കോവിഡ് വകഭേദത്തിനു പിന്നാലെ കേരളത്തില്‍ ഡെങ്കി വകഭേദവും ! അതീവ ജാഗ്രതാ നിര്‍ദ്ദേശവുമായി കേന്ദ്രം; ഡെന്‍വ് 2 വൈറസ് അതീവ മാരകം എന്ന് റിപ്പോര്‍ട്ട്…

കോവിഡ് വകഭേദങ്ങളെക്കൊണ്ടു തന്നെ പൊറുതിമുട്ടിയിരിക്കുമ്പോള്‍ കേരളത്തിനു ഭീഷണിയായി ഡെങ്കിപ്പനിയുടെ വകഭേദവും എത്തുന്നു.

ഡെന്‍വ് 2 വൈറസ് വകഭേദം കേരളമടക്കം 11 സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്.

ഈ അവസരത്തില്‍ അതീവ ജാഗ്രത അനിവാര്യമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വ്യാപനം വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രാലയ ഉന്നതാധികാര സമിതി യോഗമാണു ഡെങ്കിപ്പനി ഉയര്‍ത്തുന്ന വെല്ലുവിളി ചര്‍ച്ച ചെയ്തത്.

സാധാരണ ഉണ്ടാവുന്നതിനെക്കാള്‍ കടുത്ത ആരോഗ്യ പ്രശ്നങ്ങള്‍ക്കു വഴിവയ്ക്കാവുന്ന വൈറസ് വകഭേദമാണിത്. മരണ നിരക്കും കൂടും.
കേരളത്തിനു പുറമേ ആന്ധ്ര, ഗുജറാത്ത്, കര്‍ണാടക, മധ്യപ്രദേശ്, യുപി, മഹാരാഷ്ട്ര, ഒഡീഷ, രാജസ്ഥാന്‍, തമിഴ്നാട്, തെലങ്കാന എന്നിവിടങ്ങളിലാണു ഡെന്‍വ് 2 വിഭാഗത്തിലുള്ള ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

രോഗബാധിതരെ കണ്ടെത്താനും ചികിത്സാ നടപടികള്‍ ഊര്‍ജിതമാക്കാനും ആവശ്യത്തിനു പരിശോധനാ കിറ്റുകളും മരുന്നുകളും സംഭരിക്കാനും മന്ത്രാലയം നിര്‍ദ്ദേശം നല്‍കി.

എളുപ്പം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ള രോഗമാണ് ഇത്. അതുകൊണ്ട് തന്നെ ആരോഗ്യ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംസ്ഥാനങ്ങള്‍ കര്‍മസേനകള്‍ക്കു രൂപം നല്‍കണമെന്ന് കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.

രോഗവ്യാപനസാധ്യതയുള്ള പ്രദേശങ്ങള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടക്കമിടണം. രോഗബാധിതര്‍ക്ക് ആന്തരിക രക്തസ്രാവത്തിനു സാധ്യതയുള്ളതിനാല്‍ ആശുപത്രികളില്‍ സജ്ജീകരണങ്ങള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

പനി, തലവേദന, ഛര്‍ദി, ശരീരവേദന എന്നിവയാണു മറ്റു രോഗ ലക്ഷണങ്ങള്‍. ഏതാണ് കോവിഡന് സമാനമായ രോഗ ലക്ഷണങ്ങള്‍. അതുകൊണ്ട് തന്നെ ഈ രോഗ ലക്ഷണങ്ങളെ അതിവേഗം കണ്ടെത്തി ചികില്‍സിക്കണം.

രോഗം സ്ഥിരീകരിച്ചാല്‍ രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയാറാക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ഹെല്‍പ്ലൈന്‍ നമ്പറുകള്‍ ലഭ്യമാക്കണം. രോഗ ലക്ഷണങ്ങളും കൊതുകു നശീകരണ പ്രവര്‍ത്തനങ്ങളും സംബന്ധിച്ചു ബോധവല്‍ക്കരണം നടത്തണം.

ഡെങ്കിപ്പനി പരത്തുന്ന വൈറസിന്റെ അപകടകരമായ രണ്ട് വകഭേദങ്ങളുടെ സാന്നിധ്യം ഡല്‍ഹിയിലും സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ആദ്യത്തെ വകഭേദമായ ടൈപ്പ് 1 വകഭേദം പനിക്ക് കാരണമാകുമ്പോള്‍ ടൈപ്പ് 2 വകഭേദം തലച്ചോറില്‍ രക്തസ്രാവമുണ്ടാക്കി മരണത്തിലേക്ക് നയിക്കാം.

ടൈപ്പ് 1 വകഭേദമാണ് നിലവില്‍ വ്യാപകമെന്നും കുറച്ച് സാംപിളുകളില്‍ മാത്രമേ ടൈപ്പ് 2 കണ്ടെത്തിയിട്ടുള്ളൂ എന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. ഡല്‍ഹിയില്‍ ഡെങ്കിപ്പനി കേസുകളുടെ എണ്ണം വര്‍ധിക്കുന്നത് ആശങ്ക പരത്തിയിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്.

ഈഡിസ് കൊതുകുകള്‍ കടിക്കുന്നത് വഴിയാണ് പനി ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത്. പനി, തലവേദന, തിണര്‍പ്പ്, പേശിവേദന, മനംമറിച്ചില്‍, ഛര്‍ദ്ദി, സന്ധിവേദന, കണ്ണുകള്‍ക്ക് വേദന, എല്ലു വേദന എന്നിങ്ങനെ നീളുന്ന ഡെങ്കിപ്പനി ലക്ഷണങ്ങള്‍.

രണ്ട് മുതല്‍ ഏഴു ദിവസം വരെ ഡെങ്കിപ്പനി നീണ്ടു നില്‍ക്കാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. രോഗത്തിന് പ്രത്യേകമായ മരുന്നുകള്‍ ഇല്ല.

Related posts

Leave a Comment