നോട്ടുനിരോധനം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ തിരിച്ചടിയായി! റിപ്പോര്‍ട്ട് തടഞ്ഞുവച്ച് ബിജെപി; റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ അവതരിപ്പിക്കാതിരിക്കാന്‍ പാര്‍ട്ടി ശ്രമമെന്നും ആരോപണം

നോട്ടു നിരോധം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ വലിയ രീതിയില്‍ കുറവുണ്ടാക്കി എന്ന് കണ്ടെത്തിയ പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് ബി.ജെ.പി എം.പിമാര്‍ തടഞ്ഞു വെച്ചതായി റിപ്പോര്‍ട്ട്.

2016 നവംബര്‍ 8 മുതല്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കികൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രഖ്യാപനം രാജ്യത്തിന്റെ ജി.ഡി.പിയില്‍ ഒരു ശതമാനത്തിന്റെ കുറവ് വരുത്തിയെന്നാണ് സമിതിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്.

എന്നാല്‍, റിപ്പോര്‍ട്ട് പുറത്തു വിടുന്നത് തടഞ്ഞിരിക്കുകയാണ് ബി.ജെ.പി. റിപ്പോര്‍ട്ട് വീണ്ടും പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെടാതിരിക്കാനും പാര്‍ട്ടി ശ്രദ്ധിക്കും. 31 അംഗ സമിതിയില്‍ പതിനേഴുപേരും ബി.ജെ.പി എം.പിമാരാണ്. സമിതിയില്‍ ഭൂരിപക്ഷവും ബി.ജെ.പിക്ക് തന്നെയാണ്.

റിപ്പോര്‍ട്ടില്‍ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് ബി.ജെ.പി എം.പി നിഷികാന്ത് ദുബേ പാര്‍ലമെന്റ് കമ്മിറ്റി ചെയര്‍മാന്‍ വീരപ്പ മൊയിലിക്ക് കത്തെഴുതിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ സാരമായി ബാധിച്ച നോട്ടുനിരോധത്തിന്റെ സത്യാവസ്ഥ പുറത്തു വരുന്നതിലുള്ള കേന്ദ്ര സര്‍ക്കാരിന്റെ വിമുഖതയാണ് നടപടിക്ക് കാരണം.

നോട്ടു നിരോധം സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചെന്നും എന്നാല്‍ സര്‍ക്കാര്‍ യാഥാര്‍ഥ്യം മറച്ചു വെക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. കള്ളപ്പണത്തെ നേരിടാനും ക്യാഷ്ലെസ്സ് എക്കോണമിയെ പ്രോത്സാഹിപ്പിക്കാനും ഓണ്‍ലൈന്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കാനും നോട്ടു നിരോധം സഹായിച്ചു എന്നായിരുന്നു സര്‍ക്കാരിന്റെ വാദം.

ഓഗസ്റ്റ് 31ഓടു കൂടി ഈ സമിതിയുടെ കാലാവധി അവസാനിക്കും. പുതിയ അംഗങ്ങളെ സെപ്റ്റംബര്‍ ഒന്നിന് തിരഞ്ഞെടുക്കുകയും ചെയ്യും. ആയതിനാല്‍ ഈ റിപ്പോര്‍ട്ട് ഇനി പാര്‍ലമെന്റിന്റെ പരിഗണനക്ക് വരില്ല. റിപ്പോര്‍ട്ടും അതിന്മേലുള്ള ചര്‍ച്ചയും ബി.ജെ.പി എം.പിമാര്‍ ഇതുവരെയും തടഞ്ഞു വെച്ചിരിക്കുകയായിരുന്നു.

Related posts