ഇരയെ വിവാഹം കഴിച്ചാലും ബലാല്‍സംഗക്കുറ്റം മാഞ്ഞുപോവില്ലെന്ന് കോടതി ! പ്രതിയ്ക്ക് 27 വര്‍ഷം കഠിനതടവ്…

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതിയെ 27 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച് കുന്നംകുളം അതിവേഗ സ്പെഷ്യല്‍ പോക്‌സോ കോടതി. ഇതോടൊപ്പം 2.10 ലക്ഷം രൂപ പിഴയും വിധിച്ചു.

ചാവക്കാട് മുനക്കക്കടവ് പോക്കാക്കില്ലത്ത് വീട്ടില്‍ ജലീലി(40)നെയാണ് ജഡ്ജ് എം.പി. ഷിബു കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

ഇരയെ വിവാഹം കഴിച്ചതിനാല്‍ ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്ന പ്രതിയുടെ വാദം കോടതി തള്ളി. 2014 ഏപ്രിലില്‍ ചാവക്കാട് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2013 ഓഗസ്റ്റിലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹം കഴിക്കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു പീഡനം. ഗര്‍ഭിണിയായതോടെ ഇയാള്‍ വാക്കുമാറി.

ഗര്‍ഭച്ഛിദ്രം നടത്തിയാല്‍ വിവാഹം കഴിക്കാമെന്ന് പിന്നീട് വിശ്വസിപ്പിച്ചു. ഗര്‍ഭച്ഛിദ്രം നടത്തിയെങ്കിലും വിവാഹം കഴിക്കാന്‍ പ്രതി തയ്യാറായില്ല. ഇതോടെയാണ് പോലീസില്‍ പരാതിയെത്തിയത്.

അറസ്റ്റ് ചെയ്തതോടെ പ്രതിയുടെ ബന്ധുക്കള്‍ ഇടപെട്ട് വിവാഹം നടത്തി നല്‍കുമെന്ന് കരാര്‍ വ്യവസ്ഥയുണ്ടാക്കി.

ജാമ്യം ലഭിച്ചപ്പോള്‍ ഇരയെ പള്ളിയില്‍ വിവാഹം കഴിച്ചതായി രേഖയുണ്ടാക്കി. രണ്ടുദിവസത്തിന് ശേഷം പ്രതി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് വിദേശത്തേക്ക് പോയി. 2020-ലാണ് ഇയാള്‍ തിരിച്ചെത്തിയത്.

ചാവക്കാട് ഇന്‍സ്പെക്ടറായിരുന്ന കെ.ജി. സുരേഷ്, സിബിച്ചന്‍ തോമസ് എന്നിവരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

പ്രോസിക്യൂഷനെ സഹായിക്കുന്നതിന് ചാവക്കാട് സ്റ്റേഷനിലെ സി.പി.ഒ. എസ്. ബൈജു, കുന്നംകുളം സ്റ്റേഷനിലെ എസ്.സി.പി.ഒ. എം.ബി. ബിജു എന്നിവരുമുണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ബിനോയ് ഹാജരായി.

Related posts

Leave a Comment