ആസ്ബറ്റോസ് എന്ന വില്ലനെ മലയാളികള്‍ക്കറിയില്ല! എന്റെ അച്ഛന്‍ മരിച്ചത് ആസ്ബസ്‌റ്റോസ് ശ്വസിച്ചത് മൂലമുണ്ടാവുന്ന കാന്‍സര്‍ മൂലമാണ്; മുന്നറിയിപ്പുമായി മുരളി തുമ്മാരുകുടി

കേരളത്തെ അടിമുടി തകര്‍ത്തൊഴിഞ്ഞ പ്രളയം ബാക്കിവച്ചുപോയ മാലിന്യങ്ങള്‍ എത്രയും പെട്ടെന്ന് നീക്കം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും അല്ലെങ്കില്‍
അപകടമാണെന്നും വിശദമാക്കി യുഎന്നിലെ ദുരന്തനിവാരണ വിദഗ്ധനും മലയാളിയുമായ മുരളി തുമ്മാരുകുടി.

ദുരന്തം സംഭവിച്ച ഇടങ്ങളില്‍ കൂടിക്കിടക്കുന്ന പൊട്ടിവീണ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ കാന്‍സര്‍ ഉള്‍പ്പടെയുള്ള മാരക രോഗങ്ങളെ ക്ഷണിച്ചു വരുത്തുമെന്ന മുന്നറിയിപ്പാണ് അദ്ദേഹം പ്രധാനമായും നല്‍കുന്നത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

‘ആളെ കൊല്ലുന്ന ആസ്ബെസ്റ്റോസ്’

ഈ പ്രളയ ദുരന്തത്തിന്റെ തുടക്കത്തില്‍ തന്നെ ഞാന്‍ പ്രളയം മൂലമുണ്ടാകുന്ന മാലിന്യങ്ങളുടെ നിര്‍മ്മാര്‍ജ്ജനത്തിന് വേഗത്തില്‍ പദ്ധതി ഉണ്ടാക്കേണ്ടതിന്റെ ആവശ്യത്തെ പറ്റി പറഞ്ഞിരുന്നു. ഏറ്റവും വേഗത്തില്‍ അത്തരം പ്ലാനുകള്‍ ഉണ്ടാക്കിയില്ലെങ്കില്‍ ആളുകള്‍ സ്വന്തം വഴി കണ്ടു പിടിക്കും, ആ വഴിയാകട്ടെ പ്രകൃതി സൗഹൃദം ആയിരിക്കുകയും ഇല്ല.

ദുരന്ത ബാധിത പ്രദേശങ്ങളില്‍ പലയിടത്തും ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൊട്ടി വീണു കിടക്കുന്നത് കണ്ടു. ആസ്ബസ്റ്റോസ് ഉണ്ടാക്കുന്ന, കാന്‍സര്‍ ഉള്‍പ്പടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ശാസ്ത്ര ലോകം ഏറെ നാള്‍ മുന്‍പേ മനസ്സിലാക്കിയിട്ടുള്ളതാണ്. അതുകൊണ്ടു തന്നെ ലോകത്തെ അനവധി രാജ്യങ്ങളില്‍ ആസ്ബസ്റ്റോസ് നിരോധിക്കപ്പെട്ടിട്ടുള്ളതാണ്. പഴയ കെട്ടിടവും മറ്റും പുതുക്കിപ്പണിയമ്പോള്‍ പണിക്കാര്‍ക്കും ചുറ്റുമുള്ളവര്‍ക്കും ആസ്ബസ്റ്റോസ് നാരുകള്‍ ശ്വസിക്കേണ്ടി വരുന്നത് ഒഴിവാക്കാന്‍ വലിയ മുന്‍കരുതലുകളാണ് ഉള്ളത്.

ആസ്ബസ്റ്റോസ് നിയമപരമായി വാങ്ങുവാനും ഉപയോഗിക്കാനും സാധിക്കുന്ന ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അതുകൊണ്ടു തന്നെ ആസ്ബെസ്റ്റോസിന്റെ ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി നമുക്കറിയില്ല. അതുകൊണ്ട് മാത്രം കേരളത്തിലെ ആസ്ബസ്റ്റോസ് കുഴപ്പമില്ലാത്തതാകുന്നില്ല. എന്റെ അച്ഛന്‍ മരിച്ചത് ആസ്ബസ്റ്റോസ് ശ്വസിച്ചത് മൂലം ഉണ്ടാകുന്ന കാന്‍സര്‍ മൂലമാണ്.

