ചാവക്കാട് കൂട്ടബലാല്‍സംഗക്കേസിലെ പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിന തടവ് ! പ്രതി ബിനേഷ് യുവതിയെ പരിചയപ്പെടുന്നത് രക്തദാനത്തിനെത്തിയപ്പോള്‍; യുവതിയെ കള്ളം പറഞ്ഞ് കാറില്‍ കയറ്റിയ ശേഷം മാറിമാറി ബലാല്‍സംഗം ചെയ്തു…

നാടിനെ ഞെട്ടിച്ച ചാവക്കാട് കൂട്ടബലാല്‍സംഗക്കേസിലെ പ്രതികളായ യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തളിക്കുളം വില്ലേജ് തമ്പാന്‍ കടവില്‍ തൈവളപ്പില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ ബിനേഷ് (ബിനു-35) , വാടാനപ്പള്ളി ഫാറൂഖ് നഗര്‍ ഒല്ലേക്കാട്ടില്‍ അശോകന്‍ മകന്‍ അനുദര്‍ശ് (അനൂപ് കണ്ണാപ്പി-32) എന്നിവരെയാണു ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്.

പിഴത്തുക ഇരയ്ക്കു നല്‍കണം. 2011 ജൂലൈ 27നാണ് കേസിനാസ്പദമായ സംഭവം. ആശുപത്രിയില്‍ ലാബ് ടെക്നീഷ്യയായിരുന്നു 22 വയസുള്ള യുവതി. രക്തദാനത്തിനെത്തിയ ബിനേഷ്, യുവതിയുടെ മൊബൈല്‍ ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചു പ്രണയം നടിച്ചു വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. ഗള്‍ഫില്‍ പോകുകയാണെന്നും രണ്ടു വര്‍ഷം കഴിഞ്ഞേ മടക്കമുള്ളൂ എന്നും പറഞ്ഞ് യുവതിയെ സംഭവദിവസം ഉച്ചയ്ക്ക് നാട്ടിക ഗവണ്‍മെന്റ് കോളജിനടുത്തുള്ള പെട്രോള്‍ പമ്പിനടുത്തേക്കു വിളിച്ചുവരുത്തി. അംബാസഡര്‍ കാറില്‍ കയറ്റി. കാറോടിച്ച രണ്ടാംപ്രതി അനുദര്‍ശ് ആര്യപാടം എന്ന ആളൊഴിഞ്ഞ സ്ഥലത്ത് വില്ലകളുടെ നിര്‍മാണം നടക്കുന്ന മണ്ണുറോഡിനരികില്‍ വാഹനം നിര്‍ത്തി.

കാറിന്റെ ചില്ലുകള്‍ കയറ്റിയിട്ടു ഡോര്‍ ലോക്ക് ചെയ്തശേഷം അനുദര്‍ശ് പുറത്തേക്കുപോയി. ഇവിടെവച്ചു ബിനേഷ് കാറിന്റെ പിന്‍സീറ്റില്‍ യുവതിയെ ബലാത്സംഗത്തിനിരയാക്കി. പിന്നീട് അനുദര്‍ശിനോടു യുവതിയെ വീടിനടുത്ത് ഇറക്കാന്‍ പറഞ്ഞു ബിനേഷ് സ്ഥലംവിട്ടു. എന്നാല്‍ അനുദര്‍ശ് യുവതിയെ ഇറക്കിവിടുന്നതിനു പകരം മറ്റൊരു സുഹൃത്തിനെ ഫോണില്‍ വിളിച്ചു വരുത്തുകയായിരുന്നു. തുടര്‍ന്ന് അയാള്‍ കാര്‍ ഓടിക്കുകയും അനുദര്‍ശ് കാറിന്റെ ഡോര്‍ തുറക്കാതെ പിന്‍സീറ്റിലിരുന്നിരുന്ന യുവതിയുടെ അടുത്തെത്തി ഓടികൊണ്ടിരുന്ന കാറില്‍വച്ചു പലവട്ടം ബലാല്‍സംഗം ചെയ്തു. ഈ സമയം കാര്‍ ഉള്‍റോഡുകളിലൂടെ ഓടിക്കുകയായിരുന്നു.

യുവതി ഡോര്‍ തുറന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ലോക്ക് ചെയ്തിരുന്ന ഡോര്‍ തുറക്കാനുള്ള യുവതിയുടെ അറിവില്ലായ്മ കൊണ്ടും പ്രതികള്‍ ബലപ്രയോഗം നടത്തിയതുകൊണ്ടും യുവതിക്ക് ബലാല്‍സംഗത്തില്‍നിന്നും രക്ഷപ്പെടാനായില്ല. അവശയായ യുവതി വീട്ടില്‍ പോകാതെ ആളൊഴിഞ്ഞ വില്ലയുടെയടുത്ത് അന്നുരാത്രി കഴിച്ചുകൂട്ടി. യുവതിയുടെ മൊബൈലിലെ സിം പ്രതികള്‍ എടുത്തു മാറ്റിയിരുന്നു. മകള്‍ രാത്രി എത്താത്തതിനെ തുടര്‍ന്ന് യുവതിയുടെ പിതാവ് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

പിറ്റേന്നു പുലര്‍ച്ചെ യുവതിയെ പ്രതികള്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൊണ്ടുവിട്ടു. പിന്നീടിവര്‍ വാടാനപ്പള്ളി പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. യുവതിയുടെ സ്വകാര്യ ഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ശരീര ഭാഗങ്ങളില്‍ പരിക്കുകള്‍ ഉണ്ടായിരുന്നതായി തൃശൂര്‍ മെഡിക്കല്‍ കോളേജ് ഡോക്ടര്‍ കണ്ടെത്തി. കൂടാതെ യുവതിയുടെ വസ്ത്രങ്ങളില്‍ ചോരക്കറയും അടിവസ്ത്രങ്ങള്‍ കീറിയതായും, കൈകളില്‍ കടിച്ച പാടുകളും കണ്ടെത്തിയിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 24 രേഖകള്‍ ഹാജരാക്കുകയും ചെയ്തു.

ബിനേഷും അനുദര്‍ശും ഒത്തുചേര്‍ന്നു തന്നെ ബലാല്‍സംഗം ചെയ്യുകയായിരുന്നു എന്ന യുവതിയുടെ മൊഴിയും തൃശൂര്‍ മെഡിക്കല്‍ കോളേജിലെ പ്രഫസര്‍ കൂടിയായ ഡോക്ടര്‍ സീനയുടെ മൊഴിയും നിര്‍ണായകമായി. ഇതാദ്യമായാണ് ഒരു ക്രിമിനല്‍ കേസില്‍ ചാവക്കാട് അസിസ്റ്റന്റ് സെഷന്‍സ് കോടതി പ്രതികള്‍ക്കു പരമാവധി ശിക്ഷ നല്‍കുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. കെ.ബി. സുനില്‍കുമാര്‍, അഡ്വ. കെ.ആര്‍. രജിത് കുമാര്‍ എന്നിവര്‍ ഹാജരായി.

Related posts