‘സ്ഫടികം’ എന്ന പേര് ആ ചിത്രത്തിന് കൊടുക്കാന്‍ കാരണക്കാരനായത് കെ. എം. മാണി! ആശയക്കുഴപ്പമുണ്ടായ സമയത്ത്, ആ പേരാണ് ചിത്രത്തിന് യോജിക്കുകയെന്ന് അദ്ദേഹം തറപ്പിച്ച് പറയുകയായിരുന്നു

കെ. എം. മാണിയെന്ന രാഷ്ട്രീയക്കാരന്റെ വേര്‍പാടില്‍ വേദനിക്കുകയാണ് മലയാളികള്‍ മുഴുവന്‍. രാജ്യം തന്നെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ വിലാപയാത്ര തന്നെ അതിന് തെളിവാണ്. പ്രശസ്തരും പ്രമുഖരുമായ അനേകമാളുകള്‍ കെ. എം. മാണിയ്ക്ക് അനുശോചനം അറിയിക്കുകയുണ്ടായി. കെ. എം. മാണിയെന്ന വ്യക്തിയെ അനുസ്മരിച്ചുകൊണ്ട് സംവിധായകന്‍ ഭദ്രന്‍ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

ദു:ഖവെള്ളിയാഴ്ച കുരിശു മുത്താന്‍ വിശ്വാസികള്‍ കാത്തു നില്‍ക്കുന്നതു പോലെ മാണിസാറിനെ അവസാനമായി കാണാന്‍ പൊരിവെയിലത്ത് പൂക്കളുമായി ജനങ്ങള്‍ മണിക്കൂറുകളോളം കാത്തുനിന്നത് അദ്ദേഹത്തിന്റെ ജനസമ്മതി കൊണ്ടാണെന്നാണ് സംവിധായകന്‍ ഭദ്രന്‍ പറയുന്നത്. അവസാനമായി കാണാനെത്തിയവരുടെ തിരക്ക് കാരണം സംസ്‌കാര ചടങ്ങുകള്‍ വരെ വൈകിയിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ക്യാപിറ്റല്‍ ‘എം’ ആയിരുന്നു മാണി സാര്‍.

തന്റെ ‘സ്ഫടികം’ എന്ന സിനിമയുടെ പേരിന് കാരണം കെ.എം മാണിയാണ്. ‘ആടുതോമ’ എന്ന് പേരിടണമെന്ന് നിര്‍മാതാക്കളുടെ സമ്മര്‍ദം ഒരു വശത്ത്. സ്ഫടികം എന്ന പേരിനോടുള്ള എന്റെ ഇഷ്ടം മറുവശത്ത്. സിനിമയുടെ പൂജയ്ക്ക് മാണി സാറിനെ ക്ഷണിക്കാന്‍ പോയപ്പോള്‍ ഞാന്‍ ഈ ആശയക്കുഴപ്പം അവതരിപ്പിച്ചു’- ഭദ്രന്‍ പറയുന്നു. അതോടെ സിനിമയുടെ കഥ ഭദ്രന്‍ പറയുകയും കഥയ്ക്കു യോജിക്കുന്ന പേര് സ്ഫടികം എന്നാണെന്ന് കെ.എം മാണി ഉറപ്പിച്ചു പറയുകയുമായിരുന്നെന്ന് ഭദ്രന്‍ ഓര്‍മ്മിക്കുന്നു.

Related posts