മൂവാറ്റുപുഴ: നഗരത്തിലെ ആശ്രമം ബസ് സ്റ്റാൻഡ് തകർന്ന് തരിപ്പണമായിട്ടും അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം വ്യാപകം. കോതമംഗലം, പെരുന്പാവൂർ, കാളിയാർ, കോലഞ്ചേരി ഭാഗങ്ങളിലേക്കും ഉൾപ്രദേശങ്ങളിലേക്കും നിരവധി ബസുകളാണ് മൂവാറ്റുപുഴയിലെ ആശ്രമം ബസ് സ്റ്റാൻഡിൽനിന്നും പുറപ്പെടുന്നത്.
ലോക്ക് ഡൗണിനു മുന്പ് ദിവസവും മിനിറ്റുകളുടെ വ്യത്യാസത്തിലാണ് ദിവസവും സ്റ്റാൻഡിൽ ബസുകൾ വന്നുപോയിക്കൊണ്ടിരുന്നത്. വിദ്യാർഥികളടക്കം നൂറുകണക്കിനു യാത്രക്കാരാണ് ദിനംപ്രതി ആശ്രമം സ്റ്റാൻഡിലെത്തുന്നത്.
സ്റ്റാൻഡിനകത്ത് വൻഗർത്തങ്ങളാണ് രൂപപ്പെട്ടിരിക്കുന്നത്. മഴക്കാലമായതോടെ കുഴികളിലെല്ലാം വെള്ളം നിറഞ്ഞുകിടക്കുന്നതുമൂലം യാത്രക്കാർ ഏറെ ദുരിതത്തിലാണ്.
വിദ്യാർഥികൾക്കാണ് ഏറെയും ദുരിതം. സ്കൂൾ സമയങ്ങളിൽ ബസ് കാത്തുനിൽക്കുന്ന വിദ്യാർഥികളുടെ വസ്ത്രങ്ങളിലേക്ക് ചെളിവെള്ളം തെറിക്കുന്നത് പതിവുകാഴ്ച്ചയാണ്.
ഇപ്പോൾ ബസുകൾ കാര്യമായി സർവീസ് നടത്താത്തതുമൂലം സ്റ്റാൻഡിൽ തിരക്കു കുറവാണ്. തിരക്ക് വർധിക്കുന്നതിനു മുന്പുതന്നെ കുഴികൾ നികത്തണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ബസ് സ്റ്റാൻഡ് നന്നാക്കുവാനുള്ള ബാധ്യത നഗരസഭയ്ക്കാണ്. എന്നാൽ അധികൃതർ സ്റ്റാൻഡ് തകർന്ന് വെള്ളക്കെട്ട് രൂപപ്പെട്ടിട്ടും അറിഞ്ഞമട്ടില്ല. സ്റ്റാൻഡിൽ രാത്രികാലങ്ങളിൽ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും പതിവു കാഴ്ചയാണ്.