കുട്ടി മരിച്ച വിവരം അറിഞ്ഞിട്ടും അരുണിന് യാതൊരു കൂസലുമുണ്ടായില്ല ! സംഭവമറിഞ്ഞ ശേഷം ഉച്ചയ്ക്കു മട്ടന്‍ കറി കൂട്ടി ആഹാരം കഴിക്കുന്നത് കണ്ട് പോലീസുകാര്‍വരെ അമ്പരന്നു…

താന്‍ ഭിത്തിയിലെറിഞ്ഞു മരണാസന്നനാക്കിയ ഏഴുവയസ്സുകാരന്‍ മരിച്ചെന്ന് പോലീസുകാര്‍ അറിയിച്ചിട്ടും യാതൊരു കൂസലുമില്ലാതെ പ്രതി അരുണ്‍ ആനന്ദ്. മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയിലായിരുന്ന അരുണിനെ മജിസ്‌ട്രേട്ടിനു മുന്നില്‍ ഹാജരാക്കിയ ശേഷം ഇന്നലെ ഉച്ചയ്ക്കു 12.30നു മുട്ടം ജില്ലാ ജയിലില്‍ എത്തിച്ചു. ഇതിനിടെ കുട്ടി മരിച്ച വിവരം പൊലീസ് അറിയിക്കുകയും ചെയ്തു. എന്നിട്ടും അരുണിന്റെ മുഖത്തു ഭാവവ്യത്യാസവുമുണ്ടായില്ല.

ഉച്ചയ്ക്ക് ജയിലില്‍ ആട്ടിറച്ചി കൂട്ടി കൂസലില്ലാതെ ആഹാരം കഴിക്കുന്നതു കണ്ട് ജയില്‍ ഉദ്യോഗസ്ഥര്‍ വരെ അമ്പരന്നു. അരുണിനെതിരേ കൊലക്കുറ്റം കൂടി ചുമത്തും. അമ്മ സാക്ഷിയാകും. ഏഴു വയസ്സുള്ള കുട്ടി മരിച്ചതോടെ പ്രതി അരുണ്‍ ആനന്ദിനെതിരെ കൊലക്കുറ്റം കൂടി ചുമത്തും. കുട്ടിയെ വധിക്കാനുള്ള ശ്രമം, ആക്രമണം, ഭീഷണിപ്പെടുത്തല്‍, ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75–ാം വകുപ്പ്, കഠിനമായ ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തി ഇപ്പോള്‍ത്തന്നെ കേസെടുത്തിട്ടുണ്ട്.

കുട്ടിയുടെ അനുജനായ നാലു വയസ്സുകാരനെ ലൈംഗികമായി ആക്രമിച്ചതിനു പോക്‌സോ കേസുമുണ്ട്. പ്രകൃതി വിരുദ്ധ പീഡനം, ദേഹോപദ്രവമേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയതായി ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി വേണുഗോപാല്‍ അറിയിച്ചു. കുട്ടിയുടെ അമ്മയെ സാക്ഷിയാക്കിയാണ് കേസ് ഇപ്പോള്‍ മുമ്പോട്ടു പോകുന്നതെങ്കിലും ഇവരെ പ്രതിയാക്കേണ്ടി വന്നേക്കുമെന്നാണ് ഉയര്‍ന്ന പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

Related posts