കെ.ഷിന്റുലാല്‍
കോഴിക്കോട്: താലിബാനില്‍ ചേരുന്നതിനായി തീവ്ര നിലപാടുകളുള്ള ബംഗ്ലാദേശികള്‍ ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്ന മുന്നറിയിപ്പിന് പിന്നാലെ കേരളവും ആശങ്കയില്‍.
തീവ്രവാദികളും മാവോവാദികളുമുള്പ്പെടെ ഉള്ളവർ അതിഥിതൊഴിലാളികളുടെ വേഷത്തില്‍ സംസ്ഥാനത്ത് സുരക്ഷിതരായി നേരത്തെ താമസിച്ചിരുന്നു.
ഇപ്പോഴും ഇത്തരത്തിലുള്ളവര്‍ കേരളത്തില്‍ തുടരാനുള്ള സാധ്യതയേറെയാണെന്നാണ് വിവിധ ഏജന്‍സികള്‍ കരുതുന്നത്.
ഏതാനും മാസം മുമ്പ് ശ്രീലങ്കന്‍ പൗരനെ നെടുമ്പാശേരിയില്‍ നിന്ന് തമിഴ്നാട് ക്യുബ്രാഞ്ച് പിടികൂടിയതും ഇത്തരം സാധ്യതകള്‍ ബലപ്പെടുത്തുന്നതാണ്.
ഇന്ത്യയിലൂടെ ബംഗ്ലാദേശികള്‍ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്ന് സംസ്ഥാന ഇന്റലിജന്‍സിന് ഔദ്യോഗിക മുന്നറിയിപ്പ് ലഭിച്ചിട്ടില്ല.
എങ്കിലും സംസ്ഥാനത്ത് താമസിക്കുന്ന ബംഗ്ലാദേശികളെ കുറിച്ച് വ്യക്തമായ കണക്കുകളില്ലാത്തത് അലട്ടുന്നുണ്ട്.
ഇവരെ തിരിച്ചറിയാനും സാധിക്കുന്നില്ലെന്ന് കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗവും പോലീസും സമ്മതിക്കുന്നുണ്ട്.
വ്യാജ രേഖകള്‍ സഹിതം ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ക്കൊപ്പം നിരവധി ബംഗ്ലാദേശികള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്യുന്നുണ്ട് .
ലോക്ഡൗണ്‍ ഇളവുകളെ തുടര്‍ന്ന് സംസ്ഥാനത്തെ നിര്‍മാണ മേഖലകള്‍ വീണ്ടും സജീവമായി. നിരവധി ഇതരദേശ തൊഴിലാളികള്‍ വിവിധ ജില്ലകളിലായി എത്തി കൊണ്ടിരിക്കുകയാണ്.
ഇവരുടെ വിവരങ്ങള്‍ പരിശോധിക്കുകയെന്നത് സങ്കീര്‍ണമാണ്.
പോലീസ് പരിശോധനകള്‍ കുറവായതും മലയാളികള്‍ അതിഥി തൊഴിലാളികളെ നിസംശയം സ്വീകരിക്കുന്നതും അനുകൂല ഘടകങ്ങളായാണ് ബംഗ്ലാദേശികള്‍ കാണുന്നതെന്നും പോലീസ് വ്യക്തമാക്കി.
മതിയായ യാത്രാരേഖകളോ തിരിച്ചറിയില്‍ രേഖകളോ ഇല്ലാതെ ബംഗ്ലാദേശികള്‍ കേരളത്തിലേക്ക് വരുന്നത് നേരത്തെ തന്നെ ആഭ്യന്തരവകുപ്പ് കണ്ടെത്തിയിരുന്നു.
ഇത് സംബന്ധിച്ച് ആറ് വര്‍ഷം മുമ്പ് ആഭ്യന്തരമന്ത്രിയായിരിക്കെ രമേശ് ചെന്നിത്തലയും നിയമസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. സമാനമായ സ്ഥിതിയാണ് ഇപ്പോഴും സംസ്ഥാനത്തുള്ളത്.
കോല്‍ക്കത്തയില്‍ നിന്ന് വ്യാജ ആധാര്‍
ഇതരദേശ തൊഴിലാളികള്‍ക്ക് ജോലി നല്കുന്ന ഏജന്റുമാരും കോണ്ട്രാക്ടര്മാരും അവരുടെ പേരും മേല്‍വിലാസവും അതതു പോലീസ് സ്റ്റേഷനുകളില്‍ അറിയിക്കണമെന്നാണു നിബന്ധന.
തുടര്‍ന്ന് തൊഴിലാളികളുടെ ആധാര്‍കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ കരാറുകാര്‍ ശേഖരിക്കും. ആധാര്‍കാര്‍ഡില്ലാത്തവര്‍ക്ക് തൊഴില്‍ നല്‍കാറില്ല.
ഇത് കണക്കിലെടുത്ത് കേരളത്തിലേക്കുള്ള ബംഗ്ലാദേശികള്‍ കോല്‍ക്കത്തയില്‍നിന്ന് വ്യാജ ആധാര്‍ കാര്‍ഡുകള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് രഹസ്യാന്വേഷണ വിഭാഗം പറയുന്നത്.
