കാഷ്മീരില്‍ കൊല്ലപ്പെട്ട ധീരജവാന്മാരുടെ കുടുംബങ്ങള്‍ക്കായി ആജീവനാന്തം സമ്പാദിച്ച തുക മുഴുവന്‍ നല്‍കി ഭിക്ഷക്കാരിയായ വൃദ്ധ; രാജ്യത്തിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തോടെ നല്‍കിയത് 6.61 ലക്ഷം രൂപ

പുല്‍വാമയിലെ ഭീകരാക്രമണം രാജ്യത്തെ ചെറുതായൊന്നുമല്ല വേദനിപ്പിച്ചത്. രാജ്യത്തിന് കാവല്‍ നില്‍ക്കുന്ന ജവാന്മാരുടെ അപ്രതീക്ഷിത വേര്‍പാട് പലരെയും ഞെട്ടിച്ചു. ഇപ്പോഴിതാ കാഷ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബങ്ങള്‍ക്കായി ആജീവനാന്തം സമ്പാദിച്ച പണം മുഴുവന്‍ നല്‍കിയിരിക്കുന്നു, ഒരു ഭിക്ഷക്കാരിയായ വൃദ്ധ.

പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സി.ആര്‍.പി.എഫ് ജവാന്‍മാരുടെ കുടുംബത്തിനായി ഭിക്ഷാടക നല്‍കിയത് 6.61 ലക്ഷം രൂപയാണ്. രാജസ്ഥാനിലെ അജ്മീറിലെ തെരുവില്‍ ഭിക്ഷ എടുത്തിരുന്ന നന്ദിനി എന്ന സ്ത്രീയാണ് ഭിക്ഷയിലൂടെ സമ്പാദിച്ച 6.61 ലക്ഷം രൂപ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങള്‍ക്കാണ് നല്‍കിയത്.

എന്നാല്‍ നന്ദിനി ഇപ്പോള്‍ ജീവനോടെ ഇല്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തില്‍ രോഗബാധിതയായി ഇവര്‍ മരണപെട്ടു. രാജ്യത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ഇവരുടെ ആഗ്രഹം മാനിച്ചാണ് പണത്തിന്റെ അവകാശികളായി നന്ദിനി നിശ്ചയിച്ചിരുന്ന രണ്ടു പേര്‍ പണം ജവാന്മാര്‍ക്കായി നല്‍കിയത്. അജ്മീറിലെ ഒരു ക്ഷേത്രത്തിന് മുന്നിലായിരുന്നു നന്ദിനി ഭിക്ഷ യാചിച്ചിരുന്നത്.

ഇവിടെ നിന്നും കിട്ടുന്ന തുച്ഛമായ തുകയില്‍ നിന്നും ചിലവ് കഴിച്ച് ബാക്കിയുള്ള തുക ബാങ്കില്‍ നിക്ഷേപിക്കുകയായിരുന്നു നന്ദിനിയുടെ പതിവ്. ബാങ്കില്‍ നിക്ഷേപിച്ച തുക രാജ്യത്തിനായി ചിലവഴിക്കണമെന്നും നന്ദിനി ആഗ്രഹിച്ചു. ഇതിനായി രണ്ടു പേരെ നന്ദിനി ചുമതലപ്പെടുത്തുകയും ചെയ്തു. ഇതനുസരിച്ചാണ് ഇവര്‍ നന്ദിനിയുടെ സമ്പാദ്യം സി.ആര്‍.പി.എഫ്. ജവാന്‍മാര്‍ക്ക് നല്‍കുന്നതാണ് ഉചിതം എന്നുകണ്ട് പണം കൈമാറിയത്.

Related posts