യാത്രയ്ക്കിടെ അപസ്മാരമുണ്ടായ പിഞ്ചുകുഞ്ഞിനെ ബസില്‍ എറണാകുളം വിപിഎസ് ലേക്ഷോര് ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പാക്കി കെഎസ്ആര്‍ടിസി ജീവനക്കാര്‍. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.15 ഓടെയായിരുന്നു സംഭവം.
ദേശീയപാതയില്‍ കുണ്ടന്നൂരിനു സമീപം ബസ് എത്തിയപ്പോഴാണ് തൃശൂരിലേക്ക് പോകുകയായിരുന്ന ദമ്പതികളുടെ പത്തു മാസം പ്രായമായ കുഞ്ഞിന് അപസ്മാരമുണ്ടായത്. പനി ശക്തമായതോടെയാണ് അപസ്മാരവുമുണ്ടായത്. കുഞ്ഞിന്റെ അവസ്ഥ കണ്ട് മാതാപിതാക്കൾ വെപ്രാളത്തിലായതോടെ ബസിലെ എല്ലാവരും പരിഭ്രമത്തിലായി.
സംഭവം കണ്ട് കണ്ടക്ടര്‍ സുനില്‍ ഡ്രൈവര്‍ പ്രേമനെ കാര്യം ധരിപ്പിച്ചു. ഈ സമയം ബസ് കുണ്ടന്നൂര്‍ പിന്നിട്ടിരുന്നു. ഉടൻ ഡ്രൈവര്‍ ബസ് തിരിച്ച് വിപിഎസ് ലേക്ഷോറിലേക്ക് വിട്ടു. ബസ് ആശുപത്രി പരിസരത്ത് എത്തിയതോടെ ജീവനക്കാര്‍ ഓടിയെത്തി കുഞ്ഞിനെയുമായി അത്യാഹിത വിഭാഗത്തിലേക്കു പാഞ്ഞു. ഡോക്ടര്‍മാര്‍ ആവശ്യമായ പരിചരണം നല്കി കുഞ്ഞിന്റെ സുരക്ഷ ഉറപ്പാക്കി. തുടര്‍ചികിത്സയ്ക്കായി കുഞ്ഞിനെ പീഡിയാട്രിക് വിഭാഗത്തിലേക്കു മാറ്റി.
