പരവൂർ : ഡിജിറ്റൽ, സാമ്പത്തിക സൈബർ തട്ടിപ്പുകൾ അനുദിനം വർധിക്കുമ്പോഴും നഷ്ടപ്പെട്ട പണം തിരിച്ചെടുക്കുന്ന കാര്യത്തിൽ കേന്ദ്ര ഏജൻസികളുടെ ഇടപെടലിന് മികച്ച നേട്ടം.കഴിഞ്ഞ നാലു വർഷത്തിനിടെ ലഭിച്ച 23 ലക്ഷത്തിലധികം സൈബർ തട്ടിപ്പ് പരാതികളിൽ സമയബന്ധിതമായ ഇടപെടൽ മൂലം സിറ്റിസൺ ഫിനാൻഷ്യൽ സൈബർ ഫ്രോഡ് റിപ്പോർട്ടിംഗ് ആൻഡ് മാനേജിംഗ് സിസ്റ്റം വഴി ഇതുവരെ 7,000 കോടിയിലധികം രൂപയാണ് തിരിച്ചുപിടിക്കാൻ കഴിഞ്ഞത്.
അതിർത്തി കടന്നുള്ള തട്ടിപ്പ് തടയുന്നതിന് ഈ ഏജൻസിക്ക് അന്താരാഷ്ട്ര സഹകരണവും സഹായകമായിട്ടുണ്ട്. 1930 എന്ന ഹെൽപ്പ് ലൈൻ നമ്പരാണ് പ്രതിരോധത്തിന്റെ ആദ്യപടിയെന്നും ഏജൻസി വ്യക്തമാക്കി.സാമ്പത്തിക തട്ടിപ്പുകൾ ഉടൻ റിപ്പോർട്ട് ചെയ്യുക, കൂടുതൽ ഫണ്ട് വഴി തിരിച്ച് വിടൽ തടയുക, മോഷ്ടിച്ച പണം തട്ടിപ്പുകാർ പിൻവലിക്കുന്നതിന് മുമ്പ് തടയുകയോ മരവിപ്പിക്കുകയോ ചെയ്യുന്നുവെന്ന് ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ 2021ലാണ് ഈ സംവിധാനം ആരംഭിച്ചത്.
തത്ക്ഷണ മുന്നറിയിപ്പുകളാണ് ഈ സംവിധാനത്തിൽ ഏറ്റവും പ്രധാനം. അത് ഉടൻ തന്നെ ബാങ്കിംഗ് നടപടികളിലേക്ക് നയിക്കും. കേന്ദ്ര സർക്കാരിന്റെ ഡേറ്റ പ്രകാരം ഒരു ഇര 1930 ഹെൽപ്പ് ലൈൻ നമ്പർ അല്ലെങ്കിൽ ഓൺലൈൻ സൈബർ ക്രൈം പോർട്ടൽ വഴി പരാതി രജിസ്റ്റർ ചെയ്ത് കഴിഞ്ഞാൽ ബാങ്കുകൾ, പേയ്മെന്റ് ഗേറ്റ് വേൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തത്സമയ അലർട്ടുകൾ സ്വയമേവ അയയ്ക്കും സംശയാസ്പദമായ അക്കൗണ്ടുകളും ഇടപാടുകളും തടയാനോ മരവിപ്പിക്കാനോ ഇത് വേഗത്തിലുള്ള നടപടി സാധ്യമാക്കും.
മിക്ക സൈബർ കുറ്റവാളികളും ഫണ്ടുകൾ ഉടൻ പിൻവലിക്കാനോ കൈമാറ്റം ചെയ്യാനോ ശ്രമിക്കുകയാണ് പതിവ്. അതിനാൽ തട്ടിപ്പ് നടന്നതിന് ശേഷമുള്ള ഏതാനും മണിക്കൂറുകൾ നിർണായകമാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമായി.റിപ്പോർട്ട് ചെയ്യുന്നതിലെ കാലതാമസം കാരണം പലപ്പോഴും മുഴുവൻ തുകയും നഷ്ടമായ അനവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
ഇപ്പോൾ സാങ്കേതിക സംയോജനത്തിലെ മികവു കാരണം തട്ടിയെടുത്ത ഫണ്ടുകളുടെ ഭൂരിഭാഗവും തടയാൻ ഏജൻസിക്ക് സാധിക്കുന്നുണ്ട്. ഇന്ത്യയിലെ സൈബർ കുറ്റകൃത്യങ്ങളുടെ പ്രതികരണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം ഇന്ത്യൻ സൈബർ കുറ്റകൃത്യ ഏകോപന കേന്ദ്രവും സ്ഥാപിച്ചിട്ടുണ്ട്.
സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിനും കണ്ടെത്തുന്നതിനും അന്വേഷിക്കുന്നതിനും പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുമുള്ള ഒരു ദേശീയ കേന്ദ്രമായാണ് ഇത് പ്രവർത്തിക്കുന്നത്.സ്ഥാനത്തെ പോലീസ് സേനകൾ, കേന്ദ്ര അന്വേഷണ ഏജൻസികൾ, ബാങ്കുകൾ, ഇതര സാങ്കേതിക പ്ലാറ്റ്ഫോമുകൾ എന്നിവയുമായി ഈ കേന്ദ്രം ബന്ധിപ്പിക്കപ്പെട്ടിട്ടുമുണ്ട്.
കുറ്റകൃത്യാനന്തര അന്വേഷണത്തിൽ മാത്രമല്ല ഈ കേന്ദ്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തട്ടിപ്പുകളുടെ ഉറവിടങ്ങൾ കണ്ടെത്തി സമാനമായ കബളിപ്പിക്കലുകൾ സംബന്ധിച്ച് മുന്നറിയിപ്പുകൾ നൽകുന്നതിനും കേന്ദ്രം മുന്തിയ പരിഗണനയാണ് നൽകുന്നത്.അതിർത്തി കടന്നുള്ള തട്ടിപ്പുകൾ തടയുന്നതിനുള്ള അന്താരാഷ്ട്ര സഹകരണവും അടുത്തിടെ ഈ കേന്ദ്രം ഉറപ്പായിട്ടുണ്ട്. ഇതിന്റെ ഭാഗമായി 2025 ജനുവരിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് ഒഫ് ഹോം ലാൻഡ് സെക്യൂരിറ്റി (ഡിഎച്ച്എസ്) യുമായി ഒരു ധാരണാപത്രവും ഒപ്പുവച്ചിട്ടുണ്ട്.
സൈബർ കുറ്റകൃത്യങ്ങളിലെ അന്വേഷണങ്ങൾ, സാങ്കേതിക പരിശീലന ശേഷി വർധിപ്പിക്കൽ എന്നിവയിൽ കൂടുതൽ സംയുക്ത സഹകരണം ഉറപ്പാക്കുക എന്നതാണ് കരാർ വഴി ലക്ഷ്യമിടുന്നത്.അടുത്തിടെയായി നടക്കുന്ന ഭൂരിഭാഗം സൈബർ തട്ടിപ്പുകൾക്കും അതിർത്തി കടന്നുള്ള ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിനെ ഫലപ്രദമായി നേരിടുന്നതിനും ഇന്റലിജൻസ് വിവരങ്ങൾ പങ്കിടുന്നതിനും അന്താരാഷ്ട്ര ഏകോപനം അനിവാര്യമാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
യുപിഐ, ഇന്റർനെറ്റ് ബാജിംഗ്, മൊബൈൽ വാലറ്റുകൾ എന്നിവയെ ആശ്രയിക്കുന്നവരുടെ എണ്ണം രാജ്യത്ത് അനുദിനം കുതിച്ചുയരുകയാണ്. അതുകൊണ്ട് തന്നെ ഈ മേഖലയിലും തട്ടിപ്പുകൾ വ്യാപകമാകുന്നു. ഇവ ചെറുക്കുന്നതിനാണ് ഇപ്പോൾ കേന്ദ്ര ഏജൻസി മുന്തിയ പരിഗണന നൽകുന്നതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
- എസ്.ആർ. സുധീർ കുമാർ