ദുരന്തത്തിന്റെ സാഹചര്യത്തില്‍ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ പൊട്ടി വീണിട്ടുണ്ടെങ്കില്‍ അവ കൈകാര്യം ചെയ്യുന്നതില്‍ നല്ല ശ്രദ്ധ വേണം. വിദേശ രാജ്യങ്ങളില്‍ ഇതിന് പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകള്‍ തന്നെ ഉണ്ട്, അവര്‍ മാത്രമേ അത് ചെയ്യാവൂ എന്ന് നിയമവും ഉണ്ട്. ഇതൊന്നും ഇപ്പോള്‍ കേരളത്തില്‍ സാധ്യമല്ലാത്തതിനാല്‍ ചില പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ തരാം.

1. നിങ്ങളുടെ വീട്ടിലോ, ഓഫിസിലോ, ഫാക്ടറിയിലോ ആസ്ബസ്റ്റോസ് പൊട്ടി വീണിട്ടുണ്ടെങ്കില്‍ ഉടനെ പോയി എടുത്തു പൊക്കാന്‍ നോക്കരുത്. ഒരു മാസ്‌ക് തീര്‍ച്ചയായും ധരിക്കണം. പൊട്ടിയ ഭാഗത്ത് വെള്ളം ഒഴിച്ച് നനച്ചിട്ട് വേണം അത് എടുത്ത് മാറ്റാന്‍.

2. ഒരു കാരണവശാലും വലിയ ഷീറ്റിനെ ചെറിയതായി മുറിക്കാന്‍ ശ്രമിക്കരുത്. ഉപേക്ഷിക്കാന്‍ എളുപ്പത്തിനായി പൊട്ടിച്ചു ചെറിയ കഷണം ആക്കുകയും ചെയ്യരുത്. ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടിക്കമ്പോളാണ് ഏറ്റവും കൂടുതല്‍ നാരുകള്‍ പറക്കുന്നതും നമ്മുടെ ശ്വാസകോശത്തില്‍ എത്തുന്നതും.

3. പഴയ പൊട്ടിയ ഷീറ്റുകള്‍ രണ്ടാമത് ഉപയോഗിക്കരുത്. പുതിയതായി ഒരു കാരണവശാലും ആസ്ബസ്റ്റോസ് ഷീറ്റുകള്‍ വാങ്ങി ഉപയോഗിക്കുകയും ചെയ്യരുത്.

4. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ ഇട്ട കെട്ടിടത്തിന് താഴെ ജീവിക്കുന്നത് കൊണ്ട് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായതായി തെളിവില്ല. അത് ഡ്രില്‍ ചെയ്യുകയോ മുറിക്കുകയോ പൊട്ടുകയോ ചെയ്യമ്പോള്‍ ആണ് അപകടകരമാകുന്നത്.

5. ആസ്ബസ്റ്റോസ് ഷീറ്റുകള്‍ എങ്ങനെയാണ് നിര്‍മ്മാര്‍ജ്ജനം ചെയ്യേണ്ടതെന്ന് എനിക്കറിയാം. പക്ഷെ എന്റെ അറിവില്‍ ഇതിനുള്ള സൗകര്യം കേരളത്തിലില്ല. അങ്ങനെ അറിയുന്നവര്‍ ഉണ്ടെങ്കില്‍ ഇവിടെ എഴുതുക. തല്‍ക്കാലം അവ മാറ്റിവെക്കുക, പൊട്ടാതെ നോക്കുക, പുതിയതായി വാങ്ങാതിരിക്കുക എന്നൊക്കെ പറയാനേ എനിക്ക് കഴിയൂ.

ആസ്ബെസ്റ്റോസിനെക്കുറിച്ച് അറിവും നിയമങ്ങളും ഇല്ലാതിരുന്ന ഏറെ രാജ്യങ്ങളില്‍ ആ അറിവുണ്ടാക്കാനും നിയമം മാറ്റാനും ദുരന്ത അവസരങ്ങള്‍ ഉപയോഗിക്കാറുണ്ട്. കേരളവും ഈ അവസരം അതിനും കൂടി ഉപയോഗിക്കണം.

സുരക്ഷിതരായിരിക്കുക’.

Related posts