അപ്പോള്‍ ഈ കാണുന്ന കാലിക്കസേരകളോ? ബിജെപി റാലിയില്‍ വന്‍ ജനപങ്കാളിത്തമെന്ന ബിജെപി വാദത്തെ പൊളിച്ചടുക്കി കോണ്‍ഗ്രസ്; അവകാശവാദം നുണയെന്ന് തെളിയിക്കുന്ന വീഡിയോ വൈറല്‍

ജിന്ദില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത റാലി വന്‍വിജയമാണെന്നു പ്രഖ്യാപിച്ച ബി.ജെ.പിക്ക് വീഡിയോയിലൂടെ മറുപടി നല്‍കി കോണ്‍ഗ്രസ്. അമിത് ഷായുടെ റാലി നടന്ന വേദിയുടെ ആകാശകാഴ്ചയാണ് കോണ്‍ഗ്രസ് നല്‍കിയത്.

റാലിയില്‍ വന്‍ജനപങ്കാളിത്താമുണ്ടായതെന്ന് അവകാശപ്പെട്ട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ സ്‌റ്റേജിന്റെ മുന്‍ഭാഗത്തെ കുറേ ഫോട്ടോകള്‍ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതിനു മറുപടിയെന്നോണമാണ് കോണ്‍ഗ്രസ് വക്താവും ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവുമായ രജദീപ് സുര്‍ജേവാല വീഡിയോ പങ്കുവെച്ചത്.

ബി.ജെ.പി പ്രതീക്ഷിച്ചതിന്റെ പകുതി പങ്കാളിത്തം പോലും ഉണ്ടായിട്ടില്ലെന്നാണ് വീഡിയോ വ്യക്തമാക്കുന്നത്. സദസ്സിന്റെ ഭൂരിഭാഗവും ഒഴിഞ്ഞ കസേരകളായിരുന്നു. വ്യാഴാഴ്ചയായിരുന്നു അമിത് ഷായുടെ യുവ ഹുങ്കാര്‍ റാലി. ഹരിയാനയിലെ ജിന്ദ് ജില്ലയിലെ പിന്താര ഗ്രാമത്തിലായിരുന്നു റാലിയ്ക്കായി വേദിയൊരുക്കിയത്.

റാലിയ്ക്ക് മുന്നോടിയായി ജിന്ദ് മേഖലയില്‍ അമിത് ഷായ്‌ക്കെതിരെ വ്യാപകമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. അമിത് ഷായെ കരിങ്കൊടികാട്ടി നിരവധി പേരെ പോലീസും സുരക്ഷയ്ക്കായി കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പാരാമിലിറ്ററി സേനയും കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പ്രവര്‍ത്തകരാണ് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തിയത്. പ്രതിഷേധിച്ച ഹരിയാന കോണ്‍ഗ്രസ് പ്രസിഡന്റ് അശോക് തന്‍വാറിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.

Related posts