ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം രാജ്യത്ത് വിലക്കയറ്റത്തിന് വഴിയൊരുക്കുമെന്ന സൂചനകൾ നല്‍കിത്തുടങ്ങി. യുദ്ധത്തെത്തുടർന്ന് പ്ലാസ്റ്റിക് കുപ്പികളുടെയും അടപ്പുകളുടെയും വില കുത്തനെ ഉയർന്നതോടെ ഇന്ത്യയിൽ കുപ്പിവെള്ളത്തിന്റെ വില വർധിച്ചു.
കുപ്പിവെള്ളത്തിന് 11 ശതമാനം വില വർധിച്ചു. ഇതോടെ ജിഎസ്ടി പരിഷ്കരിച്ചപ്പോൾ കുപ്പിവെള്ളത്തിന്റെ ജിഎസ്ടി 18 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചിരുന്നു. യുദ്ധ പശ്ചാത്തലത്തിൽ ജിഎസ്ടിയിൽ ഉണ്ടായ വിലക്കുറവിന്റെ നേട്ടം ഇല്ലാതാകും.
അഞ്ചു ബില്യണ്‍ ഡോളർ മൂല്യമുള്ള ഇന്ത്യൻ കുപ്പിവെള്ള വിപണിയിൽ ബിസ്ലേരി, കൊക്കക്കോള, പെപ്സി, റിലയൻസ്, ടാറ്റ എന്നീ കന്പനികൾ തമ്മിലുള്ള മത്സരമാണ്. പ്ലാസ്റ്റിക് കുപ്പികൾ നിർമിക്കാൻ ആവശ്യമായ പോളിമറുകളുടെ വില പശ്ചിമേഷ്യൻ യുദ്ധം തുടങ്ങിയ ശേഷം ഉയർന്നതാണ് കുപ്പിവെള്ള വിപണിയെ പ്രതിസന്ധിയിലാക്കിയത്.
രാജ്യത്തെ കുപ്പിവെള്ള മാർക്കറ്റിന്റെ മൂന്നിലൊന്ന് സ്വന്തമായുള്ള ബിസ്ലേരി 12 ബോട്ടിലുകളുള്ള ഒരു ലിറ്ററിന്റെ ബോക്സിന്റെ വില 216 രൂപയിൽ നിന്ന് 240 രൂപയായി വർധിപ്പിച്ചു. മറ്റ് മുൻനിര കന്പനികളും സമാന പാതയിലാണ്.
യുദ്ധത്തെത്തുടർന്ന് എണ്ണവില വർധിച്ചത് പ്ലാസ്റ്റിക് കുപ്പി നിർമിക്കാൻ ആവശ്യമായ വസ്തുക്കളുടെ വില 50 ശതമാനം വർധിച്ച് കിലോയ്ക്ക് 170 രൂപയായി ഉയർന്നു. കുപ്പിയുടെ അടപ്പുകളുടെ വില ഇരട്ടിയലധികം വർധിച്ച് ഒന്നിന് 0.45 രൂപയിലെത്തി. കൂടാതെ കാർഡ്ബോർഡ് ബോക്സുകൾ, ലേബലുകൾ, ഒട്ടിക്കാൻ ഉപയോഗിക്കുന്ന ടേപ്പുകൾ എ്ന്നിവയ്ക്കും ചെലവ് വർധിച്ചു.
