നമ്പര്‍ വണ്‍ പോലീസിന്റെ നമ്പര്‍ വണ്‍ വീഴ്ച ! ഭീമ ജ്യുവല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ മുഹമ്മദ് ഇര്‍ഫാന്‍ ജാമ്യമെടുത്തു സ്ഥലം കാലിയാക്കി; കേരളാ പോലീസെത്തിയപ്പോള്‍ അടു കിടന്നിടത്ത് പൂട പോലുമില്ല…

ഭീമ ജ്യുവല്ലറി ഉടമ ബി ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് മുഹമ്മദ് ഇര്‍ഫാനെ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തി കേരളാ പൊലീസ്.

ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന പ്രതിയെ കസ്റ്റഡിയിലെടുക്കുന്നതിലാണ് മ്യൂസിയം പൊലീസിന് വന്‍വീഴ്ച്ച സംഭവിച്ചത്.

ഗോവ പൊലീസില്‍ നിന്നും പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ മ്യൂസിയം പൊലീസ് കഴിഞ്ഞ ദിവസം എത്തിയപ്പോഴേക്കും പ്രതി ജാമ്യത്തിലിറങ്ങി കടന്നു കളഞ്ഞു.

ഇതോടെ മ്യൂസിയം എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം വെറുംകൈയോടെ കേരളത്തിലേക്ക് മടങ്ങേണ്ടിയും വന്നു. കൃത്യമായ ആശയവിനിമയം നടത്താത്തതാണ് പ്രതി മുങ്ങാന്‍ കാരണമെന്ന വിമര്‍ശനം ഉയരുന്നുണ്ട്.

വിഷു ദിനത്തിലാണ് കേരളത്തെ ഞെട്ടിച്ച് അതീവ സുരക്ഷയുള്ള ഭീമ ഗോവിന്ദന്റെ വീട്ടില്‍ മോഷണം നടന്നത്. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇതോടെ കേരള പൊലീസ് മറ്റ് സംസ്ഥാനങ്ങളിലെ പൊലീസിന്റെ സഹായം തേടി. ഒടുവില്‍ ആന്ധ്രാപ്രദേശ് പൊലീസാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

ഇതിനിടെ ഗോവയില്‍ നടന്ന ഒരു കോടി രൂപയുടെ മോഷണവുമായി ബന്ധപ്പെട്ട് ഇര്‍ഫാന്‍ പനാജി പൊലീസിന്റെ പിടിയിലായി. മെയ് ആറിന് ഇക്കാര്യം പനാജി പൊലീസ് കേരള പൊലീസിനെ അറിയിക്കുകയും ചെയ്തു.

പ്രതിയെ ഉടന്‍ കസ്റ്റഡിയില്‍ വാങ്ങുമെന്ന് കേരള പോലീസും വ്യക്തമാക്കി. എന്നാല്‍ കഴിഞ്ഞ ദിവസം മാത്രമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ ഗോവയില്‍ എത്തിയത്.

അപ്പോഴേക്കും പ്രതി ജാമ്യത്തിലിറങ്ങി മുങ്ങിയിരുന്നു. സംസ്ഥാനത്തെ ലോക്ക് ഡൗണും തിരുവനന്തപുരത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണുമാണ് യാത്ര വൈകിപ്പിച്ചതെന്നാണ് പൊലീസ് വാദം.

എന്നാല്‍ പ്രമാദമായൊരു കേസിലെ പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുന്നതില്‍ വീഴ്ച സംഭവിച്ചതായാണ് വിലയിരുത്തല്‍. ഭീമ ഗോവിന്ദന്റെ വീട്ടില്‍ നടത്തിയ മോഷണത്തില്‍ മൂന്നുലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60000 രൂപയുമാണ് പ്രതി കവര്‍ന്നത്.

അതീവ സുരക്ഷയുള്ള വീട്ടില്‍ എങ്ങനെ മോഷ്ടാവ് കടന്നു കൂടിയെന്നും എങ്ങനെ വിദഗ്ധമായി മോഷണം നടത്തി കടന്നുവെന്നതും ഇന്നും പോലീസിനു മുമ്പില്‍ ചോദ്യചിഹ്നമായി തുടരുകയാണ്. ഇപ്പോഴത്തെ പിടിപ്പുകേടും വരും ദിവസങ്ങളില്‍ വിമര്‍ശന വിധേയമായേക്കും.

Related posts

Leave a Comment