പയ്യന്നൂര്‍: രക്തസാക്ഷി ഫണ്ട് അപഹരിക്കുന്ന ആളെ ഇടതുപക്ഷക്കാരനായി കാണാന്‍ കഴിയില്ലെന്ന് വി. കുഞ്ഞികൃഷ്ണന്. ഇടതുപക്ഷം തങ്ങളുടെ സ്ഥാനാര്‍ഥിയായി നിയോഗിച്ച വ്യക്തിയെ ഇടതുപക്ഷക്കാരനായി പരിഗണിക്കാനാകില്ല. ഒരു ബൂര്‍ഷാ രാഷ്ട്രീയ നേതാവിന്റെ സമീപനമാണ് അദ്ദേഹത്തിനുള്ളത്.
പയ്യന്നൂരിലെ ഇടതുപക്ഷ നേതൃത്വത്തെ മാഫിയ സംഘങ്ങളുടെ കൈകളില്‍ നിന്നും രക്ഷിച്ചെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.ഇന്നു രാവിലെ തന്റെ വീട്ടിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിലാണ് വി. കുഞ്ഞികൃഷ്ണൻ ടി.ഐ. മധുസൂദനനെതിരെയും സിപിഎമ്മിനെതിരെയും വീണ്ടും രൂക്ഷമായ വിമർശനം ഉന്നയിച്ചത്.
സംഘടനാ വിഷയവുമായി ബന്ധപ്പെട്ട പോരാട്ടം മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ മത്സരിക്കണം എന്നതിനാലാണ് താന്‍ മത്സരിക്കുന്നത്. ഇത്രയും ആരോപണവിധേയനായ വ്യക്തിയെ തന്നെ സിപിഎം മത്സരിപ്പിക്കാന്‍ തീരുമാനിച്ചതോടെ എന്റെ പോരാട്ടം മത്സരത്തിലൂടെയും തുടരേണ്ട സാഹചര്യമാണുണ്ടായത്. അഴിമതിക്കെതിരായ പോരാട്ടമായാണ് തന്റെ സ്ഥാനാർഥിത്വത്തെ സ്വയം വിശേഷിപ്പിക്കുന്നതെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു.
