പിതാവ് യാത്രയായത് നല്ല മകനുണ്ടാകാന്‍ നേര്‍ന്ന വഴിപാട് നടത്താനാവാതെ… ആ കടത്തെക്കുറിച്ച് നല്ല മകന് ആശങ്കയുണ്ടായത് വയസാംകാലത്ത്; മുത്തച്ഛന്റെ വഴിപാട് പാലിക്കാന്‍ 83 വയസ്സുള്ള അച്ഛന് ചോറൂണ് നടത്തി മക്കള്‍…

ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന്റെ തിരുമുറ്റം ഇന്നലെ സാക്ഷ്യം വഹിച്ചത് അത്യപൂര്‍വമായ ഒറു ചോറൂണിന്. സാധാരണ കൊച്ചു കുട്ടികള്‍ക്കാണ് ചോറൂണ് നടത്തുന്നതെങ്കില്‍ ഇവിടെ ഒരു 83കാരന്റെ ചോറൂണാണ് നടന്നത്. ചേര്‍ത്തല വാരനാട് സ്വദേശി രവീന്ദ്രന്‍ നായര്‍ക്കാണ് അപൂര്‍വ സൗഭാഗ്യം ലഭിച്ചത്. കൊച്ചുമക്കളുടെയും പേര മക്കളുടെയും സാന്നിധ്യത്തില്‍ പിതാവിന് മക്കളാണ് ചോറൂണ് നടത്തിയത്. ക്ഷേത്രത്തിലെത്തിയ ഭക്തര്‍ക്കെല്ലാം അപൂര്‍വ കാഴ്ചയായി സംഭവം.

കൊച്ചു കുഞ്ഞുങ്ങള്‍ക്ക് ആറാം മാസം നടത്തേണ്ട ചടങ്ങ് ഒരു 83 കാരന് വേണ്ടി പാര്‍ഥസാരഥിയുടെ നടയില്‍ നടക്കുമ്പോള്‍ അതൊരു ചരിത്ര സംഭവം തന്നെയായി. രവീന്ദ്രന്‍ ജനിക്കുന്നതിന് മുന്‍പ് പിതാവ് നേര്‍ന്ന വഴിപാടാണ് ഇന്നലെ സാക്ഷാത്കരിക്കപ്പെട്ടത്. തനിക്കൊരു മകന്‍ ജനിച്ചാല്‍ അന്നദാനപ്രഭുവായ ആറന്മുള പാര്‍ഥസാരഥിക്ക് മുന്നില്‍ അവന്റെ ചോറൂണ് നടത്താം എന്നായിരുന്നു പിതാവിന്റെ നേര്‍ച്ച. അത് നടപ്പിലാക്കാന്‍ പിതാവിന് കഴിഞ്ഞില്ല.

തന്റെ പിതാവിന്റെ വഴിപാട് നടപ്പിലാക്കമെന്ന് വാര്‍ധക്യ കാലത്താണ് രവീന്ദ്രന്‍ നായര്‍ക്ക് തോന്നിയത്. ആഗ്രഹം മക്കളെ അറിയിച്ചു. ഇതോടെ മക്കള്‍ പിതാവുമായി ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ എത്തി. ദരശനം നടത്തിയ ശേഷം ചോറൂണ് ചടങ്ങും നടത്തി. ക്ഷേത്ര ശ്രീകോവിലില്‍ നിന്നും ലഭിച്ച ചോറും പായസവും മക്കളായ ഹരീഷ്, രേണുകാ ദേവി എന്നിവര്‍ ചേര്‍ന്ന് പിതാവിന് നല്‍കി. ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ്അജിത് കുമാര്‍, അക്കൗണ്ട്‌സ് ഓഫീസര്‍ ജി. അരുണ്‍ കുമാര്‍, ഉപദേശകസമിതി കണ്‍വീനര്‍ ശരത് പുന്നംതോട്ടം എന്നിവരും ബന്ധുക്കളുമടക്കം നിരവധി പേര്‍ ചടങ്ങിന് സാക്ഷികളായി.

Related posts