തലശേരി: ആന്ധ്രാപ്രദേശിൽ മോഷണവും തട്ടിക്കൊണ്ടുപോകലും നടത്തിയ സംഭവത്തിൽ മൻസൂർ വധക്കേസ് പ്രതി ആന്ധ്ര പോലീസിന്റെ പിടിയിലായി. മുസ്ലിംലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതിയായ സിപിഎം പ്രവർത്തകൻ പുല്ലൂക്കരയിലെ കെ.കെ. ഷിനോസിനെയാണ് (35) ആന്ധ്ര പോലീസ് ചൊക്ലിയിൽ നിന്ന് കേരള പോലീസിന്റെ സഹായത്തോടെ പിടികൂടിയത്. ഇയാളെ ആന്ധ്രയിലെത്തിച്ച് റിമാൻഡ് ചെയ്തു.
മൻസൂർ വധക്കേസിലെ മറ്റൊരു പ്രതി പുല്ലൂക്കരയിലെ കെ.പി. ഷുഹൈലും (38) ഈ കേസിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ഇയാൾ ഒളിവിലാണ്.ഷുഹൈലിന് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ഇയാളെ പിടികൂടാൻ ആന്ധ്ര പോലീസ് കേരള പോലീസിന്റെ സഹായം തേടി.
ആന്ധ്ര സത്യസായി ജില്ലയിലെ കനകാപള്ളി കിയാ പോലീസ് സ്റ്റേഷൻ പരിധിയിൽ നടന്ന മോഷണത്തിലും വ്യവസായിയെ തട്ടിക്കൊണ്ടുപോയി കോടികൾ തട്ടിയെടുത്ത സംഭവത്തിലുമാണ് ആന്ധ്രപ്രദേശ് പോലീസ് ചൊക്ലിയിലെത്തി പ്രതിയെ പിടികൂടിയത്.
സംഭവത്തിന് പിന്നിൽ മലയാളികളാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഫോൺ ലോക്കേഷൻ തേടി പോലീസ് ചൊക്ലിയിലെത്തിയത്.
