കോട്ടയം: അതിരമ്പുഴ സ്വദേശിനി ജെയ്നമ്മ കൊലക്കേസില്‍ കോട്ടയം ക്രൈം ബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചു. ചേര്‍ത്തല പള്ളിപ്പുറം സ്വദേശി സെബാസ്റ്റ്യനാണ് ജെയ്നമ്മയെ കൊലപ്പെടുത്തിയത്. ഇയാളുടെ പള്ളിപ്പുറത്തെ വീട്ടുവളപ്പില്‍ നിന്നു കണ്ടെത്തിയ അസ്ഥികളുടെ ഡിഎന്‍എ പരിശോധനാഫലവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കണ്ടെത്തിയ അസ്ഥികള്‍ കാണാതായ ജെയ്നമ്മയുടെ തന്നെയാണെന്ന് ഡിഎന്‍എ പരിശോധനാഫലവും പുറത്തുവന്നു.
ജയ്നമ്മയുടെ സഹോദരന്റെ ശാസ്ത്രീയ പരിശോധനാഫലവും പോസ്റ്റീവാണ്. ഇതോടെയാണ് തിരോധനക്കേസ് മരവിപ്പിച്ചു സെബാസ്റ്റിയനെ പ്രതിയാക്കി കോട്ടയം ക്രൈം ബ്രാഞ്ച് കൊലക്കുറ്റം ചുമത്തു ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ പ്രതിയായ സെബാസ്റ്റ്യന്‍ മറ്റൊരു കേസില്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ്. 2024 ഡിസംബര്‍ 23ന് ആണ് ജെയ്നമ്മയെ അതിരമ്പുഴയിലെ വീട്ടില്‍ നിന്നും കാണാതാകുന്നത്. ധ്യാനത്തിനു പോകുകയാണെന്ന് പറഞ്ഞാണു ജയ്നമ്മ വീട്ടില്‍നിന്നിറങ്ങിയത്. ദിവസങ്ങൾ കഴിഞ്ഞിട്ടും ജയ്നമ്മയെക്കുറിച്ചു വിവരം ലഭിക്കാതെ വന്നതോടെ സഹോദരന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
എന്നാല്‍ കാണാതായ ജെയ്നമ്മയുടെ മൊബൈല്‍ ഫോണ്‍ ഇടയ്ക്കിടെ ഓണായതും അതില്‍ നിന്നു ബന്ധുക്കള്‍ക്കു മിസ് കോള്‍ ലഭിച്ചതും അന്വേഷണത്തിനിടിയില്‍ പോലീസിനെ കുഴക്കി. പീന്നിട് കോട്ടയം ക്രൈം ബ്രാഞ്ച് സംഘം അന്വേഷണം ഏറ്റെടുത്തശേഷമാണു നിര്‍ണായക വിവരങ്ങള്‍ പുറത്തിറഞ്ഞത്. ജെയ്നമ്മയുടെ ഫോണ്‍ ഒടുവില്‍ ഓണായത് ഈരാറ്റുപേട്ട ഭാഗത്താണെന്നും ഫോണ്‍ പ്രതിയായി സെബാസ്റ്റ്യന്റെ പക്കലാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.
സെബാസ്റ്റ്യന്‍ ഈരാറ്റുപേട്ടയിലെ ഒരു കടയിലെത്തി ഫോണ്‍ റീ ചാര്‍ജ് ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചിരുന്നു. ഇതോടെയാണ് സെബാസ്റ്റ്യനെ പോലീസ് സംഘം അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്നാണ് സെബാസ്റ്റ്യന്റെ ചേര്‍ത്തലയിലെ വീട്ടിലും പുരയിടത്തിലും പോലീസ് പരിശോധന നടത്തിയത്. ഇവിടെനിന്ന് അസ്ഥികള്‍ കണ്ടെടുക്കുകയും രക്തക്കറ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ അസ്ഥികളാണ് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചത്.
എന്നാല്‍ ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടും ഇയാളില്‍നിന്ന് പോലീസിനു കാര്യമായി വിവരം ലഭിച്ചില്ല. സെബാസ്റ്റ്യന്റെ മോശമായ ആരോഗ്യസ്ഥിതിയും ചോദ്യ ചെയ്യലിനു ക്രൈം ബ്രാഞ്ച് സംഘത്തിനു വലിയ വെല്ലുവിളിയായിരുന്നു. ജെയ്നമ്മയ്ക്കു പുറമെ സെബാസ്റ്റ്യനു ബന്ധമുണ്ടായിരുന്നശേഷം കാണായ ബിന്ദു പത്മനാഭന്, ഐഷ എന്നിവരുടെ കേസുകള്‍ ആലപ്പുഴ ക്രൈം ബ്രാഞ്ച് സംഘമാണ് അന്വേഷിക്കുന്നത്. അതേസമയം പ്രതി സെബാസ്റ്റ്യനു വേണ്ടി കോടതയില്‍ അഭിഭാഷകന് ഹാജരായിട്ടില്ല. തനിക്കു സര്‍ക്കാര്‍ വക്കീലിനെ വേണ്ടെന്ന് നിലപാടാണു പ്രതിക്കുള്ളത്.
