ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ നിന്നുള്ള ഒരു വീഡിയോ ഇപ്പോള്‍ സൈബര്‍ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. അംബരചുംബിയായ ഒരു കെട്ടിടത്തിന്‍റെ ബാല്‍ക്കണിയിലെ ഗ്രില്ലില്‍ ഒരു ബാലന്‍ അപകടകരമാം വിധം ഇരിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പ്രദേശത്തെ ഏയ്ഞ്ചല്‍ ജൂപ്പിറ്റര്‍ സൊസൈറ്റിയില്‍ ഈ മാസം 17ന് നടന്ന സംഭവമാണിത്.
മുതിര്‍ന്നവരുടെ കണ്ണുവെട്ടിച്ച് ബാലന്‍ കാട്ടിയ അഭ്യാസത്തിന്റെ വീഡിയോ പകര്‍ത്തിയത് അയല്‍വാസിയാണ്. വമ്പന്‍ അപ്പാര്‍ട്ട്‌മെന്‍റുകളിൽ കുട്ടികള്‍ എത്രത്തോളം സുരക്ഷിതരാണ് എന്നതിനെ സംബന്ധിച്ച് നിരവധി ചോദ്യങ്ങളാണ് ഇപ്പോള്‍ ഉയരുന്നത്. ഭാഗ്യംകൊണ്ടു മാത്രമാണ് വീഡിയോയില്‍ കാണുന്ന കൃത്യസമയത്ത് ഇടപെട്ട മാതാപിതാക്കള്‍ക്ക് താഴെയിറക്കാനും രക്ഷിക്കാനും കഴിഞ്ഞത്.
ഈ കുട്ടി ഓട്ടിസം ബാധിതനാണെന്നും അല്‍പസമയത്തെ അശ്രദ്ധയാണ് സംഭവത്തിലേക്ക് നയിച്ചതെന്നും മാതാപിതാക്കള്‍ പിന്നീട് പ്രതികരിക്കുകയും ചെയ്തു. കഴിഞ്ഞ നവംബറില്‍ നോയിഡയിലെ സെക്ടര്‍ 62ല്‍ അഞ്ചു വയസുകാരന്‍ 22ാം നിലയില്‍ നിന്നും വീണു മരിച്ച സംഭവവും വലിയ വാര്‍ത്തയായിരുന്നു. ഇത്തരം ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ “ഇന്‍വിസിബിള്‍ ഗ്രില്ലുകള്‍” അഥവാ ബേര്‍ഡ് നെറ്റുകള്‍ ഘടിപ്പിക്കണമെന്ന നിര്‍ദേശമാണ് നെറ്റിസണ്‍സ് മുന്നോട്ടു വയ്ക്കുന്നത്.
കൂറ്റൻ ഫ്ലാറ്റ് സമുച്ചയത്തിലെ കുട്ടികള്‍ സുരക്ഷിതരോ? ചര്‍ച്ചകള്‍ തുറന്ന് വീഡിയോ
