ഹനുമാന്‍ മൃത സഞ്ജീവനി കൊണ്ടു വന്ന് ലക്ഷ്മണന്റെ ജീവന്‍ രക്ഷിച്ചതു പോലെ…യേശു അന്ധന് കാഴ്ച നല്‍കിയതു പോലെ; ക്ലോറോക്വിന്‍ മരുന്ന് തന്ന് രക്ഷിക്കണമെന്ന് മോദിയ്ക്ക് കത്തെഴുതി ബ്രസീല്‍ പ്രസിഡന്റ് ബൊല്‍സൊനാരോ

കോവിഡ് പ്രതിരോധത്തിനുള്ള മരുന്നു നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചു ബ്രസീല്‍.

മലേറിയ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കോവിഡ് ചികിത്സയ്ക്ക് ഫലപ്രദമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മരുന്നിന് ആവശ്യകതയേറിയത്.

ശ്രീരാമന്റെ സഹോദരനായ ലക്ഷ്മണന്റെ ജീവന്‍ രക്ഷിക്കാന്‍ ഹനുമാന്‍ ഹിമാലയത്തില്‍നിന്നു വിശുദ്ധ മരുന്ന് (മൃതസജ്ഞീവനി) കൊണ്ടുവന്നപോലെ, യേശുക്രിസ്തു അന്ധന് കാഴ്ച നല്‍കിയ പോലെ ജനങ്ങള്‍ക്കായി ബ്രസീലും ഇന്ത്യയും ഒരു ശക്തിയായിനിന്നു കോവിഡിനെ അതിജീവിക്കണമെന്നാണ് ബൊല്‍സാനരോ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കയച്ച കത്തില്‍ എഴുതിയിരിക്കുന്നത്. ഇന്ത്യ മരുന്നു നല്‍കുമെന്ന പ്രതീക്ഷയും ബൊല്‍സൊനാരോ പങ്കു വയ്ക്കുന്നു.

ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കിയില്ലെങ്കില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രതികരിച്ചതിനു പിന്നാലെ മരുന്നു കയറ്റുമതിക്കുള്ള വിലക്ക് ഇന്ത്യ നീക്കിയിരുന്നു.

തുടര്‍ന്നാണു മരുന്നു വേണമെന്ന ആവശ്യവുമായി ബ്രസീലിയന്‍ പ്രസിഡന്റും രംഗത്തെത്തിയത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ മാസം 25 മുതല്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മലേറിയക്കെതിരേ ഉപയോഗിക്കുന്ന മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിയിരിക്കുകയാണ്.


യുഎസിനെ കൂടാതെ മുപ്പതോളം രാജ്യങ്ങളാണ് ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ നല്‍കണമെന്ന് ഇന്ത്യയോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. ലോകത്ത് നിര്‍മിക്കപ്പെടുന്ന ക്ലോറോക്വിന്‍ മരുന്നിന്റെ 70 ശതമാനവും ഇന്ത്യയിലാണ് നിര്‍മിക്കുന്നത്.

Related posts

Leave a Comment