കോട്ടയം: മൂന്നു പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഹോട്ട് സ്പോട്ടുകളായി പ്രഖ്യാപിച്ച പനച്ചിക്കാട്, വിജയപുരം പഞ്ചായത്തുകളും കോട്ടയം മുനിസിപ്പാലിറ്റിയുടെ 20, 29, 36, 37 വാർഡുകളിൽ പ്രവേശന നിയന്ത്രണമുണ്ട്.
അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്കു മാത്രമാണു പ്രവർത്തനാനുമതി. മറ്റു സ്ഥലങ്ങളിലെ സ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾക്കു വിധേയമായി പ്രവർത്തിക്കാം.
അത്യാവശ്യ സാഹചര്യങ്ങളിലല്ലാതെ പുറത്തിറങ്ങുകയോ കൂട്ടം കൂടുകയോ വാഹനയാത്ര നടത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലയ്ക്കുള്ളിൽ യാത്ര ചെയ്യുന്നതിന് സത്യവാങ്മൂലമോ പോലീസ് നൽകുന്ന പാസോ കൈവശമുണ്ടായിരിക്കണം. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്കും സർക്കാർ ജീവനക്കാർക്കും ഐഡന്റിറ്റി കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് വാഹന പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. നിർദേശങ്ങൾ പാലിക്കാതെ യാത്ര ചെയ്യുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും. ഹൈക്കോടതി ഉത്തരവുപ്രകാരമുള്ള പിഴ ഈടാക്കിയശേഷമേ വാഹനങ്ങൾ വിട്ടുനൽകൂ.