ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ് ! രഹസ്യങ്ങളെല്ലാം പുറത്തു വിടുമെന്ന് ദീപ് സിദ്ധു ! പഞ്ചാബി നടന്റെ ഭീഷണിയില്‍ എന്തെങ്കിലും കഴമ്പുണ്ടാകുമോ ?

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് നടന്ന ആക്രമങ്ങളെത്തുടര്‍ന്ന് വാര്‍ത്താകേന്ദ്രമായി മാറിയ ആളാണ് പഞ്ചാബി നടന്‍ ദീപ് സിദ്ധു.

കര്‍ഷകരെ അക്രമത്തിലേക്കു തിരിച്ചുവിട്ടത് ദീപ് സിദ്ധുവാണെന്നാണ് ആരോപണം. എന്നാല്‍ ഇപ്പോള്‍ ദീപ് സിദ്ധുവിന്റെ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാവുകയാണ്. രഹസ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിടുമെന്നും നേതാക്കള്‍ ഒളിക്കാന്‍ പെടാപാട് പെടുമെന്നും ദീപ് സിദ്ധു സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ട വിഡിയോയില്‍ പറയുന്നു.

ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്താന്‍ നേതൃത്വം നല്‍കിയശേഷം ഒളിവില്‍ പോയിരിക്കുകയാണ് താരം. പൊലീസ് തിരച്ചില്‍ നടത്തുന്നതിനിടെയാണ് സമൂഹമാധ്യമങ്ങളിലൂടെ ദീപ് സിദ്ധുവിന്റെ ഭീഷണി. സിദ്ദുവിന്റെ കുടുംബാംഗങ്ങളും പഞ്ചാബിലെ വീട് വിട്ടിരുന്നു.

‘റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിന് ജനങ്ങള്‍ എത്തിയത് നിങ്ങളുടെ തീരുമാന പ്രകാരം മാത്രമാണ്, ഇതില്‍ തനിക്കൊരു പങ്കുമില്ലെന്നും താരം പറയുന്നു. അവര്‍ നിങ്ങളുടെ വാക്കുകളെയാണ് വിശ്വസിക്കുകയും പിന്തുടരുകയും ചെയ്യുന്നത് എന്റേതല്ല.

എങ്ങനെയാണ് നാഥനില്ലാത്ത ലക്ഷക്കണക്കിനു ആളുകളെ എനിക്കു നിയന്ത്രിക്കാനാകുക. അവരുടെ നേതാവായ നിങ്ങളെ മറികടന്നു ജനക്കൂട്ടത്തെ വഴിതെറ്റിക്കാന്‍ എനിക്കു കഴിഞ്ഞുവെങ്കില്‍ എവിടെയാണ് നിങ്ങളുടെ സ്ഥാനമെന്നു ചിന്തിക്കുന്നത് നല്ലതായിരിക്കും.

കര്‍ഷക സമരത്തില്‍ ദീപ് സിദ്ധുവിന്റെ സംഭാവന വട്ടപൂജ്യമാണെന്നു പറയുന്ന നിങ്ങള്‍ എങ്ങനെയാണ് ലക്ഷങ്ങളെ മുന്‍നിര്‍ത്തി സിദ്ധു ആക്രമണം അഴിച്ചു വിട്ടുവെന്ന് അസത്യം പ്രചരിപ്പിക്കുക. എന്നെ നിങ്ങള്‍ രാജ്യദ്യോഹിയെന്നു മുദ്രകുത്തുകയാണെങ്കില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത നിങ്ങള്‍ എല്ലാവരും തന്നെ ദേശവിരുദ്ധരാണ്.’ ദീപ് സിദ്ധു പറയുന്നു.

താന്‍ ഇപ്പോഴും സിഘു അതിര്‍ത്തിയില്‍ ഉണ്ടെന്നും ഒളിവില്‍ പോയിട്ടില്ലെന്നും താരം അവകാശപ്പെടുന്നു. പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത നേതാക്കള്‍ പൊലീസ് നടപടി ആരംഭിച്ചപ്പോള്‍ കര്‍ഷകരെ തനിച്ചാക്കി ഭയന്ന് പിന്‍വാങ്ങിയെന്നും സിദ്ധു ആരോപിക്കുന്നു.

ചെങ്കോട്ടയിലെ പ്രതിഷേധക്കാര്‍ക്കൊപ്പം നേതാക്കള്‍ ഉറച്ചു നിന്നിരുന്നുവെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും പറയുന്നുണ്ട്. കര്‍ഷക സംഘടനാ നേതാക്കള്‍ തന്നെ പിന്നില്‍ നിന്ന കുത്തിയെന്നും ചെങ്കോട്ടയിലെ അക്രമസംഭവങ്ങളുടെ ഉത്തരവാദിത്തം മുഴുവന്‍ തന്റെ തലയിലായെന്നും വീഡിയോയില്‍ സിദ്ധു പറയുന്നു.

ഡല്‍ഹിയിലെ അക്രമസംഭവങ്ങളില്‍ ദീപ് സിദ്ധുവിനെ പൊലീസ് പ്രതിചേര്‍ത്തുവെങ്കിലും ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സമരത്തിന് രണ്ട് ദിവസം മുന്‍പാണ് സിദ്ധുവും 26 പൊലീസ് കേസുകള്‍ സ്വന്തം പേരിലുള്ള ഗുണ്ടാനേതാവ് ലഖ സിദാനയും ഡല്‍ഹിയില്‍ എത്തിയത്.

2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി നേതാവും നടനുമായ സണ്ണി ഡിയോളിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ സംഘത്തില്‍ ദീപ് സിദ്ധുവും ഭാഗമായിരുന്നു. നരേന്ദ്ര മോദിക്കും സണ്ണി ഡിയോളിനും അമിത് ഷാക്കുമൊപ്പം ദീപ് നില്‍ക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്ന് ദീപ് സിദ്ധു ബിജെപിക്കാരനാണെന്ന ആരോപണവും ചിലര്‍ ഉയര്‍ത്തിയിരുന്നു.

Related posts

Leave a Comment