ആലുവ: മണപ്പുറത്തിനടുത്തു തോട്ടക്കാട്ടുകര അക്കാട്ട് ലൈനിൽ അപ്പാർട്ട്മെന്റിനുള്ളിൽ വീട്ടമ്മയുടെയും യുവാവിന്റെയും അഴുകിയ മൃതദേഹം കണ്ടെത്തി. തൃശൂർ സൗത്ത് കോണ്ടാഴി തേക്കിൻകാട് കോളനി കൈലാസ് നിവാസിൽ സതീഷിന്റെ ഭാര്യ മോനിഷ (26), പാലക്കാട് മൊടപ്പല്ലൂർ കുന്നുപറന്പ് വീട്ടിൽ പരേതനായ രാജന്റെ മകൻ രമേശ് (32) എന്നിവരാണ് മരിച്ചതെന്നു പോലീസ് പറഞ്ഞു.
മൃതദേഹത്തിനു മൂന്നു ദിവസത്തോളം പഴക്കമുണ്ടെന്നാണ് സൂചന. അപ്പാർട്ട്മെന്റിനു സമീപം താമസിക്കുന്ന തേവലപ്പുറത്തെ ഇക്ബാലിന്റേതാണ് മൂന്നുനില കെട്ടിടം. മൂന്നാമത്തെ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. രൂക്ഷമായ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നു അപ്പാർട്ട്മെന്റിലെ താമസക്കാർ ഉടമയോട് പരിശോധിക്കാൻ ആവശ്യപ്പെടുകയായിരുന്നു.ഇക്ബാൽ വാതിൽ തുറന്ന് നോക്കിയപ്പോൾ ഒരാളുടെ മുകളിൽ മറ്റൊരാൾ വീണ് മരിച്ചു കിടക്കുന്നതായാണ് കണ്ടത്. വാതിൽ പൂട്ടിയിരുന്നില്ല.
ഐഎംഎ ഡിജിറ്റൽ സ്റ്റുഡിയോയുടെ എഡിറ്റിംഗ് ജോലികൾക്കായി സതീഷും ഭാര്യ മോനിഷയും രമേശും ചേർന്നു മാസങ്ങൾക്ക് മുന്‍പാണു മൂന്നാം നില വാടകയ്ക്കെടുത്തത്. മൊബൈൽ ടെക്നീഷനായി ആലുവയിൽ ജോലി ചെയ്തിരുന്ന രമേശ് ആറുമാസം മുൻപാണ് സ്റ്റുഡിയോ ജോലികൾ ചെയ്യാനായി അപ്പാർട്ട്മെന്റിൽ എത്തിയത്. വാഹനവും കാമറ അടക്കമുള്ള ഉപകരണങ്ങളും കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂവെന്നു പോലീസ് അറിയിച്ചു.
സംഭവത്തിനുശേഷം മോനിഷയുടെ ഭർത്താവ് സതീഷിനെക്കുറിച്ചു വിവരമൊന്നുമില്ല. ഇവർക്കു രണ്ടു കുട്ടികളുണ്ട്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം ആലുവ ജില്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ലക്ഷ്മിയാണ് രമേശന്റെ മാതാവ്. സഹോദരങ്ങൾ: രമ്യ, രേഖാമോൾ.