നിങ്ബോ: അട്ടിമറി ആവര്‍ത്തിച്ചില്ല. ഏഷ്യ ബാഡ്മിന്റണ്‍ ചാന്പ്യൻഷിപ്പിൽ ഒറ്റയാൾ പോരാട്ടം നടത്തി ഫൈനലിൽ പ്രവേശിച്ച ഇന്ത്യയുടെ പുരുഷ സിംഗിൾസ് താരം ആയുഷ് ഷെട്ടിയുടെ മടക്കം വെള്ളി മെഡലുമായി. സിംഗിൾസില്‍ സ്വർണം നേടുന്ന രണ്ടാമത് ഇന്ത്യൻ താരമെന്ന നേട്ടം സ്വന്തമാക്കാനിറങ്ങിയ ആയുഷ് ഫൈനലിൽ ചൈനയുടെ ഷി യുഖിയോട് പരാജയപ്പെട്ടു. നിലവിലെ പുരുഷ സിംഗിൾസ് ലോക ചാന്പ്യനും ലോക രണ്ടാം നന്പർ താരവുമാണ് ഷി യുഖി.
1965ൽ സ്വർണം നേടിയ ദിനേഷ് ഖന്നയ്ക്കു ശേഷം ഏഷ്യ ബാഡ്മിന്റണ്‍ പുരുഷ സിംഗിൾസ് ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് ആയുഷ്. 2023ൽ സ്വാതിക്- ചിരാഗ് സഖ്യം പുരുഷ ഡബിൾസിൽ ജേതാക്കളായിരുന്നു.
സെമി ഫൈനൽ വരെ പുറത്തെടുത്ത പോരാട്ട വീര്യം ആയുഷിനു നിലനിർത്താനായില്ല. രണ്ട് സെറ്റ് പോരാട്ടത്തിൽ ഷി യുഖി 20കാരനായ ഇന്ത്യൻ താരത്തെ അനായാസം പരാജയപ്പെടുത്തിയാണ് സ്വർണം സ്വന്തമാക്കിയത്.
ഫൈനലിൽ ഒന്നാമനായില്ലെങ്കിലും ഇന്ത്യയുടെ പുത്തൻ താരോദയമായി മാറി വെള്ളി മെഡലുമായി തലയുയർത്തിയാണ് താരത്തിന്റെ മടക്കം. സ്കോർ: 8-21, 10-21. ലോക ഒന്നാം നന്പർ താരവും മുൻ ലോക ചാന്പ്യനുമായ തായ്ലന്‍ഡിന്റെ കുൻലാവുട് വിതിത്സാനെ അട്ടിമറിച്ചാണ് ആയുഷ് ഫൈനലിൽ പ്രവേശിച്ചത്.
തന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നു സ്വന്തമാക്കി താരം കായിക ലോകത്തെ അന്പരപ്പിച്ചു. സെമി ഫൈനൽ പോരാട്ടത്തിൽ ആദ്യ സെറ്റ് കൈവിട്ട ശേഷം രണ്ടും മൂന്നും സെറ്റുകളിൽ മിന്നും പ്രകടനം പുറത്തെടുത്തു വിജയം സ്വന്തമാക്കിയാണ് ആയുഷ് ഫൈനലിലേക്ക് മുന്നേറിയത്. സ്കോർ: 10-21, 21-19, 21-17.
ക്വാർട്ടർ ഫൈനലിൽ ലോക നാലാം നന്പർ താരം ഇന്തൊനേഷ്യയുടെ ജൊനാഥൻ ക്രിസ്റ്റിയെ അട്ടിമറിച്ച ആയുഷ് സെമിയില്‍ പാരിസ് ഒളിന്പിക്സ് വെള്ളി മെഡൽ ജേതാവും 2023ലെ ലോക ചാന്പ്യനുമായിരുന്ന വിറ്റിസാനെ 75 മിനിറ്റു നീണ്ട പോരാട്ടത്തിനൊടവുലാണ് വീഴ്ത്തിയത്.
