അമിത മദ്യപാനവും ലഹരിയുമെല്ലാം കുടുംബ ജീവിതം തകർക്കുന്നതിനു പ്രധാന കാരണങ്ങളാണ്. ഭർത്താവിന്റെ അമിത മദ്യപാനത്തെത്തുടർന്ന് സഹികെട്ട ഭാര്യ ചെയ്ത പ്രവർത്തിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഉത്തർപ്രദേശിലെ അലിഗഡ് ജില്ലയിലെ ഹമീദ്പൂറിലാണ് സംഭവം.
പ്രദീപ് എന്ന യുവാവിനോടാണ് ഭാര്യ സോണിയയുടെ ക്രൂരതകൾ. പ്രദീപിന്റെ ഇരു കൈകളും കാലുകളും സോണിയ കട്ടിലിൽ കെട്ടിയിട്ടു. കൈയിൽ ഉണ്ടായിരുന്ന തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നു പോയ വീട്ടുകാർ ഉടൻതന്നെ വിവരം പോലീസിൽ അറിയിച്ചു. പോലീസെത്തി പ്രദീപിനെ മോചിപ്പിച്ചു.
അതേസമയം, സോണിയ ഇതുവരെ ആ വീട്ടിൽ അനുഭവിച്ചുകൊണ്ടിരുന്ന ദുരിതങ്ങൾ പോലീസിനോട് പറഞ്ഞു. വിവാഹം കഴിഞ്ഞിട്ട് നാല് വർഷം ആയി. ഇതുവരെയും സമാധാനത്തോടെയുള്ളൊരു ദാന്പത്യ ജീവിതം തങ്ങൾക്കിടയിൽ ഇല്ലെന്ന് സോണിയ ആരോപിച്ചു. എന്നും പ്രദീപ് മദ്യപിച്ചു വന്ന് വീട്ടിൽ ബഹളം ഉണ്ടാക്കും. ഇന്നു മാറും നാളെ മാറും എന്നു കരുതി ഇത്രയും കാലം സഹിച്ചു കൂടെ ജീവിച്ചു. സഹിക്കാൻ കഴിയാത്തതുകൊണ്ടാണ് ഇങ്ങനെയൊരു പ്രവർത്തിക്ക് മുതിർന്നതെന്ന് സോണിയ പറഞ്ഞു.
സോണിയയുടെ കൈയിൽ തോക്ക് ഉണ്ടായിരുന്നു എന്ന് പ്രദീപിന്റെ വീട്ടുകാർ ആരോപിച്ചു. അതിൽ സത്യം ഉണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. ആരോപണവിധേയമായ തോക്കുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും അധികാരികൾ പരിശോധിച്ചുവരികയാണ്, ഇത് ശരിയാണെന്ന് തെളിഞ്ഞാൽ നടപടി സ്വീകരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
