ആരോടും ഒന്നും ചോദിക്കാതെ തന്നെ എനിക്ക് കാര്യം മനസിലായി… എനിക്ക് മാത്രമേ കാര്യം മനസിലായുള്ളൂ… സ്ത്രീകളുടെ മൂത്രശങ്കയില്‍ വരെ വന്‍ ബിസിനസ് സാധ്യത കണ്ടെത്തുന്നവരെക്കുറിച്ച് യുവതിയുടെ കുറിപ്പ് വൈറലാവുന്നു…

പൊതുവിടങ്ങളില്‍ സ്ത്രീകളെ ഏറ്റവുമധികം വലയ്ക്കുന്ന സംഗതി ഏതെന്നു ചോദിച്ചാല്‍ അത് വൃത്തിയുള്ള ടോയ്‌ലെറ്റുകളുടെ അഭാവമാണ്. ഇ-ടോയ്ലെറ്റുകള്‍ എത്തിയതോടെ ആശങ്കയ്ക്ക് പരിഹാരമായി എന്ന് പലരും ആശ്വസിച്ചിരുന്നു. എന്നാല്‍ ആ വിചാരം അസ്ഥാനത്താണെന്നു തെളിയിക്കുന്ന കാഴ്ചകളാണ് പല ഇ-ടൊയ്‌ലെറ്റുകളിലും ആളുകളെ കാത്തിരിക്കുന്നത്. തിരുവനന്തപുരത്തെ ശംഖുമുഖം ബീച്ചില്‍ പോയപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും കണ്ടാലറയ്ക്കുന്ന കാഴ്ചയെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് ഒരു യുവതി പങ്കുവച്ച ഫെയ്‌സ്ബുക്ക് കുറിപ്പ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാവുകയാണ്.

ട്രിവാന്‍ഡ്രം-ലെറ്റ്‌സ് മേക്ക് അവര്‍ സിറ്റി ദ് ബെസ്റ്റ് എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് റീംസ് റീ എന്ന യുവതിയെഴുതിയ ഫെയ്‌സ്ബുക്ക് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. കണ്ടാല്‍ അറപ്പുളവാക്കുന്ന കാഴ്ചകളുള്ള ഇലക്ട്രോണിക് ടോയ്ലെറ്റിനെക്കുറിച്ചും അതിന്റെ പേരില്‍ ആളുകളുടെ നിസ്സായാവസ്ഥയെ മുതലെടുത്ത് കൊള്ളലാഭം നേടുന്ന കച്ചവടക്കാരെക്കുറിച്ചുമാണ് യുവതിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം…

എല്ലാവരും ഒന്ന് ശ്രദ്ധിക്കണേ എന്റെ ഈ ചെറിയ (വലിയ ) മൂത്ര കഥ… ശംഖുമുഖം….. തലസ്ഥാന വാസികളും ടൂറിസ്റ്റുകളും വന്നു മറിയുന്ന സ്ഥലമാണല്ലോ.. ഈ കഴിഞ്ഞ കുറച്ചു നാളുകള്‍ക്കുള്ളില്‍ 5 തവണയാണ് ഞാന്‍ ശംഖുമുഖം ബീച്ചില്‍ പോകുന്നത്. നല്ല സ്‌റ്റൈല്‍ ആയി അടിപൊളിയായി പുറമെ നിന്നു കാണാന്‍ നല്ല ഭംഗിയില്‍ ഇലക്ട്രോണിക് ടോയ്ലെറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു രൂപ കോയിന്‍ ഇട്ടു ആ ടോയ്ലറ്റിന്റെ വാതില്‍ തുറന്ന എനിക്ക് കാണാന്‍ ആയതു ഉള്ളില്‍ അകത്തേക്ക് കയറുന്ന സ്ഥലത്തു തന്നെ തറയില്‍ മല വിസര്‍ജനം നടത്തി വച്ചേക്കുന്നത് ആണ്. അന്ന് മൂക്ക് പൊത്തി ഡോര്‍ വലിക്കചടച്ചു തിരിഞ്ഞു നടന്ന ഞാന്‍ ക്ലോസേറ്റ് ഉണ്ടായിരുന്നിട്ടും അത് ഫ്‌ലോറില്‍ ചെയ്ത ആളെ കുറെ ശപിക്കുകയും ചെയ്തു.

എങ്കിലും ഒരു പ്രത്യേക സാഹചര്യത്തില്‍, ഒരു ദുര്‍ബല നിമിഷത്തിന്റെ നിസഹായാവസ്ഥയില്‍ ഒരു മനുഷ്യന് പറ്റിപ്പോയ ഒരു അവിചാരിത സംഭവം ആയി അതിനെ കണ്ടു ഞാന്‍ അങ്ങ് ആശ്വസിച്ചു. തുടര്‍ന്ന് ആഴ്ചകള്‍ക്ക് ശേഷം വീണ്ടും അവിടെ പോയി.. അന്നും വളരേ അത്യാവശ്യപ്പെട്ടു ചെന്ന് ക്യാഷ് ഇട്ടു ടോയ്ലറ്റ് തുറന്ന എനിക്ക് മുന്നില്‍ ഇതേ കാഴ്ച തന്നെ. വേറൊരു ഡിസൈനില്‍… ഇതെന്താ ഇങ്ങനെ?.

