ബിഹാറില്‍ 150ലേറെ കുഞ്ഞുങ്ങളുടെ ജീവനെടുത്തത് ലിച്ചിയല്ല; ആ വില്ലന്‍ ‘ആസ്ബറ്റോസ്’ ? മരിച്ച കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച ഡോക്ടര്‍മാരുടെ സംഘം കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യങ്ങള്‍…

പാറ്റ്‌ന: ബിഹാറില്‍ മസ്തിഷ്‌ക ജ്വരം ബാധിച്ച് 150ലേറെ കുട്ടികള്‍ മരിച്ച സംഭവം രാജ്യത്തെയാകെ നടുക്കിയിരുന്നു. ലിച്ചിപ്പഴം കഴിച്ചതാണ് കുട്ടികളുടെ മരണകാരണമെന്ന് ആരോപണമുയര്‍ന്നിരുന്നു. എന്നാല്‍ പുതിയ പഠനം ഇതു തള്ളിക്കളയുന്നതാണ്.

കുട്ടികളുടെ മരണകാരണം ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞ വീടുകളാകാമെന്ന് വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം. മരണകാരണം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് ഇനിയും വരാനിരിക്കെയാണ് ഡോക്ടര്‍മാരുടെ നിരീക്ഷണം. മുസാഫര്‍പുരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളജില്‍ അസുഖം ബാധിച്ച കുട്ടികളെ ചികിത്സിച്ച ഡല്‍ഹി എയിംസിലെ ഉള്‍പ്പെടെയുള്ള ഡോക്ടര്‍മാരുടെ സ്വതന്ത്ര പഠനത്തിലാണ് കണ്ടെത്തല്‍.

മസ്തിഷ്‌ക ജ്വരത്തിന്റെ പ്രഭവകേന്ദ്രമെന്ന നിലയില്‍ മുസാഫര്‍പുരില്‍ മരിച്ച കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചാണ് ഡോക്ടര്‍മാര്‍ പഠനം നടത്തിയത്. കനത്ത ചൂടിനും പോഷകാഹാരക്കുറവിനും പുറമെ ആസ്ബസ്റ്റോസ് ഷീറ്റുകള്‍ മേഞ്ഞ വീടുകളില്‍ താമസിക്കുന്നതുമാകാം അസുഖത്തിനു കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത്തരം വീടുകളില്‍ രാത്രികാലങ്ങളിലും മുറിക്കുള്ളിലെ താപനില താഴാന്‍ സാധ്യത കുറവാണ്. ഒരു വീട്ടിലും കൃത്യമായി റേഷന്‍ ലഭിച്ചിരുന്നില്ലെന്നു മാതാപിതാക്കള്‍ സമ്മതിച്ചതായും സംഘത്തിനു നേതൃത്വം നല്‍കുന്ന ഡോ.ഹര്‍ജീത് സിങ് ഭാട്ടി പറഞ്ഞു.

അസുഖം ബാധിച്ചു മരിച്ച കുട്ടികള്‍ക്കു ജപ്പാന്‍ ജ്വരത്തിനെതിരെ പ്രതിരോധ കുത്തിവയ്പ് എടുത്തിരുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തി. അസുഖം ബാധിച്ചവരെ ചികിത്സിക്കുന്നവരില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വീഴച സംഭവിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം എന്ന അവസ്ഥയാണ് കുട്ടികളുടെ മരണത്തിനു പ്രധാനകാരണം. പോഷകാഹാരക്കുറവുള്ള, 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ മസ്തിഷ്‌കത്തിനു ബാധിക്കുന്ന അസുഖമാണിത്.

മുസാഫര്‍പുരിലെ 289 വീടുകളിലാണ് ഡോക്ടര്‍മാരുടെ സംഘം സന്ദര്‍ശിച്ചത്. ഇതില്‍ 280 കുടുംബങ്ങളും ദാരിദ്രരേഖയ്ക്കും താഴെയുള്ളവരാണ്. കുടിവെള്ളം പോലും കൃത്യമായി ഇവര്‍ക്കു ലഭിക്കുന്നില്ല. മസ്തിഷ്‌ക ജ്വരം ഉണ്ടാകാനുള്ള സാഹചര്യം സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് അടുത്താഴ്ച ബിഹാര്‍ സര്‍ക്കാര്‍ നിയമസഭയില്‍ സമര്‍പ്പിക്കും.

Related posts