മകളെ അത്യാവശ്യം ക്ലീനിംഗും കുക്കിംഗും ചെയ്യിക്കാറുണ്ട്, വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതല്ലേ ! നടി മുക്തയുടെ പരാമര്‍ശം സ്ത്രീവിരുദ്ധമെന്ന് ആരോപിച്ച് പരാതി…

അടുത്ത സമയത്ത് സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം വിമര്‍ശിക്കപ്പെടുന്ന പരിപാടിയാണ് ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക്.

ബോഡി ഷെയിമിംഗും വംശീയ അധിക്ഷേപവും തമാശയെന്ന രീതിയില്‍ അവതരിപ്പിക്കുന്നു എന്നതായിരുന്നു വിമര്‍ശനങ്ങള്‍ക്ക് കാരണം. ഇപ്പോഴിതാ ഇതേ പ്രോഗ്രാം വീണ്ടും വിവാദത്തില്‍പ്പെട്ടിരിക്കുകയാണ്.

ഇതിന്റെ 404-ാം എപ്പിസോഡില്‍ പ്രശസ്ത നടി മുക്ത നടത്തിയ പരാമര്‍ശങ്ങളിലാണ് ഇപ്പോള്‍ വിവാദം ഉണ്ടായിരിക്കുന്നത്. തന്റെ മകളെ അത്യാവശ്യം ക്ലീനിംഗ്, കുക്കിംഗ് എല്ലാം താന്‍ ചെയ്യിപ്പിക്കുമെന്നും പെണ്‍കുട്ടികള്‍ ഇതെല്ലാം ചെയ്ത് പഠിക്കണമെന്നും മുക്ത പറയുന്നു.

സ്വന്തം മകളെ അടുത്ത് ഇരുത്തി കൊണ്ട് തന്നെയാണ് മുക്ത അത് പറയുന്നത്. കല്യാണം കഴിയുന്നത് വരെയാണ് ആര്‍ട്ടിസ്റ്റ് എന്നും അതുകഴിഞ്ഞാല്‍ നമ്മള്‍ വീട്ടമ്മയാണെന്നും പറയുന്ന മുക്ത, ഭാവിയില്‍ തന്റെ മകളും വേറെ വീട്ടില്‍ കയറി ചെല്ലേണ്ടതാണെന്നും അതുകൊണ്ട് ഇപ്പോഴേ ജോലി ചെയ്ത് പഠിക്കണമെന്നും പറയുന്നു.

എന്നാല്‍ ഒരുകൂട്ടം ആളുകള്‍ ഈ പ്രസ്താവനയ്‌ക്കെതിരേ രംഗത്തെത്തുകയായിരുന്നു. പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള രീതിയിലാണ് ഈ വാക്കുകള്‍ വ്യാഖ്യാനിക്കപ്പെടുകയെന്നും അതുപോലെ മുക്ത പറഞ്ഞ കാര്യങ്ങള്‍ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണെന്നും ചൂണ്ടി കാണിച്ചു കൊണ്ട് അഡ്വ. ഷഹീന്റെ നേതൃത്വത്തിലാണ് പരാതി പോയിരിക്കുന്നത്.

ഷഹീനൊപ്പം ചേര്‍ന്ന് എഴുത്തുകാരിയായ തനുജ ഭട്ടതിരി, അഡ്വക്കേറ്റ് കുക്കു ദേവകി, സുജാത വര്‍മ്മ, ലീനു ആനന്ദന്‍, എ.കെ വിനോദ് തുടങ്ങിയവരാണ് വനിതാ കമ്മീഷനും ബാലാവകാശ കമ്മീഷനും വാര്‍ത്താവിതരണ വകുപ്പിനും കത്ത് നല്‍കിയത്.

ഈ വിഷയത്തില്‍ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

അവര്‍ അയച്ച കത്തിന്റെ പൂര്‍ണ്ണ രൂപം ഇപ്രകാരം, ”ഇതില്‍ താഴെ കൊടുത്തിട്ടുള്ള യു ട്യൂബ് ലിങ്ക് ഫ്ലവേര്‍ഴ്സ് ചാനലില്‍ പ്രക്ഷേപണം ചെയ്യുന്ന സ്റ്റാര്‍ മാജിക്ക് എന്ന ഒരു പരിപാടിയുടെതാണ്.

പ്രസ്തുത പരിപാടിയില്‍ ഒരു ചെറിയ പെണ്‍കുട്ടിയുടെ സാനിദ്ധ്യത്തില്‍ അവളുടെ അമ്മ അവളെക്കൊണ്ട് ചെയ്യിപ്പിക്കുന്ന ചില കാര്യങ്ങള്‍ പറയുന്നുണ്ട്.

ആ പെണ്‍കുട്ടിയെ വീട്ടു ജോലികളായ ക്ലീനിംഗ്, കുക്കിംഗ്് തുടങ്ങിയ ജോലികള്‍ ചെയ്യിപ്പിക്കുമെന്നും അത് പെണ്‍കുട്ടിയായതിനാലും മറ്റൊരു വീട്ടില്‍ കയറിച്ചെല്ലേണ്ടവളായതിനാലുമാണ് എന്നാണ് പറയുന്നത്.

ലക്ഷക്കണക്കിനാളുകള്‍ കാണുന്ന ഒരു പരിപാടിയിലാണ് തികച്ചും ബാലവിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഉള്ളടക്കമടങ്ങുന്ന ഭാഗം തനിക്ക് ചുറ്റും എന്താണ് നടക്കുന്നതെന്നറിയാന്‍ പോലും ശേഷിയില്ലാത്ത ഒരു ബാലികയെയും ഉള്‍പ്പെടുത്തികൊണ്ട് പ്രക്ഷേപണം ചെയ്തിരിക്കുന്നതും യുട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നതും.

സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന സ്ത്രീ സമൂഹത്തിന്റെ സാമൂഹികവും വിദ്യാഭ്യാസപരവുമായ മുന്നേറ്റത്തിനും, അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും നമ്മുടെ വാര്‍ഷിക ബജറ്റുകളില്‍ കോടിക്കണക്കിന് തുക വിലയിരുത്തി പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്ത് നടത്തി വരവെയാണ് അതിനെയെല്ലാം തുരങ്കം വെക്കുന്ന രീതിയില്‍ സമൂഹത്തില്‍ തെറ്റായ സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത്.

പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം ചെയ്തിട്ടും കാര്യമില്ലെന്നും അവള്‍ മറ്റൊരു വീട്ടില്‍ പോയി വീട്ടുവേല ചെയ്യേണ്ടവളാണെന്നുമുള്ള പരിപാടിയുടെ ഉള്ളടക്കം ഗുതുതരമായ ബാലവകാശ നിഷേധവും സ്ത്രീ വിരുദ്ധവും സ്ത്രീകളെ സാമൂഹികമായി അപമാനിക്കുന്നതുമാണ്.

ആയതിനാല്‍ പ്രസ്തുത കാര്യത്തില്‍ വേണ്ട അന്വേഷണം നടത്തി ഇത്തരം പരിപാടികള്‍ പ്രക്ഷേപണം ചെയ്യുന്നത് തടയാനും നിലവില്‍ യുട്യൂബ് വഴി പ്രചരിപ്പിക്കുന്ന പരിപാടി പിന്‍വലിക്കുന്നതിനും വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് വിനീതമായി അപേക്ഷിക്കുന്നു.’

Related posts

Leave a Comment