മൂന്നാര്‍: തെരഞ്ഞെടുപ്പു തിരക്കുകള്‍ ഒഴിഞ്ഞതോടെ മൂന്നാറില്‍ സഞ്ചാരികള്‍ എത്തിത്തുടങ്ങി. കുട്ടികളുടെ പരീക്ഷക്കാലം പ്രമാണിച്ചും നിയമസഭാ തെരഞ്ഞെടുപ്പ് പ്രമാണിച്ചും പൊതുവേ തിരക്കു കുറഞ്ഞിരുന്ന മൂന്നാറില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി സഞ്ചാരികളുടെ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്. സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ മൂന്നാറിൽ ഗതാഗതക്കുരുക്കും വലിയ രീതിയില്‍ അനുഭവപ്പെടുന്നുണ്ട്. വരയാടുകളുടെ പ്രജനന കാലമായതിനാല്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ അടച്ചിട്ടിരുന്ന ഇരവികുളം നാഷണല്‍ പാര്‍ക്ക് ഏപ്രില്‍ ഒന്നിന് തുറന്നതോടെ ഓരോ ദിവസവും ശരാശരി മൂവായിരത്തോളം പേരാണ് പാര്‍ക്ക് സന്ദര്‍ശിച്ചു മടങ്ങിയത്.
മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചാരികള്‍ കൂടുതലായി എത്തിത്തുടങ്ങിയിട്ടുണ്ട്. മാട്ടുപ്പെട്ടി, കൊരണ്ടക്കാട് ഫോട്ടോ പോയിന്റ്, എക്കോ പോയിന്റ്, പോതമേട് വ്യൂ പോയിന്റ്, കുണ്ടള എന്നിവടങ്ങളിലാണ് കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. കേരളത്തിന്റെ കാര്‍ഷിക കമ്പോളമായ വട്ടവടയിലും സഞ്ചാരികള്‍ നിരവധി എത്തുന്നുണ്ട്. സഞ്ചാരികളെ പ്രതീക്ഷിച്ച് തുറന്നിരിക്കുന്ന വ്യാപാര ശാലകളിലും തെരക്കേറി.
പാചകവാതക ക്ഷാ മം ഹോട്ടല്‍ മേഖലയെ ആശങ്കയാക്കുന്നുണ്ടെങ്കിലും അടച്ചുകിടന്നിരുന്ന ഹോട്ടലുകള്‍ എല്ലാംതന്നെ തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഗ്യാസ് സിലിണ്ടറുകള്‍ ലഭിക്കാതെ വന്നതോടെ കഴിഞ്ഞ രണ്ടാഴ്ചയായി മൂന്നാര്‍ ടൗണില്‍ മാത്രം ചെറുതും വലുതുമായ മുപ്പതോളം ഹോട്ടലകളാണ് അടച്ചിട്ടിരുന്നത്.
ഹോട്ടല്‍ മുറികള്‍ എല്ലാംതന്നെ വരും ദിവസങ്ങള്‍ ബുക്കിംഗ് ആകുന്ന സൂചനയാണുള്ളത്. വാഹന പാര്‍ക്കിംഗ് ആണ് മൂന്നാര്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടെത്താന്‍ പത്തു വര്‍ഷങ്ങള്‍ക്കു മുമ്പ് കോടികള്‍ മുടക്കി നിര്‍മിക്കാന്‍ തീരുമാനിച്ച ഓവര്‍ബ്രിഡ്ജ് നിര്‍മാണം എങ്ങു മെത്തിയിട്ടില്ല.
