യുദ്ധകാല ഓര്‍മ്മകളുമായി ഒഴിഞ്ഞ കുപ്പികള്‍! ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യം ഉപയോഗിച്ചിരുന്ന മദ്യക്കുപ്പികള്‍ കുഴിച്ചിട്ടനിലയില്‍; കണ്ടെത്തിയത് ഇസ്രയേല്‍ പുരാവസ്തു ഗവേഷകര്‍

2172665874ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷ് സൈന്യം കുഴിച്ചിട്ടതെന്നു കരുതുന്ന നൂറുകണക്കിന് മദ്യക്കുപ്പികള്‍ ഇസ്രായേലില്‍ നിന്ന് കണ്ടെടുത്തു. ഇസ്രയേല്‍ പുരാവസ്തു ഗവേഷകരാണ് മറ്റനേകം വസ്തുക്കളോടൊപ്പം മദ്യക്കുപ്പികള്‍ കണ്ടെത്തിയത്. മദ്യകുപ്പികളെ കൂടാതെ 25,00,00 വര്‍ഷങ്ങള്‍ പഴക്കമുള്ള തീക്കല്ലുകളും കണ്ടെത്തിയിട്ടുണ്ടെന്ന് പുരാവസ്തു ശാസ്ത്രജ്ഞന്‍മാര്‍ അറിയിച്ചു. ഇസ്രയേലിലെ ഹൈവേ നിര്‍മ്മാണത്തിന്റെ ഭാഗമായി പ്രദേശത്തെ സ്ഥലങ്ങളില്‍ ഖനനം നടത്തിയപ്പോഴാണ് ഇത്തരം വസ്തുക്കള്‍ കണ്ടെത്തിയത്.

ഇസ്രയേലില്‍ തമ്പടിച്ചിരുന്ന ബ്രിട്ടിഷ് സൈന്യത്തെപ്പറ്റി വളരെ വിരളമായ വസ്തുതകള്‍ മാത്രമാണ് ചരിത്ര രേഖകളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ പുതുതായി ഖനനത്തിലൂടെ കണ്ടെത്തിയിരിക്കുന്ന പുരാവസ്തുക്കള്‍ ചരിത്രത്തിലെ എഴുതപ്പെടാത്ത ഒരു ഏട് കണ്ടെത്തുന്നതിന് സഹായിക്കുമെന്നാണ് കരുതുന്നതെന്ന് ഇസ്രയേല്‍ പുരാവസ്തു വകുപ്പ് മേധാവി റോണ്‍ ടോഗ് പറഞ്ഞു. ഒട്ടമന്‍ കാലഘട്ടത്തില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഈ പ്രദേശം ബ്രിട്ടീഷ് സൈന്യം പിന്നീട് സൈനിക ആവശ്യങ്ങള്‍ക്കായി കൈയ്യേറുകയായിരുന്നു. പ്രദേശത്തു നിന്നും ബട്ടനുകള്‍, ബെല്‍റ്റുകള്‍, വിമാനം പറത്തുമ്പേള്‍ പൈലറ്റ് ഉപയോഗിക്കുന്ന കണ്ണടകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്.

വൈന്‍, ബിയര്‍, സോഡാ, ജിന്‍, ലിക്വര്‍, വിസ്‌ക്കി എന്നിവയുടെ ഗ്ലാസ് ബോട്ടിലുകളാണ് കണ്ടെടുത്തിരിക്കുന്നത്. ബ്രിട്ടീഷ് സേനയുടെ ചില ശീലങ്ങളും സ്വഭാവങ്ങളും വ്യക്തമാക്കുന്ന തെളിവാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ലോകമഹായുദ്ധക്കാലത്ത് ഉന്നത അധികാരികള്‍ കൈയില്‍ കൊണ്ടുനടന്നിരുന്ന ഒരു വടിയും ഗവേഷകര്‍ കണ്ടെത്തി. അധികാരം പ്രകടമാക്കാന്‍ ഉപയോഗിച്ചിരുന്ന വെള്ളി നിറത്തിലുള്ള വടിയാണ് കണ്ടെടുത്തത്. ഒട്ടും പ്രതീക്ഷിക്കാത്ത വസ്തുക്കള്‍ കണ്ടെത്തിയപ്പോള്‍ വലിയ രീതിയിലുള്ള ആശ്ചര്യമാണ് തങ്ങള്‍ക്ക് തോന്നിയതെന്നും ഗവേഷകര്‍ പറയുന്നു.

Related posts