വീട്ടുകാരുടെ കാഴ്ചയില്‍ മകന്‍ പണം അയച്ചിരുന്നത് ദുബായില്‍ നിന്ന് ! കഞ്ചാവ് കേസില്‍ പാലക്കാട്ട് നിന്ന് പിടിയിലായ ഷിഹാബിന്റെ പ്രവൃത്തികള്‍ സിനിമയെ വെല്ലുന്നത്…

ദിലീപ് നായകനായ റണ്‍വേ എന്ന ചിത്രത്തിലേതിനു സമാനമായ ജീവിതമാണ് കഴിഞ്ഞ ദിവസം കഞ്ചാവ് കേസില്‍ പാലക്കാട്ടു നിന്നു പിടിയിലായ തിരൂര്‍ സ്വദേശി ഷിഹാബ് നയിച്ചിരുന്നത്.

സിനിമയില്‍ ദുബായില്‍ ആണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് ദിലീപ് നാട്ടില്‍ സ്പിരിറ്റ് ബിസിനസ് ചെയ്തിരുന്നതെങ്കില്‍ ഷിഹാബും ദുബായില്‍ ആണെന്ന് വീട്ടുകാരെ വിശ്വസിപ്പിച്ചാണ് കഴിഞ്ഞ മൂന്നു വര്‍ഷമായി കഞ്ചാവ് ബിസിനസ് നടത്തിപ്പോന്നിരുന്നത്.

ഇന്നലെയാണ് പാലക്കാട് കഞ്ചിക്കോട് എക്‌സൈസിനെ വെട്ടിച്ചോടിയ കാറില്‍ നിന്ന് 54 കിലോ കഞ്ചാവ് പിടികൂടിയത്. കേസില്‍ ഷിഹാബിനെക്കൂടാതെ തിരൂരങ്ങാടി സ്വദേശി രഞ്ജിത് എന്നയാളെയും അറസ്റ്റു ചെയ്തു.

ഷിഹാബിന്റെ അറസ്റ്റ് വിവരം വീട്ടിലറിയ്ക്കാനായി എക്‌സൈസ് വിളിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്. തിരൂര്‍ കന്മനം സ്വദേശി ഷിഹാബ് ദുബായിലാണെന്നായിരുന്നു വീട്ടുകാര്‍ കരുതിയിരുന്നത്.

ഷിഹാബിനെ പിടികൂടിയ വിവരം അറിയിച്ചപ്പോള്‍ നിങ്ങള്‍ക്ക് ആളുമാറിയിട്ടുണ്ടാവും എന്നായിരുന്നു ഷിഹാബിന്റെ പിതാവ് എക്‌സൈസിനോട് പറഞ്ഞത്. ഇതോടെ എക്‌സൈസിനും ആശയക്കുഴപ്പമായി.

അവര്‍ ഷിഹാബിന്റെ ഫോട്ടോ വീട്ടിലേക്ക് അയച്ചുകൊടുത്തതോടെയാണ് മകന്‍ ഇത്രയും നാള്‍ ദുബായിലാണെന്ന് പറഞ്ഞത് നുണയായിരുന്നുവെന്ന് വീട്ടുകാര്‍ക്ക് ബോധ്യമായത്.

ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി വിദേശത്താണ് എന്നായിരുന്നു വീട്ടുകാരും നാട്ടുകാരും കരുതിയിരുന്നത്. ദിവസവും ശിഹാബ് ദുബായില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ ചെയ്യാറുണ്ടായിരുന്നു.

അവിടെ സൂപ്പര്‍ മാര്‍ക്കറ്റിലാണു ജോലിയെന്നാണ് ഇയാള്‍ വീട്ടുകാരോട് പറഞ്ഞിരുന്നത്. ഇതുകൊണ്ടാണ് ഷിഹാബ് അറസ്റ്റിലാണെന്ന് പറഞ്ഞിട്ടും വീട്ടുകാര്‍ വിശ്വസിക്കാതിരിക്കാന്‍ കാരണം.

ഷിഹാബിന്റെ കൈവശം ഇന്തോനേഷ്യന്‍ സിം ഉണ്ടായിരുന്നുവെന്നും ഇതുപയോഗിച്ച് ഇന്റര്‍നെറ്റ് കോളാണ് ഇയാള്‍ ചെയ്തിരുന്നതെന്നും എക്‌സൈസ് പറഞ്ഞു.

ദുബായില്‍ നിന്നാണെന്ന രീതിയില്‍ എല്ലാ മാസവും മുടങ്ങാതെ പണം അയക്കാറുണ്ടെന്നും വീട്ടുകാര്‍ പറയുന്നു. തുടര്‍ന്ന് ഷിഹാബിനെ ചോദ്യം ചെയ്തതോടെയാണ് വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ച കഥ പുറത്തായത്.

നാട്ടില്‍ നിന്നും അകന്ന ഇയാള്‍ മിക്കവാറും തമിഴ്‌നാട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. ഇടയ്ക്ക് മലപ്പുറത്തും വന്ന് പോവാറുണ്ടായിരുന്നു. കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി കടത്തിലൂടെ ലഭിച്ചിരുന്ന പണമാണ് ഇയാള്‍ വീട്ടിലേക്ക് അയച്ചിരുന്നതെന്നും കണ്ടെത്തി.

അന്തര്‍ സംസ്ഥാന ലഹരി കടത്ത് സംഘത്തിലെ പ്രധാന പ്രതിയാണ് ഷിഹാബ്. ഷിഹാബിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.

കഞ്ചിക്കോട് ദേശീയ പാതയില്‍ ഇന്നലെ രാവിലെയാണ് എക്‌സൈസ് നടത്തിയ വാഹന പരിശോധനക്കിടെ രണ്ടു കാറുകള്‍ നിര്‍ത്താതെ പോയത്. ഇതോടെ സംശയം തോന്നി പിന്തുടര്‍ന്നപ്പോഴാണ് കാറില്‍ നിന്നും അമ്പത് കിലോയോളം കഞ്ചാവ് പിടികൂടിയത്.

അമിത വേഗതയില്‍ പോയ കാര്‍ കഞ്ചിക്കോട് വെച്ച് ലോറിയിടിച്ച് അപകടമുണ്ടായി. വാഹനത്തില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിച്ച രണ്ടു പേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് കാറില്‍ പരിശോധന നടത്തിയപ്പോഴാണ് മൂന്നു ചാക്കുകളിലായി കഞ്ചാവ് കണ്ടെത്തിയത്. കേസില്‍ തിരൂരങ്ങാടി സ്വദേശി രഞ്ജിത്, തിരൂര്‍ സ്വദേശി ഷിഹാബ് എന്നിവരെ അറസ്റ്റു ചെയ്തു.

ഇവരോടൊപ്പം ഉണ്ടായിരുന്ന മറ്റൊരു കാര്‍ എക്‌സൈസിനെ വെട്ടിച്ച് കടന്നുകളഞ്ഞതായി അധികൃതര്‍ പറഞ്ഞു. ചെന്നൈയില്‍ നിന്നും തിരൂരിലേക്കാണ് കഞ്ചാവ് കടത്തിയതെന്ന് പ്രതികള്‍ മൊഴി നല്‍കി. മുന്‍പും ഇവര്‍ കഞ്ചാവ് കടത്തിയിട്ടുണ്ടെന്നും എക്‌സൈസ് വ്യക്തമാക്കി.

Related posts

Leave a Comment