ചെന്നൈ: പരിക്കും പരാജയവും ചെന്നൈ സൂപ്പർ കിംഗ്സിനെ വലയ്ക്കുന്നു. ഐപിഎൽ സീസണിൽ ചെന്നൈയുടെ മൂന്നാം നന്പർ ബാറ്ററായ ആയുഷ് മാത്രെയും പുറത്ത്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെ ഇടത് പിൻതുടയിൽ പേശിവലിവ് അനുഭവപ്പെട്ട ആയുഷ് മാത്രെയ്ക്ക് ആറ് മുതൽ 12 ആഴ്ച വരെ വിശ്രമം ആവശ്യമാണ്. ഇതോടെ താരത്തിന് ടൂർണമെന്റ് നഷ്ടമാകുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു.
ഹൈദരാബാദിനെതിരേ ചെന്നൈ ഇന്നിംഗ്സിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ മാത്രെ റണ്ണിനായി ഓടുന്നതിനിടെയാണ് പരിക്കേറ്റത്. വേദന അനുഭവപ്പെട്ട ഉടൻ ടീം ഫിസിയോതെറാപ്പിസ്റ്റ് താരത്തെ പരിശോധിച്ചു. വീണ്ടും ബാറ്റു ചെയ്തെങ്കിലും പെട്ടെന്ന് ഔട്ടായി.
ഇന്ത്യയുടെ അണ്ടർ 19 ടീം ക്യാപ്റ്റനായ മാത്രെയുടെ അഭാവം സിഎസ്കെയ്ക്ക് വലിയ തിരിച്ചടിയാണ്. മൂന്നാം നന്പറിൽ ബാറ്റ് ചെയ്യുന്ന താരം മികച്ച ഫോമിലായിരുന്നു. ഓപ്പണറായിറങ്ങുന്ന ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദ് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ പവർ പ്ലേയിൽ സഞ്ജു സാംസണിനൊപ്പം മാത്രെയാണ് സ്കോർ ഉയർത്തിയിരുന്നത്.
സീസണിൽ ആറ് മത്സരത്തിൽനിന്ന് 177.88 സ്ട്രൈക് റേറ്റിൽ രണ്ട് അർധ സെഞ്ചുറി സഹിതം താരം 201 റണ്‍സ് നേടി. ഡൽഹി ക്യാപിറ്റൽസിനെതിരേ 59 റണ്‍സും പഞ്ചാബ് കിംഗ്സിനെതിരേ 73 റണ്‍സും നേടിയിരുന്നു.
കഴിഞ്ഞ സീസണിൽ ഗെയ്ക്വാദിനു പരിക്കേറ്റപ്പോൾ പകരക്കാരനായാണ് താരം സിഎസ്കെയിലെത്തിയത്. ചെന്നൈയ്ക്കു വേണ്ടി കളിക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടം കുറിച്ച മാത്രെ, ഐപിഎല്ലിൽ ഇതുവരെ ഏഴ് ഇന്നിംഗ്സിൽ നിന്ന് 188.98 സ്ട്രൈക്ക് റേറ്റിൽ 240 റണ്‍സ് നേടി.
പരിക്കേറ്റ ഇടംകൈ പേസർ ഖലീൽ അഹമ്മദ് ടൂർണമെന്റിൽനിന്നു പുറത്തായിരുന്നു. എം.എസ്. ധോണി പരിക്കിനെ തുടർന്ന് ഇതുവരെ കളത്തിലിറങ്ങിയിട്ടില്ല. പേസർ നഥാൻ എല്ലിസ് പരിക്കിനെ തുടർന്ന് ടൂർണമെന്റ് തുടങ്ങും മുന്‍പേ പുറത്തായി. ചെന്നൈയെ പരിക്ക് വിടാതെ പിടികൂടിയിരിക്കുകയാണെന്നു ചുരുക്കം.
