ന്യൂഡൽഹി: ഇന്ത്യൻ സൈന്യത്തിന്റെ നിർണായകനീക്കങ്ങൾ പാക്കിസ്ഥാനു ചോർത്തുന്ന ചാരശൃംഖല തകർത്ത് പഞ്ചാബ് പോലീസ്. സംഭവവുമായി ബന്ധപ്പെട്ട് ചക് ധരിവാൾ സ്വദേശി ബൽജിത് സിംഗ് എന്ന ബിട്ടുവിനെ സുജാൻപുർ പോലീസ് അറസ്റ്റ് ചെയ്തു. പത്താൻകോട്ട്-ജമ്മു ദേശീയപാതയിലെ തന്ത്രപ്രധാനമായ ഒരു പാലത്തിനു സമീപമുള്ള കടയിലാണ് ഇയാൾ രഹസ്യമായി സിസിടിവി കാമറ സ്ഥാപിച്ചത്.
കാമറയിൽനിന്നുള്ള ദൃശ്യങ്ങൾ ഇന്റർനെറ്റ് വഴി പാക്കിസ്ഥാനിലെയും വിദേശത്തെയും ചാരന്മാർക്ക് തത്സമയം ലഭ്യമാക്കുകയായിരുന്നുവെന്ന് പത്താൻകോട്ടിലെ മുതിർന്ന പോലീസ് ഓഫീസർ ദൽജീന്ദർ സിംഗ് ധില്ലൻ അറിയിച്ചു. ദുബായിലുള്ള അജ്ഞാതന്റെ നിർദേശപ്രകാരമാണ് കഴിഞ്ഞ ജനുവരിയിൽ കാമറ സ്ഥാപിച്ചതെന്നും ഇതിനായി 40,000 രൂപ പ്രതിഫലം ലഭിച്ചതായും പ്രതി സമ്മതിച്ചു.
ഇയാളിൽ നിന്ന് വൈഫൈ റൂട്ടറും സിസിടിവി കാമറയും പോലീസ് കണ്ടെടുത്തു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് ബൽജിത് സിംഗിനെ കൂടാതെ വിക്രംജിത് സിംഗ്, ബൽവിന്ദർ സിംഗ്, തരൺപ്രീത് സിംഗ് എന്നിവർക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഒളിവിലുള്ള പ്രതികൾക്കായി തെരച്ചിൽ ഊർജിതമാക്കി.
കഴിഞ്ഞമാസം, പാക് ഐഎസ്ഐ പിന്തുണയോടെ പ്രവർത്തിക്കുന്ന രണ്ടു ചാരസംഘടനകളെക്കൂടി സമാനമായ രീതിയിൽ തകർത്തിരുന്നു. ജലന്ധർ, കപുർത്തല എന്നിവിടങ്ങളിൽ നിന്നാണ് ചൈനീസ് നിർമിത സോളാർ സിസിടിവി കാമറകൾ ഉപയോഗിച്ച് സൈനിക താവളങ്ങളുടെ ദൃശ്യങ്ങൾ ചോർത്തിയ മൂന്നു പേരെ പിടികൂടിയത്.
പരമ്പരാഗത വയറിംഗുകളോ വൈദ്യുതി കണക്ഷനോ ആവശ്യമില്ലാത്ത, ഫോർ ജി കണക്റ്റിവിറ്റിയുള്ള ഇത്തരം അത്യാധുനിക കാമറകൾ വഴിയാണ് ഇവർ ദൃശ്യങ്ങൾ തത്സമയം പാക് ഹാൻഡ്ലർമാർക്ക് അയച്ചിരുന്നതെന്ന് പഞ്ചാബ് ഡിജിപി ഗൗരവ് യാദവ് വ്യക്തമാക്കി.
ഇതിനിടെ, കപുർത്തല മിലിട്ടറി ക്യാമ്പിന് സമീപം കാമറ സ്ഥാപിക്കാൻ പാക് ഭീകരനായ ഫൗജി എന്നയാൾ പ്രതികൾക്ക് 35,000 രൂപ നൽകിയതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ പ്രതികളിൽ ചിലർക്ക് പാക്കിസ്ഥാനിൽനിന്നു ഡ്രോൺ വഴി മയക്കുമരുന്ന് കടത്തുന്ന സംഘങ്ങളുമായും അടുത്ത ബന്ധമുണ്ടെന്നും പോലീസ് അറിയിച്ചു.
