം കയറിവരാനാവാത്ത സ്ഥലമാണന്നുമായിരുന്നു അജ്ഞാത ഇന്‍ഫോര്‍മറിന്റെ മറുപടി. സംഭവമറിഞ്ഞ് പെരുവന്താനം പോലീസും സ്ഥലത്തെത്തി ഇയാളുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് ലഭിച്ചത്.
കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകാനുള്ള നീക്കത്തിലാണ് ഫയർഫോഴ്സ്. ഇതിനിടെ വ്യാജ സന്ദേശം നൽകിയ ആളെ കണ്ടെത്താനായി പെരുവന്താനം പോലീസും ശ്രമം ആരംഭിച്ചു. ഇന്ന് ഏപ്രിൽ ഫൂൾ എങ്ങനെ നടത്താമെന്ന റിഹേഴ്സലായിരുന്നുവെന്ന സൂചന പോലീസിനു ലഭിച്ചു.