പരിശോധനയില്‍ യാതൊരു സംശയവും തോന്നാത്ത രീതിയിലാണ് ആധാര്‍കാര്‍ഡുകളും മറ്റും തയാറാക്കുന്നത്.
കൂടാതെ ജോലി സ്ഥലത്ത് നിന്ന് ഇവരുടെ ഭാഷ തിരിച്ചറിയാനും അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കില്ല.
ഒപ്പം തൊഴിലെടുക്കുന്നവര്‍ക്ക് ഭാഷയിലെ വ്യതിയാനം തിരിച്ചറിയാമെങ്കിലും ഇവര്‍ യാതൊരു വിവരവും പുറത്ത് പറയില്ലെന്നും ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.
അതിനാല്‍ ബംഗ്ലാദേശികളുടെ സാന്നിധ്യം തിരിച്ചറിയാന്‍ യാതൊരു സംവിധാനവും ഇവിടെയില്ല.
മാവോയിസ്റ്റുകള്‍ മുതല്‍ ബോഡോ തീവ്രവാദികള്‍ വരെ !
തീവ്രവാദികള്‍ സംസ്ഥാനത്തെ ഒളിത്താവളമാക്കുന്നുണ്ടെന്ന് 2015 സെപ്റ്റംബറില്‍ മിലിട്ടറി ഇന്റലിജന്‍സ് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. തുടര്‍ന്ന് വ്യാപക റെയ്ഡുകളും നടത്തി.
ഒക്ടോബര്‍ ആദ്യം അങ്കമാലിയില്‍നിന്ന് പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി ഓര്‍ഗനൈസറായ ജാര്‍ഖണ്ഡിലെ മാവോവാദി നേതാവ് ജിതേന്ദര്‍ ഓറത്തെ പോലീസ് പിടികൂടി.
ചമ്പന്നൂര്‍ വ്യവസായമേഖലയിലെ കമ്പനികളിലൊന്നിലായിരുന്നു ജിതേന്ദര്‍ കഴിഞ്ഞിരുന്നത്.
നവംബറില്‍ കോഴിക്കോട് കക്കോടിമുക്കില്‍ അസം തൊഴിലാളികള്‍ക്കിടയില്‍ താമസിച്ചിരുന്ന ബോഡോ തീവ്രവാദി നേതാവ് ലിബിയോണ്‍ ബസുമതാരിയെ (ഡിങ്ക) പ്രത്യേക പോലീസ് സംഘം പിടികൂടി.
നിരോധിത ഭീകരസംഘടനയായ അസമിലെ നാഷണല്‍ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോഡോലാന്‍ഡിന്റെ (എന്‍ഡിഎഫ്ബി) സായുധ ബറ്റാലിയന് കമാന്‍ഡര്‍ ആയിരുന്നു ഡിങ്ക. കേന്ദ്രരഹസ്യാന്വേഷണ വിഭാഗമായിരുന്നു ഇത് സംബന്ധിച്ചുള്ള വിവരം കൈമാറിയത്.
2007ല്‍ ആന്ധ്രയിലെ പീപ്പിള്‍സ് വാര് ഗ്രൂപ്പ് മാവോവാദി നേതാവ് മല്ലരാജ റെഡ്ഡിയെയും ഭാര്യ ബീച്ച ജഗണയെയും ആന്ധ്രാ പോലീസ് ഇന്റലിജന്‍സ് അങ്കമാലിയില്‍നിന്ന് പിടികൂടി.
പെരുമ്പാവൂരിലെ കാഞ്ഞിരക്കാടാണ് മല്ലരാജ റെഡ്ഡി താമസിച്ചിരുന്നത്. ഇവരെ സഹായിച്ചത് മാവോവാദി നേതാക്കളായ അഡ്വ. രൂപേഷും ഭാര്യ അഡ്വ. ഷൈനയുമായിരുന്നു.
ഏതാനും മാസം മുമ്പ് നെടുമ്പാശേരിയില്‍ നിന്ന് തമിഴ്നാട് ക്യുബ്രാഞ്ച് ശ്രീലങ്കന്‍ സ്വദേശി സുരേഷ് രാജിനെ പിടികൂടിയിരുന്നു.
എറണാകുളത്തെ ഷോപ്പിംഗ് കോംപ്ലക്സില്വച്ച് ലഹരിക്കടത്തിനുള്ള സാമ്പത്തിക ഇടപാടുകളും നടന്നിട്ടുണ്ട്.
ഇന്ത്യ വഴി അഫ്ഗാനിലേക്ക് ?
താലിബാനില്‍ ചേരുന്നതിനായി ബംഗ്ലാദേശില്‍ നിന്ന് യുവാക്കള്‍ ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നെന്നാണ് ധാക്ക കമ്മീഷണര്‍ മുന്നറിയിപ്പ് നല്‍കിയത്.
ഇതിന് പിന്നാലെ ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ബിഎസ്എഫ് സുരക്ഷയും വര്‍ധിപ്പിച്ചിട്ടുണ്ട്.
വീസ ലഭിക്കാന്‍ എളുപ്പമായതിനാലാണ് ബംഗ്ലാദേശിലെ യുവാക്കള്‍ ഇന്ത്യയിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതെന്നാണ് പറയുന്നത്.