മലയാളികള്‍ എന്താ ഇങ്ങനെ ഇത്ര വിവരം ഇല്ലാത്തവരായി പോകുന്നെ എന്നൊക്കെ മനസ്സില്‍ കരുതി തിരികെ പോന്നു … അടുത്ത ട്രിപ്പ് പോയപ്പോള്‍ ആ ഇലക്ട്രോണിക് ടോയ്ലെറ്റില്‍ കേറാനുള്ള ആവശ്യം വന്നില്ല… വന്നാല്‍ തന്നെ കേറാനുള്ള ധൈര്യവും വന്നില്ല….. അടുത്ത തവണ പോയപ്പോള്‍ അതിനടുത്തു കാര്‍ പാര്‍ക്ക് ചെയ്തു ഇറങ്ങിയപ്പോള്‍ അവിചാരിതമായി ഒരു കാഴ്ച കണ്ടു. ഒരു സ്ത്രീ ആ ടോയേറ്റിന്റെ ഡോര്‍ തുറന്നു അകത്തേയ്ക്ക് കയറാന്‍ ശ്രമിക്കുന്നു. ഡബിള്‍ സ്പീഡില്‍ അവര്‍ പുറത്തേയ്ക്ക് ഇറങ്ങി ഛര്‍ദ്ദിക്കുന്നു. അവരുടെ ഭര്‍ത്താവ് അവരെ പിടിച്ചു വേറെ എവിടേക്കോ കൊണ്ടു പോകുന്നു.പിന്നാലെ മൂത്രമൊഴിക്കാന്‍ വന്ന സ്ത്രീകള്‍ അവരോടു കാര്യം അന്വേഷിക്കുന്നു. അവര്‍ കാര്യം പറയുന്നു.ആ സ്ത്രീകളും അവരുടെ പിന്നാലെ. ഏതാനും വാര അകലെയുള്ള വേറൊരിടത്തേയ്ക്കു പോകുന്നു. ആരോടും ഒന്നും ചോദിക്കാതെ തന്നെ എനിക്ക് കാര്യം മനസിലായി… എനിക്ക് മാത്രമേ കാര്യം മനസിലായുള്ളൂ.

അന്ന് ഞാന്‍ ഇതിനെക്കുറിച്ചു ഒരുപാടു ചിന്തിച്ചു പൊലീസിന് മൂക്കിന്റെ തുമ്പില്‍ ക്യാമറകളുടെ നടുവില്‍ ഇരിക്കുന്ന ഈ ടോയ്ലെറ്റില്‍ ഏതു സാമൂഹിക ദ്രോഹി ആണ് ഈ വൃത്തികേട് കാണിക്കുന്നത് എന്നു ചിന്തിച്ചു ചിന്തിച്ചു ഞാനും ആ സ്ത്രീകളുടെ പിന്നാലെ അടുത്തുള്ള ടേക്ക് അവയില്‍ പോയി 10 രൂപ കൊടുത്തു മൂത്രം ഒഴിച്ച് കഴിഞ്ഞപ്പോള്‍ എനിക്ക് പകുതി ഉത്തരം കിട്ടി. ആ ഉത്തരം അല്ലെങ്കില്‍ സംശയം ശരിയാണോ എന്ന് ഉറപ്പിക്കാനായി അതിനു ശേഷം ഇന്നലെ വീണ്ടും ശംഖുമുഖം പോയി . ഒരു സാധാരണ വ്യക്തി എന്ന നിലയില്‍ എന്റെ മനസ്സില്‍ കേറിക്കൂടിയ ഒരു സംശയം ക്ലിയര്‍ ചെയ്യാനും വേണ്ടി മാത്രം ഞാനാ ടോയ്ലറ്റ് 1 രൂപ കോയിന്‍ ഇട്ടു ഒന്നുകൂടി തുറന്നു നോക്കി.. . പഴേ അവസ്ഥയില്‍ തന്നെ വളരെ ഫ്രഷ് ആയി വാതില്‍ പടിക്കുള്ളില്‍ മലവിസര്‍ജനം നടത്തി വച്ചിട്ടുണ്ട്.

