കൊച്ചി: ബർഗറിൽ ചിക്കൻ കുറഞ്ഞെന്ന പരാതിയെ ചൊല്ലി കൊച്ചിയിൽ സംഘർഷം ഉണ്ടായ സംഭവത്തിൽ മാനേജർ ജോഷ്വായ്ക്കെതിരെ നടപടിയെടുത്ത് ഫാസ്റ്റ് ഫുഡ് ശൃംഖല. എറണാകുളം ഔട്ലെറ്റിൽ മാനേജരായിരുന്ന ജോഷ്വായെ ജോലിയിൽനിന്നും പിരിച്ചുവിട്ടു.
സംഭവത്തിൽ അന്വേഷണം തുടരുന്നതിനിടെയാണ് മാനേജറായ ജോഷ്വായെ പുറത്താക്കിയത്. ഒരുകാരണവശാലും അക്രമം അനുവദിക്കില്ലെന്ന് കമ്പനി അറിയിച്ചു. സംഭവത്തിന് പിന്നാലെ മാനേജർക്കും സ്ഥാപനത്തിനുമെതിരെ വ്യാപകമായ വിമർശനമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി.
സ്വന്തം ഇഷ്ടപ്രകാരം നിയമങ്ങൾ ലംഘിക്കാൻ ആർക്കും അനുവാദമില്ലെന്നും എല്ലാവരും കമ്പനിയുടെ നിയമങ്ങളും നടപടിക്രമങ്ങളും പാലിക്കണമെന്നും മാനേജ്മെന്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ ജീവനക്കാർക്കുള്ള പരിശീലനവും കമ്പനിയുടെ നടപടിക്രമങ്ങളും മെച്ചപ്പെടുത്തുന്നുണ്ടെന്നും മാനേജ്മെന്റ് അറിയിച്ചു.
