സി.സി. സോമൻ
കോട്ടയം: അഞ്ചു വർഷം മുൻപ് കൈപ്പുഴയെ നടുക്കിയ രാഹുൽ വധക്കേസിൽ വിചാരണ ആരംഭിച്ചു. കൈപ്പുഴ കുടിലിൽ കവല ഭാഗത്ത് നെടുംതൊട്ടിയിൽ ഷാജിയുടെ മകൻ രാഹുലിനെ (10) കൊലപ്പെടുത്തിയ കേസിൽ ഷാജിയുടെ സഹോദരി വിജയമ്മ (57)യാണ് പ്രതി. പിണങ്ങി കഴിയുന്ന സഹോദരനും ഭാര്യയും ഒന്നിക്കാതിരിക്കാനും അവരുടെ വിവാഹ മോചനം സാധ്യമാകാനുമാണ് കുട്ടിയെ കൊന്നതെന്നാണ് കേസിൽ വ്യക്തമാക്കുന്നത്.
വിവാഹ മോചനം നേടിയാൽ സഹോദരന്റെ സ്വത്ത് തനിക്കു ലഭിക്കുമെന്നു കരുതി സഹോദരന്റെ മകനെ പൈജാമയുടെ ചരട് കഴുത്തിൽ് മുറുക്കി കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ കേസ്. കേസിന്റെ വിചാരണ കോട്ടയം അഡീഷണൽ ജില്ലാ കോടതി അഞ്ചിൽ ജഡ്ജി ജ്യോതിസ് ബെൻ മുന്പാകെയാണ് ആരംഭിച്ചത്. 2013 സെപ്റ്റംബർ മൂന്നിന് പുലർച്ചെ 2.45നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
മുംബൈയിൽ നഴ്സായ വിജയമ്മ തലേന്നു വൈകുന്നേരമാണ് കൈപ്പുഴയിലെ വീട്ടിലെത്തിയത്. രാഹുലിന്റെ അച്ഛൻ ഷാജിയും ഭാര്യ ബിന്ദുവും (കോട്ടയം മെഡിക്കൽ കോളജിലെ നഴ്സ്) തമ്മിൽ അകന്നു കഴിയുകയായിരുന്നു. ഷാജി വിദേശത്തായിരുന്നു. രാഹുലിനെ വളർത്തുന്നത് ഷാജിയുടെ അച്ഛൻ രാഘവനും ഭാര്യ കമലാക്ഷിയുമാണ്. കുട്ടി ദിവസവും കിടക്കുന്നത് വല്യപ്പന്റെയും വല്യമ്മയുടെയും കൂടെയായിരുന്നു.
വിജയമ്മ വന്ന ദിവസം രാത്രിയിൽ രാഹുലിനെ തന്റെ ഒപ്പം കിടത്തി. പുലർച്ചെ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം പോലീസ് സ്റ്റേഷനിലേക്ക് ഫോണ്വിളിച്ച് താൻ കുട്ടിയെ കൊന്നു എന്നറിയിക്കുകയായിരുന്നു. പോലീസ് എത്തിയപ്പോൾ സ്വയം കീഴടങ്ങുകയും ചെയ്തു. ഗാന്ധിനഗർ പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. ഈസ്റ്റ് സിഐ ആയിരുന്ന റിജോ പി ജോസഫ് ആണ് കേസ് അന്വേഷിച്ച് കോടതിയിൽ എത്തിച്ചത്.
കൊല്ലപ്പെട്ട രാഹുലിന്റെ വല്ല്യച്ഛൻ രാഘവൻ, വല്യമ്മ കമലാക്ഷി , അമ്മ ബിന്ദു എന്നിവരെയാണ് ഇന്നലെ വിസ്തരിച്ചത്. രാഹുലിനെ കൊന്നത് തന്റെ മകൾ വിജയമ്മയാണെന്ന് കമലാക്ഷി കോടതിയിൽ മൊഴി നല്കി. വിജയമ്മ ഫോണിൽ ആരോടോ സംസാരിക്കുന്നതു കേട്ടാണ് സംഭവ ദിവസം പുലർച്ചെ താൻ എഴുന്നേറ്റത്. നീ ആരോടാടീ സംസാരിക്കുന്നതെന്നു ചോദിച്ചപ്പോൾ പോലീസ് സ്റ്റേഷനിലേക്കാണെന്നും ഞാൻ രാഹുലിനെ കൊന്നെന്നും പറഞ്ഞതായി കമലാക്ഷി കോടതിയിൽ മൊഴി നല്കി.
കമലാക്ഷി അറിയിച്ചതിനെ തുടർന്നാണ് രാഘവൻ വിവരം അറിഞ്ഞത്. സ്പെഷൽ പ്രോസിക്യൂട്ടർ ജോയി ഏബ്രഹാം ആണ് പ്രോസിക്യൂഷനു വേണ്ടി കോടതിയിൽ ഹാജരായത്. പ്രതിക്കു വേണ്ടി സൂരജ് കർത്താ ഹാജരായി. കൊല്ലപ്പെട്ട രാഹുലിന്റെ പിതാവ് ഷാജി ഉൾപ്പെടെ ആറ് മുതൽ 15 വരെയുള്ള സാക്ഷികളെ ഇന്നു വിസ്തരിക്കും.
ു