ഡോര്‍ വലിച്ചടച്ചു ഞാന്‍ നേരെ പോയത് തൊട്ടടുത്തുള്ള ബാത്‌റൂമിലേക്കാണ്. അവിടെ ഒരു സെക്യൂരിറ്റി ലേഡിയെ ഒക്കെ വച്ചു ആള്‍ക്കൊന്നിനു മൂത്രം ഒഴിക്കാന്‍ 10 രൂപ വച്ചു കൂപ്പണ്‍ കൊടുത്തു പരിപാടി പൊടിപൊടിക്കുന്നു. ഞാന്‍ അവിടെ നിന്ന 5 മിനിറ്റിനുള്ളില്‍ 20-25 സ്ത്രീകള്‍ എന്ന നിലയില്‍ അവിടെ കേറി കാര്യം സാധിച്ചു ഇറങ്ങി പോകുന്നു. ഒരു ഗര്‍ഭിണി സ്ത്രീ അത്യാവശ്യപ്പെട്ടു 500 നോട്ട് കൊടുത്തു പക്ഷേ ചേഞ്ച് ഇല്ലാ. എന്ന പേരില്‍ ടിക്കറ്റ് കൊടുത്തില്ല എന്ന് മാത്രമല്ല ഒരു ദാക്ഷിണ്യവും ഇല്ലാതെ ടിക്കറ്റ് എടുത്തിട്ട് കേറിയാല്‍ മതി എന്ന് പറയുന്നതും കേട്ടു. ഒടുവില്‍ അവര്‍ അവിടുന്ന് തന്നെ 40 രൂപ കൊടുത്തു അവര്‍ക്ക് വേണ്ടാത്ത ഒരു കട്ലറ്റ് വാങ്ങി 500 രൂപ ചേഞ്ച് ആക്കി 10 രൂപ ബില്ല് അടച്ചു മൂത്രമൊഴിക്കാന്‍ ഓടിക്കേറുന്ന അവസ്ഥയും കണ്ടു. ചുരുക്കം പറഞ്ഞാല്‍ അത്യാവശ്യത്തിനു പ്രാഥമിക ആവശ്യം നിര്‍വഹിക്കാന്‍ 50 രൂപ ചിലവാക്കേണ്ട അവസ്ഥ.

പ്രിയരേ…. ഞാന്‍ ഇത്രയും വിവരിച്ചെഴുതിയത് ആരെയും ബോറടിപ്പിക്കാനല്ല. ഇതിനു പിന്നിലെ വലിയ കളികള്‍ ഓരോരുത്തര്‍ക്കും മനസിലാക്കി തരാന്‍ ആണ്. 1) ഇലക്ട്രോണിക് ടോയ്ലെറ്റില്‍ ദിവസേന ആയിരക്കണക്കിന് ആളുകള്‍ ഒരു രൂപ, രണ്ട് രൂപ കോയിന്‍ ഇടുന്നുണ്ട് . ഇട്ടു ഡോര്‍ തുറക്കുമ്പോള്‍ ഈ വൃത്തികെട്ട കാഴ്ച കാണുന്നു. അവര്‍ മൂക്കും പൊത്തി പിന്‍തിരിഞ്ഞോടുന്നു. ആ ഇട്ട ക്യാഷ് സ്വാഹാ. ഗവണ്‍മെന്റിന് കാര്യസാധ്യം നടത്താതെ ദിവസം ആയിരക്കണക്കിന് രൂപ ലാഭം.

അടുത്തുള്ള പ്രൈവറ്റ് ടോയ്ലറ്റ് പാര്‍ട്ടിക്കോ?. ദിവസം മൂത്രമൊഴിപ്പ് വകയില്‍ പതിനായിരം ഇരുപതിനായിരം രൂപയുടെ സിമ്പിള്‍ അയി നടത്താവുന്ന വമ്പന്‍ ബിസിനസ്. ഇലക്ട്രോണിക് ടോയ്ലറ്റുകള്‍ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ഇത്തരം പ്രൈവറ്റ് മൂത്രം കൊണ്ട് ജീവിക്കുന്നവരുടെ ബിസിനസ് പൊട്ടിപ്പോകും എന്നുള്ള നഗ്ന സത്യം മനസിലാക്കിയ എനിക്ക്… ഇലക്ട്രോണിക് ടോയ്ലറ്റുകള്‍ ആരോ മനഃപൂര്‍വം ആളു കയറാതെ ഇരിക്കാന്‍ വൃത്തികേടാക്കുന്നതാണ് എന്ന് സംശയം വന്നാല്‍ അതില്‍ തെറ്റു പറയാന്‍ ആവുമോ?

NB : ഈ പറഞ്ഞ കാര്യങ്ങളുടെ സത്യാവസ്ഥ ആവശ്യമെങ്കില്‍ ഓരോരുത്തര്‍ക്കും നേരിട്ട് പോയി കണ്ടു ബോധ്യപ്പെടാവുന്നതാണ്. (മൂത്ര ബില്ല് ഇതോടൊപ്പം ചേര്‍ക്കുന്നു . ആയിരക്കണക്കിന് സ്ത്രീകള്‍ അനുഭവിക്കുന്ന ഈ മൂത്ര പ്രശ്‌നത്തിന് അധികാരികള്‍ പരിഹാരം ഉണ്ടാക്കും എന്ന് പ്രതീക്ഷിച്ചു കൊണ്ട്….. നിര്‍ത്തട്ടെ…

Related posts