കോട്ടയം: മുന്നണിമാറ്റ വിഷയം മാധ്യമങ്ങൾ വലിയ ചർച്ചയാക്കുന്നതിനിടയിൽ മന്ത്രി റോഷി അഗസ്റ്റിനും പ്രമോദ് നാരായണൻ എംഎൽഎയും ഇട്ട ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി അഭ്യൂഹം. ഇന്നലെ നടന്ന എൽഡിഎഫ് സമരത്തിൽ മുഖ്യമന്ത്രിക്ക് ഒപ്പം നിൽക്കുന്ന ഫോട്ടോയ്ക്കൊപ്പം തുടരും… എന്നാണ് റോഷി ഫേസ്ബുക്കിൽ കുറിച്ചത്.
ഇതു മുന്നണിയിൽ തുടരുമെന്നാണ് സൂചിപ്പിക്കുന്നതെന്നായിരുന്നു പ്രചാരണം. ജോസ് കെ. മാണി ഇന്നലെ ഇടതു സമരത്തിൽ പങ്കെടുക്കാത്ത വാർത്തയും ചേർത്തായിരുന്നു പ്രചാരണം. ഇതോടെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റായി വ്യാഖ്യാനിച്ചു എന്ന പ്രതികരണവുമായി റോഷി അഗസ്റ്റിൻ മാധ്യമങ്ങളെ കണ്ടത്. താൻ ഇടതു സർക്കാർ തുടരും എന്നാണ് പ്രതികരിച്ചതെന്നാണ് അദ്ദേഹത്തിന്റെ വാദം.
അതേസമയം, കേരള കോൺഗ്രസ്- എമ്മിന്റെ മറ്റ് എംഎൽഎമാർ മറ്റൊരു പ്രതികരണത്തിനും തയാറായിട്ടില്ല. പാർട്ടി നേതൃത്വവും പ്രതികരിച്ചിട്ടില്ല. നാളെ സ്റ്റിയറിംഗ് കമ്മിറ്റി ചേരുന്നുണ്ട്.അതു സാധാരണ പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമാണെന്നാണ് റോഷി പറഞ്ഞത്. റോഷിയും പ്രമോദ് നാരായണൻ എംഎൽഎയും എൽഡിഎഫിൽ തുടരണമെന്ന ആശയക്കാരനാണെന്നും അതേസമയം, ജോബ് മൈക്കിലും സെബാസ്റ്റ്യൻ കുളത്തിങ്കലും യുഡിഎഫിലേക്കു മാറുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരാണെന്നുമാണ് മാധ്യമങ്ങളിലെ പ്രചാരണം.
സർക്കാർ ചീഫ് വിപ്പും മുതിർന്ന നേതാവുമായ ഡോ. എൻ. ജയരാജ് എംഎൽഎ നിഷ്പക്ഷ നിലപാടിലാണെന്നും പാർട്ടി ചെയർമാൻ എന്തു തീരുമാനമെടുത്താലും അതിനൊപ്പം നിൽക്കുമെന്നുമാണ് പ്രചാരണം നടക്കുന്നത്. എന്നാൽ, ഇത്തരം പ്രചാരണങ്ങളെയെല്ലാം തള്ളുന്ന രീതിയിലാണ്ഇന്നു മന്ത്രി റോഷി അഗസ്റ്റിൻ പ്രതികരിച്ചത്.
അതേസമയം, ജോസ് കെ. മാണി വിഭാഗം യുഡിഎഫിലേക്കു വരുമെന്ന തരത്തിലുള്ള പ്രചാരണങ്ങളെ ആശങ്കയോടെയാണ് കേരള കോണ്‍ഗ്രസ് ജോസഫ് കാണുന്നത്.കേരള കോൺഗ്രസ് -എം വരുന്നത് തങ്ങളുടെ പ്രാമുഖ്യത്തെ ബാധിക്കുമെന്നാണ് അവരെ അലട്ടുന്നത്. ഇന്നു രാവിലെ ജോസഫ് വിഭാഗം മാധ്യമങ്ങളെ കാണുന്നുണ്ട്. കേരള കോണ്‍ഗ്രസ് നേതാക്കളായ മോന്‍സ് ജോസഫ് എംഎല്‍എ, ജോയ് ഏബ്രഹാം എന്നിവരാണു മാധ്യമങ്ങളെ കാണുന്നത്. കേരള കോണ്‍ഗ്രസ് -എമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്നു മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. നിലവില്‍ ചര്‍ച്ചകളൊന്നുമില്ലെന്ന് ജോസ് കെ. മാണിയും പ്രതികരിച്ചു.
