ആലപ്പുഴ: കൃത്രിമക്ഷാമം, ഇറച്ചിക്കോഴിക്കു റിക്കാർഡ് വില. ചെറുകിട വ്യാപാരികൾ സൂചനാ പണിമുടക്കിലേക്ക്. പ്രളയത്തിൽ കേരളത്തിലെ കോഴിഫാമുകൾ നശിച്ചെന്ന വാദം മറയാക്കി ഇടനിലക്കാർ കൂടിയ വിലയ്ക്ക് ഇറച്ചിക്കോഴികളെ ഇറക്കുമതി ചെയ്യുന്നതായാണ് ചെറുകിട വ്യാപാരികൾ ഉൾപ്പെടെയുള്ളവരുടെ ആരോപണം.
എന്നാൽ, ഇറച്ചിക്കോഴികൾക്കു കേരളത്തിൽ ക്ഷാമമില്ലെന്നും കേരളത്തിലെ ആവശ്യത്തിനു വേണ്ടത്ര അളവിൽ കേരളത്തിൽ തന്നെ ഇറച്ചിക്കോഴികളെ ഉത്പാദിപ്പിക്കുന്നെണ്ടെന്നും ചെറുകിട വ്യാപാരികൾ പറയുന്നു.അതേസമയം തമിഴ്നാട്, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ ദീപാവലി പ്രമാണിച്ച് ഇറച്ചിക്കോഴിക്കു വിലവർധിച്ചിട്ടുണ്ടെങ്കിലും കേരളത്തിലെ എല്ലാ ജില്ലകളെയും അതുബാധിക്കില്ല.
സംസ്ഥാനത്തിന്റെ ആവശ്യത്തിനുള്ള ഇറച്ചിക്കോഴികൾക്കായി ഇപ്പോൾ ഇതരസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ല. ആലപ്പുഴ ജില്ലയിൽ ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഇറച്ചിക്കോഴികൾ ഇറക്കുമതി ചെയ്യുന്നില്ല. ജില്ലയിൽ തന്നെ ഉത്പാദിപ്പിക്കുന്ന ഇറച്ചിക്കോഴികളാണ് ഇവിടെ വിൽക്കുന്നത്. കൂടാതെ ആയിരക്കണക്കിനു ഫാമുകളാണ് കേരളത്തിൽ ഉള്ളത്.
കുറച്ചുമാസങ്ങൾക്കു മുന്പ് ഇതുപോലെ വിലവർധിച്ചിരുന്ന സാഹചര്യത്തിൽ കെപ്കോ ഇടപെട്ട് 50-60 രൂപ വരെ വിലകുറച്ചിരുന്നു എന്നാൽ ഇപ്പോൾ സർക്കാരിന്റെ ഭാഗത്തു നിന്നു വില നിയന്ത്രിക്കുന്നതിനുവേണ്ട ഒരു ശ്രമവുമില്ല.
രണ്ടാഴ്ച മുന്പ് ലൈവ് ചിക്കൻ 70 രൂപ ആയിരുന്നിടത്ത് ഇന്ന് 140-150 രൂപയും ഇറച്ചിമാത്രമായി 100-120 വില ഉണ്ടായിരുന്ന സ്ഥാനത്ത് 230-240 വരെയായും വർധിച്ചിരിക്കുകായണ്.
പ്രളയത്തിന്റെ മറവിൽ തമിഴ്നാട് ലോബിയെ കൂട്ടുപിടിച്ചു മൊത്തവിതരണക്കാർ നടത്തുന്ന കുപ്രചരണവും കൃത്രിമക്ഷാമവും സൃഷ്ടിക്കുന്നതിനെതിരേ ജില്ലാ ചിക്കൻ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് നടത്തുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി. ഇപ്പോൾ ഉണ്ടായിരിക്കുന്ന വിലവർധനവ് ചെറുകിട വ്യാപാരികളുടെ നിത്യച്ചെലവിനെ സാരമായി ബാധിക്കുന്നതാണ്.
കുത്തകമുതലാളിമാരുടെ കടന്നു കയറ്റവും വിലവർധനവും നിയന്ത്രിക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ജില്ലാ ചിക്കൻ മർച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ ഇറച്ചിക്കോഴി കടകളും അടച്ചിട്ട് അനശ്ചിതകാല സമരം നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് കെ.എം. നസീർ, ജനറൽ സെക്രട്ടറി എസ്.എച്ച്. ശിഹാബ്, ട്രഷറർ അബദുൾ സലാം തുടങ്ങിയവർ പത്രസമ്മേളനത്തിൽ പറഞ്ഞു.