തലശേരി: ബിജെപി നേതാവ് ആത്മഹത്യചെയ്ത കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അറസ്റ്റിൽ. എറണാകുളം മറ്റൂർ മാണിക്യമംഗലം മൊരപ്പള്ളി വീട്ടിൽ വൈശാഖ് എസ്. ദർശൻ (35) ആണ് അറസ്റ്റിലായത്. ബിജെപി എരഞ്ഞോളി പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് തലശേരി പെരുന്താറ്റിലെ തിരുവാതിരയിൽ രതിശൻ (59) ആത്മഹത്യ ചെയ്ത കേസിലാണ് വൈശാഖിനെ പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് രതീശൻ വഴി വൈശാഖ് 25 ലക്ഷം രൂപ വാങ്ങിയിരുന്നു. ടിടിആർ പോസ്റ്റിലേക്ക് വ്യാജ നിയമനക്കത്തും നൽകി. ഈ മാസം ആദ്യം പണം തിരിച്ചുനൽകുമെന്ന് വൈശാഖ് ഉറപ്പ് നൽകിയിരുന്നു. ഈ വാക്ക് വൈശാഖ് പാലിക്കാതായതോടെ രതീശൻ ജീവനൊടുക്കുകയായിരുന്നു. രതീശന്റെ ആത്മഹത്യാകുറിപ്പിൽ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ഈ മാസം മൂന്നിനാണ് തലശേരി പുതിയ ബസ് സ്റ്റാൻഡിലെ കോഫി ഹൗസിന് മുകളിലെ സ്വന്തം ഓഫിസ് മുറിയിൽ രതീശനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പുലർച്ചെ വീട്ടിൽനിന്ന് ഇറങ്ങിയ രതീശൻ ഓഫീസിലെത്തി ജീവനൊടുക്കുകയായിരുന്നു. പ്രധാനമന്ത്രി ആവാസ് യോജനയുടെ വിവിധ അപേക്ഷകൾ തയാറാക്കി നൽകുകയായിരുന്നു രതിശൻ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയിരുന്നത്.
