കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്തി സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റി. സിപിഎം-ബിജെപി ഡീൽ എന്ന പ്രചാരണം ഫലപ്രദമായി ചെറുക്കാൻ കഴിയാതിരുന്നത് പാർട്ടിയുടെ പതനത്തിന് കാരണമായി. തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ തുടങ്ങിയ പരമ്പരാഗത അടിസ്ഥാനവർഗം പോലും ഇത്തവണ പാർട്ടിക്ക് വോട്ട് ചെയ്തില്ലെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
നഷ്ടപ്പെട്ട അടിത്തറ തിരിച്ചുപിടിക്കാൻ പ്രത്യേക കർമ്മപരിപാടി ആസൂത്രണം ചെയ്യണമെന്നും രേഖ നിർദേശിക്കുന്നു. സിപിഎമ്മിന് ബിജെപിയുമായി രഹസ്യധാരണയുണ്ടെന്ന ആരോപണം കോൺഗ്രസ് ശക്തമായി ഉന്നയിച്ചു. മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും സമാനമായ പ്രചാരണം നടത്തിയതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉപയോഗിച്ചും വ്യാജപ്രചാരണം നടന്നു.
ഇതിനെ തുടർന്ന് ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗവും എൽഡിഎഫിൽ നിന്ന് അകന്നുവെന്നും റിപ്പോർട്ട് പറയുന്നു. ആഗോള അയ്യപ്പസംഗമത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദേശം വായിച്ചതും പാർട്ടിക്ക് തിരിച്ചടിയായി. സിപിഎം ഹിന്ദുത്വ വർഗീയതയോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന പ്രതീതി ഇതിലൂടെ സൃഷ്ടിക്കപ്പെട്ടു.
വെള്ളാപ്പള്ളി നടേശൻ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവന നടത്തിയപ്പോഴും സിപിഎം നേതൃത്വം ശക്തമായി പ്രതികരിച്ചില്ല. ചില നേതാക്കളുടെ പ്രസ്താവനകളും ജനങ്ങളെ പാർട്ടിയിൽ നിന്ന് കൂടുതൽ അകറ്റി. സിപിഐയെപ്പോലും വിശ്വാസത്തിലെടുക്കാതെ പിഎംശ്രീ പദ്ധതിയിൽ ഒപ്പിട്ടത് ബിജെപി-സിപിഎം അന്തർധാരയെന്ന പ്രചാരണത്തിന് കൂടുതൽ ശക്തി നൽകിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആർഎസ്എസിനെയും ബിജെപിയെയും ഫലപ്രദമായി നേരിടാനുള്ള കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിലെ നിർദേശങ്ങൾ നടപ്പാക്കുന്നതിലും വീഴ്ചയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി മൂന്ന് സീറ്റുകളിൽ വിജയിച്ചത് ചെറുതായി കാണാനാകില്ലെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പാർട്ടി വോട്ടുകൾ ചോർന്നതിന് ബിജെപി-സിപിഎം ഡീൽ എന്ന പ്രചാരണം ഫലപ്രദമായി പ്രതിരോധിക്കാൻ കഴിയാതിരുന്നതും കാരണമായെന്ന് തെറ്റുതിരുത്തലിന്റെ ഭാഗമായി സിപിഎം തുറന്നു പറയുന്നു.
