ചങ്ങനാശേരി: മാടപ്പള്ളിയിലെ സില്‍വര്‍ലൈന്‍ സമരം അഞ്ചാംവര്ഷത്തിലേക്കു കടക്കുമ്പോള്‍ പിന്നണിയിൽനിന്ന് സമരത്തിനു പ്രോത്സാഹനവും ഉത്തേജനവും നല്‍കുകയാണ് മാടപ്പള്ളി കെരണ്ടിത്തറ കെ.പി.തോമസ് എന്ന ജോജി. വെങ്കോട്ട സെന്റ് മേരീസ് റീത്തുപള്ളിയോടു ചേര്‍ന്നുള്ള ജോജിയുടെ പുരയിടത്തില്‍ അദ്ദേഹം നിര്‍മിച്ചു നല്കിയ സമരപ്പന്തലിലാണ് കഴിഞ്ഞ നാലുവര്‍ഷമായി സില്‍വര്‍ലൈന്‍ സമരം നടന്നുവരുന്നത്.
അന്നുമുതല്‍ ഇന്നോളം സമരപരിപാടികള്‍ക്കു ജോജി സാമ്പത്തിക സഹായവും പിന്തുണയും നല്കുന്നു.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജോജി കുടുംബസമേതം യുകെയിലാണ് ജോലിയും താമസവും. നിര്‍ദിഷ്ട സില്‍വര്‍ലൈന്‍ പദ്ധതിയുടെ സര്‍വേ കടന്നുപോകുന്നത് റീത്തുപള്ളിയോടു ചേര്‍ന്നുള്ള ജോജിയുടെ പുരയിടത്തിലൂടെയാണ്. 2022 മാര്‍ച്ച് 17ന് മാടപ്പള്ളി റീത്തുപള്ളി ജംഗ്ഷനില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ പോലീസ് ക്രൂരമായി മര്‍ദിക്കുകയും തന്റെ സഹോദരി റോസിലിന് ഫിലിപ്പിനെ അടക്കം പോലീസ് മര്‍ദിക്കുകയും നടുറോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന ഹൃദയഭേദകമായ കാഴ്ച യുകെയിലായിരുന്ന ജോജി ചാനലുകളിലൂടെയാണ് കണ്ടത്.
വൈകാതെ നാട്ടിലെത്തിയ ജോജി സമരത്തിന് എല്ലാവിധ പിന്തുണയും പ്രഖ്യാപിച്ചു. സമരനേതാക്കളായ ബാബു കുട്ടന്ചിറയുടെയും റോസിലിന് ഫിലിപ്പിന്റെയും അഭിപ്രായപ്രകാരം തന്റെ പുരയിടത്തിന്റെ കണ്ണായ ഭാഗം സ്ഥിരം സമരപ്പന്തല്‍ നിര്‍മിക്കുന്നതിനായി വിട്ടുനല്‍കി. കഴിഞ്ഞദിവസം നടന്ന നാലാംവാര്‍ഷിക ചടങ്ങില്‍ പങ്കെടുത്ത് അദ്ദേഹം ആശംസയും നേര്‍ന്നു.
അധികാരത്തില്‍ വരുന്ന സര്‍ക്കാര്‍ സിൽവര്‍ ലൈന്‍ പദ്ധതി റദ്ദു ചെയ്യുമെന്നും സമരക്കാര്‍ക്കെതിരേ എടുത്തിരിക്കുന്ന കേസുകള്‍ പിന്‍വലിക്കുമെന്നും ഉറച്ചു വിശ്വസിക്കുന്നതായി ജോജിയും സമരനായിക റോസിലിന് ഫിലിപ്പും പ്രത്യാശ പ്രകടിപ്പിച്ചു. പദ്ധതി പിന്‍വലിച്ചശേഷമേ പന്തല്‍ പൊളിക്കൂ എന്നും ഇവര്‍ പറഞ്ഞു.
- ബെന്നി ചിറയിൽ
