കണ്ണൂര്‍: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് വിവാദത്തിൽ വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പുറത്താക്കാനുള്ള ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം ഇന്നലെ ചേർന്ന ജില്ലാ കമ്മിറ്റി അംഗീകരിക്കുകയായിരുന്നു.
സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ജയരാജനാണ് നടപടി ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. നടപടി ഇന്ന് പയ്യന്നൂരിലെ പാര്‍ട്ടി അംഗങ്ങളുടെ യോഗം വിളിച്ച് റിപ്പോര്‍ട്ട് ചെയ്യും. ലോക്കല്‍, ജനറല്‍ ബോഡി യോഗങ്ങളും പയ്യന്നൂരിൽ ചേരുന്നുണ്ട്. പ്രധാന നേതാക്കള്‍ നേരിട്ട് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുക്കും. തുടർന്നാണ് ഔദ്യോഗികമായി നടപടിയുണ്ടാകുന്നത്.
ഞായറാഴ്ച നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തന്നെ വി. കുഞ്ഞികൃഷ്ണനെ പുറത്താക്കാനുള്ള തീരുമാനം കൈക്കൊണ്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ നടന്ന ജില്ലാ കമ്മിറ്റിയിൽ തീരുമാനത്തിന് അംഗീകാരമായത്. കുഞ്ഞികൃഷ്ണന് നടത്തിയത് കടുത്ത അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നേതാക്കള്‍ വിമര്‍ശിച്ചിരുന്നു.
രണ്ട് പാര്‍ട്ടി കമ്മീഷനുകള്‍ അന്വേഷിച്ചിട്ടും ക്രമക്കേട് കണ്ടെത്തിയില്ല. എന്നിട്ടും പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ തുടര്‍ച്ചയായി പ്രസ്താവനകള്‍ നടത്തിയെന്നും യോഗത്തിൽ പങ്കെടുത്ത സിപിഎം നേതാക്കള്‍ പ്രതികരിച്ചിരുന്നു.ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ കുഞ്ഞികൃഷ്ണനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.
മാധ്യമങ്ങള്‍ക്ക് മുന്നില്‍ നടത്തിയ തുറന്നുപറച്ചില്‍ പാര്‍ട്ടിയെ അപമാനിക്കാന്‍ ആസൂത്രിതമായി ചെയ്തതാണെന്നും നേതാക്കള്‍ ആരോപിച്ചിരുന്നു. കുഞ്ഞികൃഷ്ണനെതിരെ നടപടി വേണമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ഭൂരിഭാഗം നേതാക്കളും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് കണ്ണൂരില്‍ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ജില്ലാ കമ്മിറ്റി അംഗം വി. കുഞ്ഞികൃഷ്ണൻ വെളിപ്പെടുത്തലുകൾ നടത്തിയത്.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തെ സഹായിക്കാന്‍ പാര്‍ട്ടി പിരിച്ച ഫണ്ടില്‍ തിരിമറി നടന്നുവെന്നും ഒരുകോടി പിരിച്ചതില്‍ 46 ലക്ഷം രൂപ പയ്യന്നൂര്‍ എംഎല്‍എ ടി.ഐ. മധുസൂദനന് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തട്ടിയെടുത്തുവെന്നുവെന്നുമായിരുന്നു ആരോപണം. പാര്‍ട്ടിക്ക് തെളിവ് നല്‍കിയിട്ടും നടപടി എടുത്തില്ലെന്നും വി. കുഞ്ഞികൃഷ്ണന് ആരോപിച്ചിരുന്നു.
