ബെംഗളൂരുവിൽ നിന്നും ഐശ്വര്യ എന്ന യുവതി പങ്കുവച്ച വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രാത്രി ഏറെ വൈകി എയർപോർട്ടിൽ എത്തിയ യുവതി സഹായമില്ലാതെ പെട്ടുപോയി. അവളുടെ ഹോസ്റ്റൽ എയർപോർട്ടിൽ നിന്ന് 3 കിലോ മീറ്റർ ദൂരം മാത്രമാണ്. പക്ഷേ, അവൾക്ക് താമസ സ്ഥലത്തേക്ക് പോകാൻ യാതൊരു മാർഗവും ഇല്ലായിരുന്നു. ഓൺലൈൻ ടാക്സികളും ലഭിച്ചില്ല. ഈ സമയത്ത് രണ്ട് അപരിചിതർ യുവതിയുടെ സഹായത്തിനെത്തി. അതിലൊരാൾ ഒരു ബസ് കണ്ടക്ടറായിരുന്നു. യുവതിക്ക് ടാക്സി ലഭിക്കുന്നതുവരെ ബസ് കണ്ടക്ടർ അവരുടെ കൂടെ നിൽക്കുകയും സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.
ആ സമയത്താണ് ഒരു റാപിഡോ ഡ്രൈവർ അവിടേക്ക് വന്നത്. എത്ര രൂപയാകുമെന്ന് ചോദിച്ചപ്പോൾ, ‘അതൊന്നും സാരമില്ല, നിങ്ങൾ മാപ്പിൽ ലൊക്കേഷൻ കാണിക്കൂ’ എന്നായിരുന്നു ഡ്രൈവറുടെ മറുപടി. എത്ര രൂപയായി എന്ന് എത്തിയ ശേഷം ഐശ്വര്യ ചോദിച്ചപ്പോൾ കിട്ടിയ മറുപടി ‘സമയം ഒരുപാട് വൈകി, നിങ്ങളെ സുരക്ഷിതമായി എത്തിക്കുക എന്നത് എന്റെ ഉത്തരവാദിത്തമാണ്. ഇത്ര രൂപ വേണമെന്ന് ഞാൻ പറയില്ല, നിങ്ങൾക്ക് തോന്നുന്നത് തന്നാൽ മതി’ എന്നായിരുന്നു.
‘പുലർച്ചെ 3 ന് ഒരു പുതിയ നഗരത്തിൽ രണ്ട് അപരിചിതർ ഞാൻ സുരക്ഷിതയാണെന്ന് ഉറപ്പാക്കി. ഒരു സ്ത്രീ എന്ന നിലയിൽ, ആശ്വാസത്തിന്റെ ആ നിമിഷം എത്ര വലുതാണെന്ന് നിങ്ങൾക്ക് മനസിലാകും. നിർഭാഗ്യവശാൽ ഒരു പുരുഷൻ എന്ന നിലയിൽ, ഇത്തരം പ്രവർത്തികൾ ഇന്നും ഒരത്ഭുതമായി തുടരുന്നതിൽ നിങ്ങൾക്ക് വിഷമം തോന്നിയേക്കാം’ എന്ന് ഐശ്വര്യ വീഡിയോ പങ്കുവച്ചുകൊണ്ട് പറഞ്ഞു.
