ഇന്ദ്രജിത്തിനെയും നടിയെയും തകര്‍ക്കാന്‍ ഹരിഹരന്റെ ‘ഏഴാമത്തെ വരവ്’ സിനിമയെ ദിലീപ് തകര്‍ത്തു, തന്ത്രപൂര്‍വമായ ഒതുക്കലില്‍ വീണുപോയത് ഹരിഹരനും, ദിലീപിനെതിരേ മറ്റൊരു ആരോപണം കൂടി

ഇന്ത്യന്‍ സിനിമയില്‍ മിന്നുന്ന വിജയം കൊയ്ത ടീമാണ് എംടി, ഹരിഹരന്‍. ഈ ടീമിന്റെ ഏഴാമത്തെ വരവ് എന്ന സിനിമയുടെ പരാജയത്തിന് കാരണമായത് ദിലീപെന്ന് ആരോപണം. ഇന്ദ്രജിത്തും നടിയും വിനീതും പ്രധാന വേഷത്തില്‍ എത്തിയ സിനിമ പരാജയപ്പെടാന്‍ കാരണമായത് ദിലീപ് വിതരണത്തിന് എടുത്തതാണെന്ന് ഒരു സിനിമവാരികയില്‍ ദിലീപിനെതിരേ റിപ്പോര്‍ട്ടുള്ളത്.

ഏഴാമത്തെ വരവ്, എവിടെയോ ഒരു ശത്രു ഒരേ കഥയാണ്. ആ സിനിമയില്‍ നിന്നും വ്യത്യസ്തമായി ടെക്‌നിക്കല്‍ പെര്‍ഫെക്ഷന്‍ പുതിയ സിനിമയ്ക്കുണ്ടായിരുന്നു. വിനീത്, ഇന്ദ്രജിത്ത്, നടി, കവിത എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ‘ഏഴാമത്തെ വരവ്’ ഹരിഹരന്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്ത സിനിമകൂടിയാണ്. ഈ സിനിമ തിയേറ്ററില്‍ എത്തിക്കാന്‍ താല്പര്യമാണെന്നു പറഞ്ഞുകൊണ്ട് വിതരണത്തിന് കാസ് കലാസംഘം രംഗത്തുവന്നു. മലയാളസിനിമയില്‍ അറിയപ്പെടുന്ന ബാനര്‍. ആ ബാനര്‍ നടന്‍ ദിലീപുമായി ബന്ധമുള്ളതാണ്. ദിലീപ് ഹരിഹരന്റെ സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യം പ്രകടിപ്പിച്ചിരുന്ന സമയം. മാത്രമല്ല, അവര്‍ തമ്മില്‍ മറ്റു പ്രശ്‌നങ്ങളും ഇല്ല. കേട്ടിടത്തോളം വിതരണക്കമ്പനി മോശവുമല്ല. അതുകൊണ്ട് അവരുമായി ഹരിഹരന്‍ ധാരണയിലെത്തി. എന്നാല്‍ അതില്‍ ചതി ഒളിഞ്ഞിരിപ്പുണ്ടെന്നു മനസ്സിലായത് പിന്നീടാണ്. അപ്പോഴേക്കും എല്ലാം തകര്‍ന്നിരുന്നു.

‘ഏഴാമത്തെ വരവ്’ പരസ്യം നല്‍കാതെ, വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്ന തിയേറ്ററുകള്‍ നല്‍കാതെയാണ് റിലീസ് ചെയ്തത്. തുടക്കം മുതല്‍ ആ സിനിമ പരാജയപ്പെട്ടു കാണാന്‍ വിതരണക്കാരും പുറകില്‍ നിന്നവരും ശ്രദ്ധിച്ചിരുന്നു. മനഃപൂര്‍വം ഒരു നല്ല സിനിമയെ തകര്‍ത്തത് എന്തിനാണെന്ന് കഴിഞ്ഞ അഞ്ചുമാസം മുമ്പുവരെ മനസ്സിലായിരുന്നില്ല. എന്നാല്‍ ദിലീപിന്റെ ശത്രു ലിസ്റ്റിലുള്ള ഇന്ദ്രജിത്തിനെയും നടിയെയും നായകനും നായികയുമാക്കിയതിന്റെ പ്രതികാരമായിരുന്നു ഈ ചിത്രം തകര്‍ത്തതിന്റെ പിന്നില്‍. വളരെ തന്ത്രപരമായ ഒതുക്കല്‍. ആ ഒതുക്കലില്‍ വീണുപോയത് നിര്‍മ്മാതാവുകൂടിയായ ഹരിഹരനാണ്. വലിയ സാമ്പത്തികനഷ്ടം തന്നെ ഹരിഹരനുണ്ടായി.

ആ സിനിമ പുറംലോകം കാണാത്ത രീതിയില്‍ ഒതുക്കിയതുകൊണ്ട് നടിയും ഇന്ദ്രജിത്തും പരാജയപ്പെട്ടു. അതിനുശേഷം ഹരിഹരനും എം.ടി.യും പുതിയൊരു സിനിമയെക്കുറിച്ച് ചിന്തിച്ചു. എം.ടി. വലിയൊരു പ്രോജക്ട് ഏറ്റെടുത്തു ‘മഹാഭാരതം.’ അതിനിടയില്‍ പൃഥ്വിരാജിനെ നായകനാക്കി ‘സ്യമന്തകം’ എന്ന സിനിമ ചെയ്യാന്‍ ഹരിഹരന്‍ തീരുമാനിച്ചു. അതിന്റെ പ്രവര്‍ത്തനങ്ങളുമായി ഹരിഹരന്‍ മുന്നോട്ടു പോകുമ്പോള്‍ തന്റെ സിനിമയെ തകര്‍ത്ത് രസിച്ച നായകനടന്റെ രൂപം മറക്കാന്‍ കഴിഞ്ഞില്ല.

Related posts