ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍ പരീക്ഷണം പുതിയ ഘട്ടത്തിലേക്ക് ! ‘കൊവാക്‌സിന്‍’ മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി ലഭിച്ചു; ആശ്വാസമാകുന്ന വിവരങ്ങള്‍ ഇങ്ങനെ…

ലോകമാകെ വിഴുങ്ങിയ കോവിഡിനെ തുരത്താനുള്ള ശ്രമത്തിലാണ് ലോകരാജ്യങ്ങളെല്ലാം. മഹാമാരിയ്‌ക്കെതിരായ വാക്‌സിന്‍ കണ്ടുപിടിക്കാന്‍ ഊര്‍ജ്ജിതമായ ശ്രമങ്ങളാണ് ലോകത്തിന്റെ എല്ലാ കോണുകളിലും നടക്കുന്നത്.

ലോകമെമ്പാടുമായി നൂറുകണക്കിന് ലാബുകളാണ് വാക്‌സിനായുള്ള പരീക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയില്‍ നിന്നുള്ള കോവിഡ് പ്രതിരോധത്തിനായുള്ള ഭാരത് ബയോടെക്കിന്റെ കോവാക്‌സിന്‍ ടിഎം(COVAXIN) മനുഷ്യരില്‍ പരീക്ഷിക്കുന്നതിനുള്ള അനുമതി ലഭിച്ചിരിക്കുന്നത്. ഈ അനുമതി ലഭിച്ച ആദ്യത്തെ തദ്ദേശീയ കോവിഡ് -19 വാക്‌സിന്‍ എന്ന പ്രത്യേകതയും കോവാക്‌സിനുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി പൂനെ എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക്ക് വാക്‌സിന്‍ വികസിപ്പിച്ചെടുത്തത്.

വാക്‌സിനിലെ പ്രീ-ക്ലിനിക്കല്‍ പഠനങ്ങളില്‍ സുരക്ഷയും രോഗപ്രതിരോധ പ്രതികരണവും പ്രകടിപ്പിച്ച ശേഷമാണ് കമ്പനിക്ക് അനുമതി ലഭിച്ചതെന്ന് ഭാരത് ബയോടെക് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

രണ്ടു ഘട്ടങ്ങളിലായാണ് വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുക. ഇതിന്റെ ആദ്യ ഘട്ടം ജൂലൈയില്‍ തന്നെ ആരംഭിക്കും. ഇറ്റലി, ബ്രസീല്‍ ഉള്‍പ്പടെ പല രാജ്യങ്ങളും ഇതിനോടകം വികസിപ്പിച്ച വാക്‌സിനുകള്‍ ജനങ്ങളില്‍ പരീക്ഷിച്ച് തുടങ്ങിയിട്ടുണ്ട്.

മറ്റ് ഇന്ത്യന്‍ സ്ഥാപനങ്ങളായ സൈഡസ് കാഡില, സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും കോവിഡ് -19 വാക്‌സിനുകള്‍ വികസിപ്പിക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു.

എന്നാല്‍ ഇവരുടെ പഠനങ്ങള്‍ പുരോഗമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഇന്ത്യയ്ക്ക് ആശ്വാസമാകുന്നതാണ് പുതിയ വിവരങ്ങള്‍.

Related posts

Leave a Comment