വീട്ടമ്മയെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയ കേസ്: പോലീസിനെ വെട്ടിച്ച് കോടതിയില്‍ കീഴടങ്ങിയ പ്രതിയെ റിമാന്റ് ചെയ്തു

PKD-COURTകാട്ടാക്കട:  വീട്ടമ്മയെ ഭീഷണിപ്പെടുത്തിയ കേസില്‍ കൊലക്കേസ് പ്രതി  കോടതിയില്‍ കീഴടങ്ങി. വീട്ടിലെത്തി വാളുകാട്ടി കൊല്ലുമെന്നു ഭീഷണി മുഴക്കുകയും വീട്ടമ്മയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത സംഭവത്തിലാണ്  അമ്പലത്തിന്‍കാല കുളവിയോട് ഗണപതി ക്ഷേത്രത്തിനു സമീപം പ്രശാന്ത് ഭവനില്‍  പ്രശാന്ത് (പഴഞ്ഞി പ്രശാന്ത്, 30) കാട്ടാക്കട കോടതിയില്‍ കീഴടങ്ങിയത്.

കഴിഞ്ഞ എട്ടിനാണ് അമ്പലത്തിന്‍കാല സ്വദേശിയുടെ വീട്ടിലെത്തി പ്രശാന്തിന്റെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം ഭീഷണി മുഴക്കുകയും  വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തത്. കേസിലെ മറ്റൊരു പ്രതി ചെന്നിയോട് സ്വദേശി ചക്ക പ്രദീപെന്നു വിളിക്കുന്ന പ്രദീപിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്.

മറ്റൊരു പ്രതിയായ ചെന്നിയോട് രാജേഷ് ഭവനില്‍ രാജേഷ്(27)  പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലാണ്. രണ്ടുപേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ലെന്നു പോലീസ് പറഞ്ഞു. പ്രശാന്തിനെ ചോദ്യം ചെയ്താലെ രണ്ടുപേരുടെ വിവരമറിയാനാവുവെന്നാണു പോലീസ് പറയുന്നത്.  ചെന്നിയോട് സ്വദേശിയായ മദ്യവിരുദ്ധ പ്രവര്‍ത്തകന്‍ ഷാബുവിനെ വാളുമായെത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഘത്തിലും ഇപ്പോള്‍ കീഴടങ്ങിയ പ്രശാന്ത് ഉള്‍പ്പെട്ടിരുന്നതായി പോലീസ് അറിയിച്ചു.

ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടെയാണു വീട്ടമ്മയെ വാളുകാട്ടി ഭീഷണിപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. അമ്പലത്തിന്‍കാല സ്വദേശി അശോകനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതിയാണ് പ്രശാന്ത്. പോലീസിനെ വെട്ടിച്ചു കോടതിയില്‍ കീഴടങ്ങിയ പ്രശാന്തിനെ റിമാന്‍ഡ് ചെയ്തു.

Related posts